അവസാന ദിനവും ഭരണ-പ്രതിപക്ഷ പോര്; നിയമസഭ പിരിഞ്ഞു; പോർവിളി ഇനി പുറത്ത്
തിരുവനന്തപുരം: ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടലോടെ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനം അവസാനിച്ചു. വിവാദ വിഷയങ്ങളിലെ ഏറ്റുമുട്ടൽ ഇനി പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളെ ചൂടുപിടിപ്പിക്കും. ഏതാനും മാസങ്ങൾക്കു ശേഷം തിരികെയെത്തുമ്പോൾ ഭരണ, പ്രതിപക്ഷ ബെഞ്ചുകളിൽ ആരൊക്കെ ഇടംപിടിക്കുമെന്നത് രാഷ്ട്രീയ കേരളത്തിൻ്റെ നെഞ്ചിടിപ്പേറ്റുന്ന ചോദ്യമാകും. സാധാരണ സർക്കാരുകളുടെ കാലാവധി അവസാനിക്കുന്ന സഭാസമ്മേളനത്തിന്റെ അവസാന ദിനത്തിൽ പരസ്പരം കൈകൊടുത്തും ഗ്രൂപ്പ് ഫോട്ടോയെടുത്തും മടങ്ങുന്നതായിരുന്നു ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ പതിവ്. എന്നാൽ, ഇന്നലെ ചിത്രം വ്യത്യസ്തമായിരുന്നു. രാവിലെ സഭ തുടങ്ങിയപ്പോൾതന്നെ ശബരിമല സ്വർണക്കൊള്ളയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവന്ന പ്രതിഷേധം തുടരുകയാണെന്ന് പ്രതിപക്ഷത്തുനിന്ന് സംസാരിച്ച കെ.ബാബു അറിയിച്ചു.
സ്പീക്കറുടെ ഡയസിനു മുന്നിലെ പ്രതിഷേധത്തിനു ശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിറങ്ങി. പുതുയുഗയാത്രയിലായിരുന്നതിനാൽ അവസാന ദിവസവും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ എത്തിയിരുന്നില്ല. പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയതിനു പിന്നാലെ മന്ത്രിമാരൊന്നാകെ സ്പീക്കറുടെ മുറിയിലെത്തി ഗ്രൂപ്പ് ഫോട്ടോയെടുത്തു.
ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷം തന്ത്രിയുടെ വാദം ആവർത്തിക്കുകയാണെന്ന ഭരണപക്ഷ വിമർശനം കെ. ബാബു തള്ളി. യു.ഡി.എഫ് സ്വന്തമായി ഒരു ആക്ഷേപവും ഉന്നിയിച്ചിട്ടില്ലെന്നും കോടതി പറഞ്ഞ കാര്യങ്ങളാണ് തങ്ങൾ പറഞ്ഞതെന്നും കെ. ബാബു പറഞ്ഞു.
ദേവസ്വം മന്ത്രി രാജിവച്ചാൽ പ്രശ്നം തീരുമെന്നും സഭ സുഗമമായി മുന്നോട്ടുപോകുമെന്നും അല്ലാതെ തങ്ങൾ സഹകരിക്കില്ലെന്നും ബാബു പറഞ്ഞു. സഭ തുടങ്ങിയപ്പോൾതന്നെ പ്രതിഷേധം ആരംഭിച്ച പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തെത്തി. പ്രതിപക്ഷത്തിന് ചർച്ചകളെ ഭയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷമെന്ന് മന്ത്രി പി. രാജീവും കുറ്റപ്പെടുത്തി.
തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്താണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നും തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ജനം ആഴക്കടലിൽ വലിച്ചെറിയുമെന്നും മന്ത്രി എം.ബി. രാജേഷും ബി.ജെ.പിക്കു വേണ്ടിയാണ് പ്രതിഷേധമെന്ന് മറ്റ് മന്ത്രിമാരും തുറന്നടിച്ചു. ഇതൊന്നും ശ്രദ്ധിക്കാതെ ബാനറും പ്ലക്കാഡുമായി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി. പിന്നാലെ നടപടികളുമായി സർക്കാർ മുന്നോട്ടുപോയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
ബില്ലുകളടക്കം പാസാക്കി അതിവേഗം നടപടികൾ പൂർത്തിയാക്കിയ സ്പീക്കർ, സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിയെ ക്ഷണിച്ചു. പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി അവിശ്വാസപ്രമേയം പോലും കൊണ്ടുവരാൻ കഴിയാത്ത പ്രതിപക്ഷമെന്നു പരിഹസിച്ചു. പിന്നാലെ സഭാനടപടികൾ സബന്ധിച്ച് സ്പീക്കർ സംക്ഷിപ്തം അവതരിപ്പിച്ചു. തുടർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."