In Depth Story: വന്ദേമാതരം നിര്‍ബന്ധമാക്കുമ്പോള്‍ 'യഹോവ സാക്ഷികള്‍ ദേശീയ ഗാനം ആലപിക്കേണ്ടതില്ല' എന്ന സുപ്രിംകോടതി ഉത്തരവ് വീണ്ടും ചര്‍ച്ചയാകുന്നു; 35 കൊല്ലം മുമ്പുള്ള നിയമയുദ്ധം
'നമ്മുടെ പാരമ്പര്യം പഠിപ്പിക്കുന്നത് സഹിഷ്ണുതയാണ്. നമ്മുടെ തത്വ ചിന്ത പഠിപ്പിച്ചതും സഹിഷ്ണുതയാണ്. നമ്മുടെ ഭരണഘടന പ്രായോഗികവത്കരിക്കുന്നതും സഹിഷ്ണുത തന്നെ. ആയതിനാല്‍ അതില്‍ വെളളം ചേര്‍ക്കാതിരിക്കുക'
ജസ്റ്റിസ് ഒ ചിന്നപ്പ റെഡി: ('ബിജോയ് ഇമ്മാനുവല്‍ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' കേസിലെ സുപ്രിം കോടതി വിധിയില്‍ നിന്ന്)
വര്‍ഷം 1985.
കേരളത്തിലെ വിദ്യാലയത്തിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ വലിയൊരു ആരോപണം ഉയരുന്നു. ഒരേ വീട്ടില്‍ നിന്നും വരുന്ന ഈ മൂന്ന് വിദ്യാര്‍ത്ഥികള്‍ ദേശീയ ഗാനം ആലപിക്കുന്ന സമയം എഴുന്നേറ്റ് നില്‍ക്കുന്നതല്ലാതെ ദേശീയ ഗാനം ആലപിക്കുന്നില്ലത്രെ!
വി ജെ ഇമ്മാനുവല്‍ - ലില്ലി കുട്ടി ദമ്പതികളുടെ മൂന്ന് മക്കളായ ബിജോയ് (15 വയസ്സ്), ബിനു മോള്‍ (13 വയസ്സ്), ബിന്ദു (10 വയസ്സ്) എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു ആരോപണം ഉന്നയിക്കപ്പെട്ടത്.
ക്രിസ്ത്യന്‍ മത വിഭാഗത്തിലെ യഹോവ സാക്ഷികള്‍ എന്ന ഉപ വിഭാത്തില്‍ പെട്ടവരാണ് ഇമ്മാനുവലിന്റെ കുടുംബം. അവരുടെ വിശ്വാസ സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കാത്തതാണ് ദേശീയ ഗാനം ആലപിക്കുക എന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ ആ സമയത്ത് എഴുന്നേറ്റ് നില്‍ക്കുക മാത്രം ചെയ്യാന്‍ കാരണം. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് ഒരിടത്തും ഈ വിഭാഗം ദേശീയ ഗാനം ആലപിക്കാറില്ല. ഈയൊരു കാര്യം കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ തന്നെ പിതാവ് വി.ജെ ഇമ്മാനുവല്‍ അധ്യാപകരെ അറിയിച്ചതാണ്, അധ്യാപകര്‍ പിതാവിന്റെ ആവശ്യം അംഗീകരിച്ചതുമാണ്. കുട്ടികള്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതല്ലാതെ ആലപിക്കാറില്ല. ഇത് പിന്നീട് സ്‌കൂളിലെ ഒരു തൊഴിലാളി പ്രശ്‌നമായി ഉന്നയിക്കുകയും, വാര്‍ത്ത അന്നത്തെ ഒരു എം.എല്‍.എയുടെ ചെവിയില്‍ എത്തുകയും ചെയ്തു. എം.എല്‍.എ രാജ്യ സ്‌നേഹത്തെ ബാധിക്കുന്ന വൈകാരിക വിഷയമായി ഇതിനെ നിയമസഭയില്‍ ഉന്നയിച്ചു. സര്‍ക്കാര്‍ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്ന് വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ നിന്ന് പുറത്തായി.
