പ്രതിരോധതന്ത്രം മാറ്റി ഖത്തര്‍; ജനവാസമേഖല ഒഴിവാക്കാന്‍ പുതിയ നീക്കം; കടലിന് മുകളില്‍ വെച്ച് ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടും
ദോഹ: കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ നേരിടാന്‍ പ്രതിരോധതന്ത്രം മാറ്റി ഖത്തര്‍. തലസ്ഥാനമായ ദോഹയ്ക്ക് മുകളില്‍ വെച്ച് മിസൈലുകള്‍ തകര്‍ക്കുന്നത് ഒഴിവാക്കി, അവ പേര്‍ഷ്യന്‍ ഗള്‍ഫ് കടലിന് മുകളില്‍ വെച്ച് തന്നെ വെടിവെച്ചിടാനാണ് പുതിയ തീരുമാനം.
ആക്രമണത്തിന്റെ ആദ്യ ഘട്ടത്തില്‍ പേട്രിയറ്റ് പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് മിസൈലുകളെ നേരിട്ടിരുന്നത്. എന്നാല്‍ നഗരത്തിന് മുകളില്‍ വെച്ച് മിസൈലുകള്‍ തകര്‍ക്കുമ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ താഴെ പതിക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് പുതിയ തന്ത്രം ആവിഷ്‌കരിച്ചത്. ഇത്തരത്തില്‍ നാശനഷ്ടങ്ങള്‍ സംഭവച്ചതിനെത്തുടര്‍ന്നാണ് തന്ത്രം മാറ്റിയത്.
സഊദി അറേബ്യ, യുഎഇ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളും സമാനമായ രീതിയില്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. യുഎസ് സൈനിക താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കടുത്ത സുരക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് സാധ്യത.
പ്രധാന മാറ്റങ്ങള്‍:
* യുദ്ധവിമാനങ്ങളുടെ വിന്യാസം: മിസൈലുകളെയും ഡ്രോണുകളെയും ദൂരെ വെച്ച് തന്നെ തിരിച്ചറിയാനും അവ കടലിന് മുകളില്‍ വെച്ച് തകര്‍ക്കാനും ഖത്തര്‍ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു തുടങ്ങി.
* സുരക്ഷാ മുന്‍കരുതല്‍: ദോഹ നഗരത്തിന് മുകളില്‍ വെടിയൊച്ചകളും സ്‌ഫോടന ശബ്ദങ്ങളും കുറയ്ക്കാന്‍ ഈ നീക്കം സഹായിക്കും. ശനിയാഴ്ചയെ അപേക്ഷിച്ച് ദോഹ നഗരഹൃദയത്തില്‍ ഇപ്പോള്‍ സ്‌ഫോടന ശബ്ദങ്ങള്‍ കുറവാണെന്നും, പ്രതിരോധ നടപടികള്‍ നഗരത്തില്‍ നിന്ന് അകലെയാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
* മേഖലയിലെ സാഹചര്യം: സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍, തങ്ങളുടെ ആകാശം സുരക്ഷിതമാക്കാന്‍ ഖത്തര്‍ അതീവ ജാഗ്രതയിലാണ്.
65 മിസൈലുകള്‍ വെടിവെച്ചിട്ടു
ഖത്തറിന് നേരെ വന്ന 65 ബാലസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് വെടിവെച്ചിട്ടതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളമായ അല്‍ഉദൈദില്‍ രണ്ട് ബാലസ്റ്റിക് മിസൈലുകള്‍ പതിച്ചു. കൂടാതെ ഒരു ഡ്രോണ്‍ താവളത്തിലെ മുന്‍കൂര്‍ മുന്നറിയിപ്പ് നല്‍കുന്ന റഡാര്‍ സംവിധാനത്തെയും ലക്ഷ്യം വെച്ചു. എന്നാല്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
മിസൈലുകള്‍ വെടിവെച്ചിട്ടതിനെത്തുടര്‍ന്ന് അവയുടെ അവശിഷ്ടങ്ങള്‍ പതിച്ചതുമായി ബന്ധപ്പെട്ട് 114 പരാതികള്‍ ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളോടും സന്ദര്‍ശകരോടും ശാന്തരായിരിക്കാനും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.
മേഖലയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഖത്തര്‍ എന്നും സംഭാഷണത്തിന്റെ പാതയാണ് സ്വീകരിച്ചിട്ടുള്ളതെന്നും എന്നാല്‍ രാജ്യത്തെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങള്‍ ഉഭയകക്ഷി ബന്ധത്തെ തകര്‍ക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഖത്തറിന് നേരെ ഇറാന്റെ രണ്ടാംഘട്ട മിസൈല്‍ വര്‍ഷം
ഇറാനു മേല്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ മേഖലയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ രണ്ടാം ദിവസവും ഖത്തറിന് നേരെ ഇറാന്റെ ശക്തമായ മിസൈല്‍ - ഡ്രോണ്‍ ആക്രമണം. തുടര്‍ച്ചയായി എത്തിയ മിസൈല്‍ തരംഗങ്ങളെ ഖത്തര്‍ സായുധ സേന ആകാശത്തുവെച്ച് തന്നെ പ്രതിരോധിച്ചു. മിസൈലുകള്‍ വെടിവെച്ചിട്ടതിനെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ വീണുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് സംഘം വേഗത്തില്‍ അണച്ചു.
ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ചെറിയ രീതിയില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഖത്തര്‍ തങ്ങളുടെ വ്യോമപാത താല്‍ക്കാലികമായി അടച്ചു. സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും.
English Summary: As regional tensions escalate, Qatar has transitioned to a new defensive phase to protect its capital and residents. After the initial use of the Patriot missile defense system within national borders, the Ministry of Defense has announced a strategic shift to neutralize incoming threats before they reach land.
Qatar has deployed its air force to intercept Iranian drones and missiles further out at sea. This move aims to shift the primary engagement zone from the skies over Doha to the waters of the Persian Gulf.
The primary reason for this shift is to reduce the danger posed by falling debris and shrapnel, which can cause significant damage and injuries in densely populated residential areas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."