"വംശീയവാദികൾ ഭീരുക്കളാണ്": ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ വിനീഷ്യസിന് നേരെ അധിക്ഷേപം; പ്രെസ്റ്റിയാനിക്കെതിരെ ആഞ്ഞടിച്ച് താരം
ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് പോരാട്ടത്തിനിടെ വീണ്ടും വംശീയാധിക്ഷേപ വിവാദം. ബെൻഫിക്കയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരത്തിനിടെ ബെൻഫിക്ക താരം ജിയാൻലൂക്ക പ്രെസ്റ്റിയാനി തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന് റയൽ വിംഗർ വിനീഷ്യസ് ജൂനിയർ ആരോപിച്ചു. സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ കടുത്ത ഭാഷയിലാണ് വിനീഷ്യസ് പ്രതികരിച്ചത്.
മൈതാനത്ത് നടന്നത്:
എസ്റ്റാഡിയോ ഡ ലൂസിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ വിനീഷ്യസ് ഗോൾ നേടിയതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ഗോൾ നേടിയ ശേഷം ഹോം ആരാധകർക്ക് മുന്നിൽ ആഘോഷിച്ച വിനീഷ്യസിന് 'അമിതമായ ആഘോഷം' ചൂണ്ടിക്കാട്ടി റഫറി മഞ്ഞക്കാർഡ് നൽകി.
കളി പുനരാരംഭിക്കുന്നതിന് തൊട്ടുമുമ്പ്, ബെൻഫിക്കയുടെ പ്രെസ്റ്റിയാനി വിനീഷ്യസിന്റെ അടുത്തെത്തി ജെഴ്സികൊണ്ട് വായ മറച്ച് അധിക്ഷേപകരമായ വാക്കുകൾ പറയുകയും ചെയ്തു.വിനീഷ്യസ് പരാതിപ്പെട്ടതോടെ റഫറി കളി 10 മിനിറ്റോളം നിർത്തിവെക്കുകയും യുവേഫയുടെ 'വംശീയ വിരുദ്ധ പ്രോട്ടോക്കോൾ' പ്രകാരം നടപടികൾ ആരംഭിക്കുകയും ചെയ്തു.
വിനീഷ്യസിന്റെ പ്രതികരണം:
മത്സരശേഷം ഇൻസ്റ്റാഗ്രാമിലൂടെ വിനീഷ്യസ് തന്റെ രോഷം പ്രകടിപ്പിച്ചു.
"വംശീയവാദികൾ എല്ലാറ്റിനുമുപരി ഭീരുക്കളാണ്. തങ്ങൾ എത്ര ദുർബലരാണെന്ന് മറയ്ക്കാൻ അവർക്ക് ഷർട്ടുകൾ വായിൽ വെക്കേണ്ടി വരുന്നു. ഗോൾ ആഘോഷിച്ചതിന് എനിക്ക് മഞ്ഞക്കാർഡ് ലഭിച്ചു, പക്ഷേ വംശീയത തടയാനുള്ള പ്രോട്ടോക്കോളുകൾ ഇപ്പോഴും ഫലപ്രദമല്ല." - വിനീഷ്യസ് കുറിച്ചു.
ആരോപണം നിഷേധിച്ച് പ്രെസ്റ്റിയാനി:
എന്നാൽ താൻ വംശീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് പ്രെസ്റ്റിയാനി വ്യക്തമാക്കി. വിനീഷ്യസ് തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും റയൽ മാഡ്രിഡ് താരങ്ങളിൽ നിന്ന് തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്നും പ്രെസ്റ്റിയാനി ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."