ശേഷം നടന്നത് ഇന്ത്യയുടെ നീതി ന്യായ ചരിത്രത്തില്‍ ഇന്നും ഓര്‍ക്കപ്പെടുകയും, ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത നിയമ പോരാട്ടമാണ്. മക്കളുടെ വിദ്യാഭ്യാസം നിലച്ച് പോവാതിരിക്കാന്‍ വേണ്ടി പിതാവ് വി.ജെ ഇമ്മാനുവല്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി റിറ്റ് ഹര്‍ജി തള്ളിയപ്പോള്‍ ഇമ്മാനുവല്‍ സുപ്രിംകോടതിയെ സമീപിച്ചു.
സുപ്രിം കോടതിയില്‍ നിന്ന് വന്നത് ചരിത്ര പ്രധാനമായ വിധിയാണ്. ജസ്റ്റിസ് ഒ. ചിന്നപ്പ റെഡി പരിഗണിച്ച ഹര്‍ജി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 19 (1)(എ), (അഭിപ്രായ സ്വാതന്ത്ര്യം), ആര്‍ട്ടിക്കള്‍ 25(1) (മത വിശ്വാസത്തിനും, ആവിഷ്‌കാരത്തിനും, പ്രചരണത്തിനുമുളള സ്വാതന്ത്ര്യം) എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ ദേശീയ ഗാനം ആലപിക്കേണ്ടതില്ല എന്ന വിധിയാണ് പുറപ്പിടുവിച്ചത്. ഒപ്പം മത സ്വാതന്ത്ര്യത്തെ പറ്റിയും, ഭരണഘടന അതിന് നല്‍കുന്ന പ്രാധാന്യത്തെ കുറിച്ചും ജസ്റ്റിസ് റെഡി വിധി പ്രസ്താവനയില്‍ പറഞ്ഞ് വെക്കുന്നുണ്ട്. 41 വര്‍ഷങ്ങള്‍ക്കിപ്പുറവും ബിജോയ് ഇമ്മാനുവല്‍ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന കേസ് നിയമ വിദഗ്ധര്‍ക്കിടയിലും, ജനാധിപത്യ വിശ്വാസികള്‍ക്കിടയിലും ചര്‍ച്ച വിശയമാകുകയാണ്.
മാറുന്ന കോടതി വിധികള്‍:
എന്നാല്‍ ഇതേ സുപ്രീം കോടതി ശ്യാം നാരായണ്‍ ചൗക്‌സി നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിച്ച് കൊണ്ട് 2016 നവംബര്‍ 30ന് സിനിമ തീയ്യറ്ററുകളില്‍ ദേശീയ ഗാനം അവതരിപ്പിക്കല്‍ നിര്‍ബന്ധമാക്കി. ദേശീയ ഗാനം അതരിപ്പിക്കുന്ന വേളയില്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും, സ്‌ക്രീനില്‍ ഇന്ത്യയുടെ പതാക കാണിക്കണമെന്നും കോടതി ഉത്തരവില്‍ ഉണ്ടായിരുന്നു. രാജ്യ സ്‌നേഹം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കോടതിയിറക്കിയ ഉത്തരവിനെ ദുരുപയോഗം ചെയ്ത് കൊണ്ട് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഹിന്ദുത്വവാദികള്‍ അക്രമങ്ങള്‍ അഴിച്ച് വിടുകയും ചെയ്തു.
ഈ അക്രമ പരമ്പരകള്‍ക്കും, കോടതി ഉത്തരവിലെ മൗലികവകാശ ലംഘനങ്ങളെ ചൊല്ലിയുളള പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ സുപ്രീം കോടതി മുന്‍ ഉത്തരവ് പുനപരിശോധിക്കുകയായിരുന്നു. അങ്ങനെ 2018ല്‍ കോടതി 2016ലെ ഉത്തരവില്‍ ഭേദഗതി വരുത്തി. പുതിയ ഉത്തരവ് പ്രകാരം തീയ്യറ്റുകറില്‍ ദേശീയ ഗാനം അവതരിപ്പിക്കുന്നത് നിര്‍ബന്ധമല്ലാതാക്കി.
