മൂക്കിൽ മർദനമേറ്റാൽ ഐസിയു വേണോ എന്ന് ചോദിച്ചവർ എവിടെ?; വീണാ ജോർജിനെതിരായ നീക്കം ശ്രദ്ധതിരിക്കാനെന്ന് ഷാഫി പറമ്പിൽ എം.പി
കൽപ്പറ്റ: കണ്ണൂരിൽ വച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിന് കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റെന്ന പരാതിയിൽ പരിഹാസവുമായി ഷാഫി പറമ്പിൽ എം.പി. മുൻപ് കോഴിക്കോട്, പേരാമ്പ്രയിൽ വെച്ച് തനിക്ക് മർദനമേറ്റപ്പോൾ പരിഹസിച്ചവർ ഇപ്പോൾ എവിടെയാണെന്ന് ഷാഫി ചോദിച്ചു. രാഷ്ട്രീയ മുതലെടുപ്പിനായി സി.പി.ഐ.എം നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൽപ്പറ്റയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയായിരുന്നു ഷാഫി പറമ്പിൽ പരിഹാസവുമായി രംഗത്തെത്തിയത്.
മൂക്കിൽ മർദനമേറ്റാൽ വീൽചെയറിൽ പോകണമോ, ഫോണിൽ സംസാരിക്കുമോ, നടന്നു പോയാൽ ഐസിയുവിൽ കയറ്റുമോ എന്നെല്ലാമായിരുന്നു അന്ന് എന്നോട് ചോദിച്ചത്. ആ ചോദ്യം ചോദിച്ചവരെയൊന്നും ഇപ്പോൾ കാണാനില്ല. അവരെല്ലാം വലിയ വികാരഭരിതമായി ഈ സംഭവത്തിൽ പ്രതികരിക്കുകയാണ് എന്നും ഷാഫി പരിഹസിച്ചു.
റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചിട്ട് എവിടെയും മന്ത്രിയെ ആക്രമിക്കുന്നത് കണ്ടിട്ടില്ല. മന്ത്രിയുടെ കഴുത്തും കയ്യും പിടിച്ച് തിരിച്ചു എന്നുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ്. ആരോഗ്യരംഗത്തെ ഗുരുതരമായ വീഴ്ചകളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സർക്കാർ ഇത്തരം വധശ്രമ കഥകൾ മെനയുന്നത്.
ചെടിച്ചട്ടികൊണ്ട് തലയ്ക്കടിക്കുന്നത് രക്ഷാപ്രവർത്തനമായി കാണുന്ന മുഖ്യമന്ത്രി, കരിങ്കൊടി കാണിക്കുന്നത് വധശ്രമമായി വ്യാഖ്യാനിക്കുകയാണെന്നും ഈ കുതന്ത്രം കേരളത്തിൽ ചെലവാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ പ്രവർത്തകർ അക്രമം നടത്തിയിട്ടില്ല. ജനം ബാലറ്റിലൂടെ ഈ സർക്കാരിന്റെ കഴുത്തിന് പിടിച്ച് ഭരണത്തിൽ നിന്ന് പുറത്താക്കും എന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
shafi parambil mp has mocked the allegations regarding an attack on health minister veena george, questioning those who previously ridiculed his own injury.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."