ശസ്ത്രക്രിയ കഴിഞ്ഞ് ഉപകരണങ്ങള്‍ നീക്കിയതായി നഴ്‌സ് ഉറപ്പ് നല്‍കിയതിന് ശേഷമാണ് തുന്നിട്ടതെന്ന് ഡോക്ടറുടെ മൊഴി; കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട്
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ രോഗിയുടെ വയറില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ചയില്ലെന്ന് ചൂണ്ടിക്കാട്ടി വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഡോ ഷാഹിദ നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശസ്ത്രക്രിയക്ക് ശേഷം ഉപകരണങ്ങള്‍ എടുത്തോയെന്ന് നഴ്‌സിനോട് ഡോക്ടര്‍ ചോദിച്ചിരുന്നു. എടുത്തെന്ന നഴ്‌സിന്റെ മറുപടി ലഭിച്ചശേഷമാണ് ഡോക്ടര്‍ തുന്നിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രോട്ടോക്കോള്‍ പാലിക്കാനാവാത്തതും ജീവനക്കാരുടെ കുറവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.ഉഷയുടെ ശസ്ത്രക്രിയക്കിടെ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയും ജോലി ചെയ്യേണ്ടി വന്നെന്ന് നഴ്‌സ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും.
കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോ. ഷാഹിദ, നഴ്സ് ധന്യ എന്നിവരെ അന്വേഷണ വിധേയമായി നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ഡോക്ടര്‍ ഷാഹിദ നിലവില്‍ ജോലി ചെയ്യുന്നത്. അന്ന് ശസ്ത്രക്രിയ നടത്തിയ ടീമില്‍ ഉള്‍പ്പെട്ട നഴ്‌സ് ആണ് ധന്യ.
അതേസമയം, ചികിത്സാപിഴവില്‍ ഡോക്ടര്‍ ജെ ഷാഹിദയെ പ്രതി ചേര്‍ക്കും. അന്ന് ശസ്ത്രക്രിയ നടത്തിയ ടീമില്‍ ഒമ്പത് പേരാണ് ഉണ്ടായിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തും.
അതിനിടെ, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴു സെന്റിമീറ്റര്‍ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനക്ക് അയക്കും. കത്രികയുടെ കാലപ്പഴക്കം കണ്ടെത്തുക നിര്‍ണായകമാണ്.
സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യുവില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് ഉഷ.നിലവില്‍ ഉഷയുടെ ആരോഗ്യ നില തൃപ്തികരമാണ്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഉഷയുടെ കുടുംബം വ്യക്തമാക്കി.
doctor states surgery was stitched after nurse confirmed all instruments were removed, as investigation report reveals scissors left inside patient’s abdomen.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."