വന്ദേ മാതരം നിര്‍ബന്ധമാക്കുമ്പോള്‍:
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബംഗാള്‍ സാഹിത്യകാരനും, ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴിലെ ഉദ്യോഗസ്ഥനുമായ ബങ്കിംചന്ദ്ര ചതോപാധ്യായ രചിച്ച ആനന്ദമഠം എന്ന നോവലില്‍ ഉള്‍പ്പെട്ടിരുന്ന വരികളാണ് വന്ദേ മാതരം. സ്വാതന്ത്ര്യ സമരത്തിലൊന്നും പങ്കാളിയാവാത്ത ബങ്കിംചന്ദ്ര ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കയ്യില്‍ നിന്നും റായ് ബഹദൂര്‍ പട്ടം ലഭിച്ചതിന് ശേഷമാണ് മരണപ്പെടുന്നതും. ഇദ്ധേഹത്തിന്റെ മരണ ശേഷം ബംഗാളില്‍ സംഭവിച്ച സ്വദേശി പ്രക്ഷോഭത്തിന്റെ സമയത്താണ് വന്ദേ മാതരം ദേശീയ ശ്രദ്ധ പിടിച്ച് പറ്റുന്നതും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാവുന്നതും. ഭൂമിയെ മാതാവായി ഉപമിച്ച് ഭാരതാംബ എന്ന സങ്കല്‍പ്പം ആദ്യമായി മുന്നോട്ട് വെക്കുന്നതും വന്ദേ മാതരം എന്ന ഗീതമാണ്. അവസാന ഭാഗങ്ങളില്‍ ഇന്ത്യന്‍ മണ്ണിനെ ഹിന്ദു ദേവതകളുമായി ഉപമിക്കുന്ന വരികള്‍ അടങ്ങിയത് കൊണ്ട് ആ കാലത്ത് തന്നെ മുതിര്‍ന്ന മുസ്ലിം സ്വാതന്ത്ര്യ സമര സേനാനികള്‍ ഈ ഗീതം ചൊല്ലുന്നതിലുളള പ്രയാസം പ്രകടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് രബീന്ദ്രനാഥ ടാഗോര്‍ വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ മാത്രം ദേശീയതയുടെ ഭാഗമായി ഉപയോഗിച്ചാല്‍ മതിയെന്ന അഭിപ്രായം മുന്നോട്ട് വെക്കുന്നത്.
എന്നാല്‍ 89 വര്‍ഷങ്ങള്‍ക്കിപ്പുറം ടാഗോറും, കോണ്‍ഗ്രസും അന്നെടുത്ത മതനിരപേക്ഷ നിലപാടിനെ ചോദ്യം ചെയ്ത് കൊണ്ട് വന്ദേ മാതരം മുഴുവനായി വിദ്യാലയങ്ങളിലടക്കം ആലപിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ദേശീയ ഗാനം പോലും മത സ്വാതന്ത്ര്യം എന്ന പൗരന്റെ മൗലികവകാശത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി യഹോവ സാക്ഷികള്‍ ആലപിക്കേണ്ടതില്ല എന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ്, മുസ്ലിംകളുടെ മത വിശ്വാസത്തെ പരിഗണിക്കാതെ വന്ദേ മാതരം നിര്‍ബന്ധമാക്കുന്നതെന്ന് ഓര്‍ക്കണം.
English Summary: The article argues against the mandatory imposition of Vande Mataram on citizens, particularly Muslims, by highlighting India's legal history regarding religious freedom and personal liberty.
The Bijoe Emmanuel Case (1985): The author recalls the landmark Supreme Court judgment involving three children from the Jehovah’s Witnesses sect in Kerala. They were expelled from school for refusing to sing the National Anthem due to their religious beliefs, though they stood in respect.
Supreme Court's Stance on Tolerance: Justice O. Chinnappa Reddy ruled in favor of the students, stating that Articles 19(1)(a) (Freedom of Speech) and 25(1) (Freedom of Religion) protect the right to remain silent if singing conflicts with genuine religious convictions. The court emphasized that 'our tradition teaches tolerance.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."