രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കും വധഭീഷണി; 'കർണിസേന വക്താവ്' കോട്ടയിൽ പൊലിസ് കസ്റ്റഡിയിൽ
ജയ്‌പുർ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും 25 കോൺഗ്രസ് എംപിമാരെയും വെടിവെച്ചുകൊല്ലുമെന്ന് വീഡിയോയിലൂടെ ഭീഷണിപ്പെടുത്തിയ യുവാവിനെ രാജസ്ഥാൻ പൊലിസ് കസ്റ്റഡിയിലെടുത്തു. താൻ കർണിസേനയുടെ വക്താവാണെന്ന് അവകാശപ്പെടുന്ന രാജ് സിങ് എന്നയാളെയാണ് കോട്ടയിലെ ബോർഖേഡ പൊലിസ് പിടികൂടിയത്.
ഭീഷണിക്ക് പിന്നിലെ കാരണം:
ബജറ്റ് സമ്മേളനത്തിനിടെ ലോക്സഭാ സ്പീക്കർ ഓം ബിർളയെ പ്രതിപക്ഷ എംപിമാർ അധിക്ഷേപിച്ചതിൽ ബിജെപി പ്രവർത്തകരും കർണിസേനയും രോഷാകുലരാണെന്ന് വീഡിയോയിൽ രാജ് സിങ് പറയുന്നു.
"രാഹുൽ ഗാന്ധി ശ്രദ്ധിച്ചു കേൾക്കുക, സ്പീക്കറെ ആക്ഷേപിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നിന്റെ വീട്ടിൽ കയറി ഞങ്ങൾ വെടിവെക്കും" എന്നായിരുന്നു വീഡിയോയിലെ ഭീഷണി.വിവാദത്തിൽ ഉൾപ്പെട്ട 25 എംപിമാരെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ അവരെ ഓരോരുത്തരെയായി വധിക്കുമെന്നും ഇയാൾ വീഡിയോയിൽ പറഞ്ഞു.
അന്വേഷണവും പ്രതികരണങ്ങളും:
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ പൊലിസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.പിടിയിലായ രാജ് സിങ്ങിനെതിരെ നേരത്തെ തന്നെ ഉദ്യോഗ് നഗർ പൊലിസ് സ്റ്റേഷനിൽ നാലോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് കോട്ട എസ്പി തേജസ്വിനി ഗൗതം അറിയിച്ചു.
ഭീഷണി മുഴക്കിയ യുവാവിനെ ബിജെപിയും കർണിസേനയും തള്ളിപ്പറഞ്ഞു. ഇയാൾക്ക് തങ്ങളുടെ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ഇത്തരം അക്രമ ശൈലിയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കർണിസേന ദേശീയ അധ്യക്ഷൻ മഹിപാൽ സിങ് മക്രാന വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, പവൻ ഖേര എന്നിവർ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇത്തരം ഭീഷണികൾ ഉയരുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."