ശബരിമല യുവതി പ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും; സർക്കാർ നിലപാട് നിർണായകം
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്നുമുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദങ്ങൾ ബെഞ്ചിനുമുമ്പാകെ ഇന്നുമുതൽ ഒമ്പതുവരെ നടക്കും. വിധിയെ അനുകൂലിക്കുന്നവരുടെ വാദം 14 മുതൽ 16 വരെയും കേൾക്കും.
2018ലെ യുവതീപ്രവേശന വിധി പുനഃപരിശോധിക്കാനാവശ്യപ്പെടുന്ന കക്ഷികളുടെ വാദങ്ങൾ ക്രോഡീകരിക്കാൻ അഡ്വ. കൃഷ്ണ കുമാർ സിങ്ങിനെയും മറുഭാഗത്തിനായി അഡ്വ. ശാശ്വതിയെയും സുപ്രിംകോടതി നോഡൽ അഭിഭാഷകരാക്കിയിരുന്നു. ദേവസ്വം ബോർഡ് ഉൾപ്പെടെ 53 കക്ഷികളാണ് വിധിക്കെതിരേ വാദം എഴുതിനൽകിയത്. വിധിയെ അനുകൂലിച്ച് 12 കക്ഷികളും വാദം എഴുതി സമർപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ് ആരംഭിക്കുന്ന വാദംകേൾക്കലിൽ കോടതിയിൽ സർക്കാർ ഭാഗം വാദം എന്തുതന്നെയായിരുന്നാലും അത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ നിർണായകമാവും.
യുവതീപ്രവേശന വിലക്ക് സ്ത്രീകളോടുള്ള വിവേചനമാണെന്നാണ് സംസ്ഥാന സർക്കാർ 2018ൽ വാദിച്ചത്. തുടർന്ന് യുവതീപ്രവേശം അനുവദിച്ച് അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധിയുണ്ടായി. എന്നാൽ, 2018ലെ വിധിയെ നേരിട്ട് എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെയാണ് ഒമ്പതംഗ ബെഞ്ചിൽ സർക്കാർ വാദം സമർപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."