മാനവീയം വീഥിയിൽ യുവതിയുടെ 'ആക്രമണം'; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് കാണികൾ; ഒടുവിൽ കേസെടുത്ത് പൊലിസ്
തിരുവനന്തപുരം: നഗരത്തിലെ സാംസ്കാരിക ഇടമായ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം രാത്രിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ പൊതുമധ്യത്തിൽ നടത്തിയ അടിപിടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുണ്ടായ തർക്കം ഒടുവിൽ തെരുവുയുദ്ധമായി മാറുകയായിരുന്നു.
'എഴുന്നേറ്റ് ഇടിക്കെടാ...': ആവേശവുമായി കാണികൾ
നടുറോഡിൽ വീണുകിടന്ന യുവാവിനെ യുവതി മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടയിൽ ചുറ്റും കൂടിയവർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം അടിപിടി ആസ്വദിക്കുന്ന കാഴ്ചയാണ് ഉണ്ടായത്. "എഴുന്നേറ്റ് ഇടിക്കെടാ..." എന്ന് ചിലർ യുവാവിനെ പ്രകോപിപ്പിക്കുന്നതും, യുവതിയുടെ ഓരോ പ്രഹരത്തിനും ചുറ്റുമുള്ളവർ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കേൾക്കാം. തിരുവനന്തപുരം സ്വദേശിയായ ഒരു ഹോട്ടൽ ജീവനക്കാരിയും സുഹൃത്തുമാണ് ദൃശ്യങ്ങളിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പൊലിസിനോട് പറഞ്ഞത് 'തമാശ' എന്ന്
സംഭവസ്ഥലത്തെത്തിയ പൊലിസ് സംഘം ഇവരോട് കാര്യങ്ങൾ തിരക്കിയപ്പോൾ, തങ്ങൾ തമാശയ്ക്ക് ചെയ്തതാണെന്നായിരുന്നു ഇരുവരുടെയും മറുപടി. എന്നാൽ, പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനും ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയതിനും ഇവർക്കെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പൊലിസ് അറിയിച്ചു.
മാനവീയം വീഥി: നൈറ്റ് ലൈഫോ അതോ സംഘർഷഭൂമിയോ?
തിരുവനന്തപുരത്ത് നൈറ്റ് ലൈഫ് ഔദ്യോഗികമായി ആരംഭിച്ചതിന് പിന്നാലെ മാനവീയം വീഥിയിൽ സംഘർഷങ്ങൾ പതിവാകുകയാണ്.ഇൻസ്റ്റാഗ്രാം റീൽസിനെ ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചിരുന്നു.ലഹരി ഉപയോഗവും ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രമണങ്ങളും ഇവിടെ പതിവ് കാഴ്ചയാകുന്നു.പൊലിസ് എയ്ഡ് പോസ്റ്റും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അസമയത്തുള്ള ലഹരി ഉപയോഗവും അക്രമങ്ങളും തടയാൻ അധികൃതർ പാടുപെടുകയാണ്.നഗരത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രത്തെ ഇത്തരം അനാശാസ്യ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കാൻ രാത്രികാല പട്രോളിംഗ് കൂടുതൽ കർശനമാക്കാനാണ് പൊലിസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."