ഇസ്‌റാഈലിന്റെ വെസ്റ്റ് ബാങ്ക് അധിനിവേശം: 85 രാജ്യങ്ങൾ അപലപിച്ചപ്പോഴും മൗനം പാലിച്ച് ഇന്ത്യ
ന്യൂഡല്‍ഹി/വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഭൂമി വന്‍തോതില്‍ പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭയിലെ 85 അംഗരാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കിയപ്പോള്‍, എതിര്‍ക്കാതെ ഇന്ത്യ. 1967ലെ യുദ്ധത്തിന് ശേഷം വെസ്റ്റ് ബാങ്കില്‍ മരവിപ്പിച്ചിരുന്ന 'ഭൂമി ഉടമസ്ഥാവകാശ നിര്‍ണ്ണയ' പ്രക്രിയ പുനരാരംഭിക്കുമെന്ന ഈ മാസം 15ലെ ഇസ്‌റാഈല്‍ പ്രഖ്യാപനം അപലപനീയമാണെന്ന് യു.എന്‍ അംഗരാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്‌റാഈല്‍ നടത്തുന്നതെന്നും വെസ്റ്റ് ബാങ്കിനെ ഇസ്‌റാഈലിനോട് ചേര്‍ക്കാനുള്ള നീക്കം മേഖലയിലെ സമാധാന ശ്രമങ്ങളെ തകര്‍ക്കുമെന്നും 85 രാജ്യങ്ങള്‍ ഒപ്പിട്ട പ്രസ്താവന മുന്നറിയിപ്പ് നല്‍കുന്നു. യൂറോപ്യന്‍ യൂണിയന്‍, അറബ് ലീഗ്, ഒ.ഐ.സി എന്നീ പ്രമുഖ സംഘടനകളും ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, ഓസ്‌ട്രേലിയ, കാനഡ, സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍, തുര്‍ക്കി എന്നീ രാഷ്ട്രങ്ങളും സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഇസ്‌റാഈല്‍ സന്ദര്‍ശിക്കാനിരിക്കെയാണ്, അധിനിവേശം വ്യാപിപ്പിക്കാനുള്ള സയണിസ്റ്റ് രാഷ്ട്രത്തിന്റെ തീരുമാനത്തോട് ഇന്ത്യ മൗനം പാലിച്ചത്. ഈ മാസം 25, 26 തീയതികളിലാണ് മോദിയുടെ ഇസ്‌റാഈല്‍ സന്ദര്‍സനം. സന്ദര്‍ശന വേളയില്‍ അദ്ദേഹം ഇസ്‌റാഈല്‍ പാര്‍ലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. മോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഇസ്‌റാഈലിനെ പിണക്കാതിരിക്കാനാണ് ഇന്ത്യ പ്രസ്താവനയില്‍ ഒപ്പിടാത്തതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നേരത്തെ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരുന്ന കൂട്ടക്കുരുതി സംബന്ധിച്ച് ഐക്യരാഷ്ട്രസഭയില്‍ നടന്ന വോട്ടെടുപ്പുകളിലും ഇന്ത്യ പലപ്പോഴും വിട്ടുനില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ചര്‍ച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്നതാണ് വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട്.
ഹമാസിനെ ഇല്ലാതാക്കാന്‍ എന്ന പേരിലാണ് ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നതെങ്കിലും ഹമാസിന് സ്വാധീനമില്ലാത്ത വെസ്റ്റ് ബാങ്കിലും ഇതോടൊപ്പം സയണിസ്റ്റ് സൈന്യം കൂട്ടക്കൊല നടത്തിവരികയാണ്. ഇതിനകം 1,100ലധികം ഫലസ്തീനികള്‍ വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെടുകയും 22,000ത്തോളം പേരെ നിയമവിരുദ്ധമായി തടവിലാക്കുകയും ചെയ്തു.
ഫലസ്തീനികളുടെ ഭൂമി പിടിച്ചടക്കാനുള്ള പുതിയ തന്ത്രം
'ഭൂമി ഉടമസ്ഥാവകാശ നിര്‍ണ്ണയ' പ്രക്രിയ എന്ന പേരിലുള്ള ഇസ്‌റാഈലിന്റെ പ്രഖ്യാപനം ഫലസ്തീനികളുടെ ഭൂമി പിടിച്ചടക്കാനുള്ള പുതിയ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ഇതുപ്രകാരം വെസ്റ്റ് ബാങ്കിലെ നിശ്ചിത പ്രദേശങ്ങളില്‍ ഭൂമിയുള്ളവര്‍ രേഖകള്‍ ഹാജരാക്കി ഉടമസ്ഥാവകാശം തെളിയിക്കണം. അതിന് കഴിയാത്തവരുടെ ഭൂമി സയണിസ്റ്റ് സര്‍ക്കാര്‍ പൊതുഭൂമിയായി പ്രഖ്യാപിക്കും. ഫലസ്തീനില്‍ അധിനിവേശം വ്യാപിപ്പിക്കുകയും അവിടെയെല്ലാം നിയവിരുദ്ധമായി ജൂത കുടിയേറ്റക്കാരെ കുടിയിരുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും തലമുറകളായി രേഖകളില്ലാതെ കൃഷി ചെയ്യുന്ന ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്നും മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവില്‍ വെസ്റ്റ് ബാങ്കിന്റെ 61 ശതമാനവും ഇസ്‌റാഈല്‍ കൈയടക്കിവച്ചിരിക്കുകയാണ്. പ്രദേശത്ത് നിലവില്‍ ഏഴു ലക്ഷത്തോളം നിയമവിരുദ്ധ ജൂത കുടിയേറ്റക്കാരാണുള്ളത്.
when 85 member states of the united nations issued a joint statement condemning israel's move to seize large amounts of land in the occupied west bank, india did not object.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."