'അച്ഛനമ്മമാരുടെ ജോലിസ്ഥലത്ത് അസഹ്യമായ നാറ്റമുണ്ടോ?'; വിവാദ ചോദ്യാവലിയുമായി പ്രൈമറി സ്കൂൾ, സംഭവത്തിനെതിരെ ജനരോഷം ശക്തം
ബീജിംഗ്: കുട്ടികളിൽ മാതാപിതാക്കളോട് നന്ദി പറയുന്ന ശീലം വളർത്താനെന്ന പേരിൽ ചൈനയിലെ ഒരു പ്രൈമറി സ്കൂൾ തയ്യാറാക്കിയ വിചിത്രമായ ചോദ്യാവലി വലിയ വിവാദത്തിലേക്ക്. രക്ഷിതാക്കളുടെ ജോലിയെയും സാമ്പത്തിക പശ്ചാത്തലത്തെയും കുറിച്ച് വ്യക്തിപരമായ വിവരങ്ങൾ ചോദിച്ചറിഞ്ഞ ഈ സർവേ തികച്ചും 'അനാവശ്യവും വിവേചനപരവുമാണെന്ന്' ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലടക്കം ജനരോഷം ആളിക്കത്തുകയാണ്. ഒടുവിൽ സംഭവം കൈവിട്ടുപോയതോടെ കടുത്ത ജാഗ്രത വേണമെന്ന കർശന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പും രംഗത്തെത്തി.
വിവാദമായത് 'നാറ്റവും കടുത്ത ചൂടും' ചോദിച്ചുള്ള ചോദ്യങ്ങൾ
മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ള ടിയാൻമെൻ നഗരത്തിലെ ഹുവാതായ് പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. മേയ് ദിനത്തോട് (തൊഴിലാളി ദിനം) അനുബന്ധിച്ച് 'രക്ഷിതാക്കളുടെ തൊഴിൽ നിരീക്ഷണ പട്ടിക' (Observation List of Parents’ Occupation) എന്ന പേരിൽ സ്കൂൾ വിതരണം ചെയ്ത സർവേയാണ് വൻ വിവാദമായത്. മാതാപിതാക്കളുടെ ജോലിസ്ഥലം 'ശബ്ദായമാനമാണോ അതോ ദുർഗന്ധം വമിക്കുന്നതാണോ?' എന്ന് കുട്ടികളോട് ചോദിക്കുന്ന ഭാഗമാണ് ജനങ്ങളെ ചൊടിപ്പിച്ചത്.
സർവേയിലെ പ്രധാന ചോദ്യങ്ങൾ ഇവയായിരുന്നു:
- "നിങ്ങളുടെ മാതാപിതാക്കളുടെ ജോലിസ്ഥലത്തെ അന്തരീക്ഷം എങ്ങനെയുള്ളതാണ്? അവിടെ കടുത്ത ചൂടുണ്ടോ? അമിതമായ ശബ്ദമുണ്ടോ? ദുർഗന്ധം (നാറ്റം) വമിക്കുന്നുണ്ടോ?"
- "ഒരു ദിവസം അവർ എത്ര മണിക്കൂർ ഇരുന്നോ നിന്നോ ജോലി ചെയ്യണം?"
- "അവർക്ക് അധികസമയം (Overtime) ജോലി ചെയ്യേണ്ടി വരാറുണ്ടോ?"
പ്രധാനമായും ജോലി സമയം, ജോലിയിലെ വെല്ലുവിളികൾ, ജോലി സ്ഥലത്തെ അന്തരീക്ഷം, ജോലിയിലെ നേട്ടങ്ങൾ, ജോലിയുടെ ഉള്ളടക്കം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തിരിച്ചായിരുന്നു ഈ ചോദ്യാവലി. ഇതിനൊപ്പം തന്നെ, ഈ ജോലി ചെയ്യുന്നതിൽ അവർക്കുള്ള സന്തോഷത്തെക്കുറിച്ചും അവർക്ക് ഏറെ 'അഭിമാനം' നൽകുന്ന കാര്യങ്ങളെക്കുറിച്ചും വ്യക്തമാക്കാൻ ചോദ്യാവലിയിൽ ആവശ്യപ്പെട്ടിരുന്നു.
ലക്ഷ്യം കുട്ടികളെ വേർതിരിക്കലെന്ന് വിമർശനം; സമ്മിശ്ര പ്രതികരണം
രക്ഷിതാക്കളുടെ തൊഴിൽ വിവരങ്ങൾ ചോർത്തിയെടുക്കാനും, കുട്ടികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം നോക്കി അവരെ തരംതിരിക്കാനുമുള്ള സ്കൂളിന്‍റെ ഒരു രഹസ്യ തന്ത്രമാണിതെന്ന രീതിയിലാണ് ചൈനീസ് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നത്. ഇത്തരം വിവരങ്ങൾ കൈക്കലാക്കുന്നതിലൂടെ അധ്യാപകർ കുട്ടികളോട് വിവേചനം കാണിക്കാൻ സാധ്യതയുണ്ടെന്ന് പലരും ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ, ഈ സർവേയിൽ യാതൊരു തെറ്റുമില്ലെന്നും ഇതിൽ മാതാപിതാക്കൾ ജോലി ചെയ്യുന്ന കമ്പനിയുടെ പേരോ അവരുടെ പദവിയോ (Designation) ചോദിക്കുന്നില്ലെന്നും പറഞ്ഞ് സർവേയെ അനുകൂലിച്ചവരും കുറവല്ല.
വിശദീകരണവുമായി സ്കൂൾ അധികൃതർ; ഒടുവിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ
സംഭവം കടുത്ത വിവാദമായതോടെ ഒടുവിൽ വിശദീകരണവുമായി സ്കൂൾ വക്താവ് തന്നെ രംഗത്തെത്തി. "കുട്ടികൾ അവരുടെ മാതാപിതാക്കളുടെ ജോലിയെ വളരെ അടുത്ത് നിന്ന് വീക്ഷിക്കാനും, കുടുംബത്തിന് വേണ്ടി അവർ ചെയ്യുന്ന ത്യാഗങ്ങളെയും കഠിനാധ്വാനത്തെയും കുറിച്ച് ബോധവാന്മാരാകാനും വേണ്ടിയാണ് ഇത്തരമൊരു ചോദ്യാവലി നൽകിയത്. അച്ഛനമ്മമാർ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് മനസിലാക്കാൻ സാധിച്ചതിനാൽ കുട്ടികളിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ഇതിന് ലഭിച്ചത്," സ്കൂൾ അധികൃതർ അവകാശപ്പെട്ടു.
എങ്കിലും, സംഭവം വൻ ചർച്ചയായതോടെ മുനിസിപ്പൽ എഡ്യൂക്കേഷൻ ബ്യൂറോ വിഷയത്തിൽ ഇടപെട്ടു. എലിമെന്ററി-മിഡിൽ സ്കൂളുകളിൽ രക്ഷിതാക്കളുടെ തൊഴിൽ, വരുമാന വിവരങ്ങൾ ശേഖരിക്കുന്നത് ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ തന്നെ വിലക്കിയിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിൽ, ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുമ്പോൾ പൊതുസമൂഹത്തിൽ ഉണ്ടാകാൻ ഇടയുള്ള സ്വാധീനത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും കൂടുതൽ ജാഗ്രത പുലർത്തണമെന്നും സ്കൂൾ അധികൃതർക്ക് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."