മണിപ്പൂരിൽ വീടിന് നേരെ ബോംബേറ്: രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു; വംശീയ കലാപത്തിന്റെ തുടർച്ചയെന്ന് സംശയം
ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ പുലർച്ചെയുണ്ടായ ബോംബാക്രമണത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മൊയ്‌രാങ് ട്രോങ്‌ലാവോബിയിലെ ഒരു സിവിലിയൻ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ, അഞ്ച് വയസ്സുകാരനും ആറ് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ കുട്ടികളുടെ അമ്മയെ ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടുംബം ഉറങ്ങുകയായിരുന്ന സമയത്താണ് വീടിന് നേരെ ആക്രമണമുണ്ടായെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ചുരാചന്ദ്പൂർ കുന്നുകളുമായി അതിർത്തി പങ്കിടുന്ന ഇവിടെ മുൻപും സമാനമായ രീതിയിൽ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 2023 മുതൽ മണിപ്പൂരിൽ നിലനിൽക്കുന്ന വംശീയ സംഘർഷങ്ങളുടെ ഏറ്റവും പുതിയ ഇരകളാണ് ഈ കുഞ്ഞുങ്ങളെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, നടന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്ന് എംഎൽഎ ടി.എച്ച്. ശാന്തി സിങ് പ്രതികരിച്ചു. കുക്കി സായുധ ഗ്രൂപ്പുകളാണ് അക്രമത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. നിരപരാധികളായ സാധാരണക്കാരെയും കുഞ്ഞുങ്ങളെയും ലക്ഷ്യം വെക്കുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ മേഖലയിൽ സുരക്ഷാ സേനയും പൊലിസും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."