' ഇറാന്‍ പ്രതിനിധികള്‍ 24 മണിക്കൂറിനകം ലെബനാന്‍ വിടണം' അന്ത്യശാസനവുമായി ഇസ്‌റാഈല്‍; ടെഹ്‌റാനിലും ബൈറൂത്തിലും കനത്ത ആക്രമണം, തിരിച്ചടിച്ച് ഇറാനും
തെഹ്‌റാന്‍/ തെല്‍അവീവ്: ഇറാന്‍ ഭരണകൂടത്തിന്റെ പ്രതിനിധികള്‍ 24 മണിക്കൂറിനകം ലെബനാന്‍ വിടണമെന്ന് അന്ത്യശാസനം പുറപ്പെടുവിച്ച് ഇസ്‌റാഈല്‍. അല്ലെങ്കില്‍ ആക്രമണം നേരിടാന്‍ തയ്യാറിയിക്കോളൂ എന്നാണ് ഭീഷണി.
'ലബനനില്‍ ഇപ്പോഴും കഴിയുന്ന ഇറാനിയന്‍ഭരണകൂടത്തിന്റെ പ്രതിനിധികള്‍ക്ക് ഉടന്‍ തന്നെ രാജ്യം വിടാന്‍ ഇസ്‌റാഈല്‍ സൈന്യം മുന്നറിയിപ്പ് നല്‍കുന്നു,' സൈനിക വക്താവ് അവിചേയ് അദ്രെയ് എക്സില്‍ കുറിച്ചു.
'ലെബനനില്‍ ഇറാനിയന്‍ ഭരണകൂടത്തിന്റെ പ്രതിനിധികളുടെ സാന്നിധ്യം സൈന്യം അനുവദിക്കില്ല' '24 മണിക്കൂറിന് ശേഷം, ലെബനനില്‍ ഇറാനിയന്‍ ഭരണകൂടത്തിന്റെ പ്രതിനിധികള്‍ക്ക് സുരക്ഷിതമായ ഇടമുണ്ടാകില്ല, അവര്‍ എവിടെയായിരുന്നാലും ഐഡിഎഫ് (സൈന്യം) അവരെ ലക്ഷ്യം വയ്ക്കും,' അദ്രെയ് ഭീഷണിപ്പെടുത്തി.
ദാവൂദ് അലി സാദെയെ ടെഹ്റാനില്‍ വെച്ച് സൈന്യം കൊലപ്പെടുത്തിയതായി ഇസ്‌റാഈല്‍ വക്താവ് നേരത്തെ അവകാശപ്പെട്ടിരുന്നു, 'ലെബനാനിലെ ഇറാനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിയായ ഖുദ്സ് ഫോഴ്സിലെ ഏറ്റവും മുതിര്‍ന്ന ഇറാനിയന്‍ കമാന്‍ഡര്‍' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇറാനെ പ്രതിരോധിക്കാന്‍ ഇസ്‌റാഈലിനെ ആക്രമിക്കാന്‍ സാദെ ഹിസ്ബുല്ലക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്രെയ് ആരോപിച്ചിരുന്നു.
ആക്രമണം അവസാനിപ്പിക്കാതെ യു.എസും ഇസ്‌റാഈലും
അതേസമയം, പശ്ചിമേഷ്യയില്‍ വരുംദിവസങ്ങളിലും യുദ്ധം തുടരുമെന്ന സൂചന നല്‍കി യു.എസും ഇസ്‌റാഈലും ഇറാനില്‍ ആക്രമണം തുടരുകയാണ്. ചൊവ്വാഴ്ചയും ഇറാനില്‍ സംയുക്താക്രമണം നടത്തിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാന നഗരമായ തെഹ്‌റാനിലെ നിരവധി സര്‍ക്കാര്‍ മന്ദിരങ്ങള്‍ ആക്രമിച്ചതായി ഇസ്‌റാഈല്‍ അവകാശപ്പെട്ടു.
'ഓപറേഷന്‍ എപിക് ഫ്യൂരി' എന്ന പേരില്‍ ശനിയാഴ്ച തുടങ്ങിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 787 ആയെന്ന് ഇറാന്‍ റെഡ്‌ക്രെസന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനകം 1039 ആക്രമണങ്ങള്‍ നടന്നതായും 504 കേന്ദ്രങ്ങളില്‍ ബോംബ് പതിച്ചതായും ഇറാന്‍ റെഡ്ക്രസന്റ് വ്യക്തമാക്കി. ഇറാന്റെ പ്രധാന സൈനിക വിഭാഗമായ ഐ.ആര്‍.ജി.സിയുടെ ബൂശഹ്ര്‍ കേന്ദ്രവും ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു.
ആക്രമണം ഉടന്‍ അവസാനിപ്പിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം തുടങ്ങിയത് യു.എസും ഇസ്‌റാഈലുമാണെന്നും അതിനാല്‍ അവര്‍ തന്നെ ആക്രമണം അവസാനിപ്പിക്കട്ടെയെന്നാണ് ഇറാന്‍ പ്രതികരിച്ചിരിക്കുന്നത്.
ലബനാനിലും ഇസ്‌റാഈല്‍ ആക്രമണം
ലബനാന്‍ തലസ്ഥാനമായ ബൈറൂത്തില്‍ വ്യോമാക്രമണത്തിന് പിന്നാലെ ചൊവ്വാഴ്ച കരയുദ്ധത്തിനും തുടക്കംകുറിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. ഇതോടെ, ദക്ഷിണ ബൈറൂത്തില്‍നിന്ന് കൂട്ടപ്പലായനം നടക്കുകയാണ്. ഇതിനകം, 30,000ത്തിലധികം പേര്‍ നഗരം വിട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനകം 60ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
തിരിച്ചടി തുടര്‍ന്ന് ഇറാന്‍
ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ കനത്ത തിരിച്ചടി തുടങ്ങിയിരുന്നു ഇറാന്‍. ചൊവ്വാഴ്ചയും പ്രത്യാക്രമണം കടുപ്പിച്ചതാണ് ലോകം കാണുന്നത്. ഗള്‍ഫ് മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം തുടരുന്നത്. കഴിഞ്ഞദിവസം, സഊദി അറേബ്യയിലെ റഅ്‌സ് തനൂറ എണ്ണ ശുദ്ധീകരണ ശാലക്കുനേരെയും ചൊവ്വാഴ്ച റിയാദിലെ യു.എസ് എംബസി ലക്ഷ്യമിട്ടും ഇറാന്‍ ഡ്രോണുകള്‍ അയച്ചു. സംഭവത്തില്‍ എംബസിയില്‍ ചെറിയ തോതിലുള്ള തീപിടിത്തവുമുണ്ടായി. കുവൈത്തിലും യു.എസ് എംബസിക്കുനേരെ ആക്രമണമുണ്ടായി.
ബഹ്‌റൈനിലെ യു.എസ് സൈനിക നിലയത്തിനുനേരെ മിസൈല്‍ അയച്ച ഇറാന്‍ അവിടെ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് തകര്‍ത്തതായി അവകാശപ്പെടുന്നു. ഒമ്പത് ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ചൊവ്വാഴ്ച പ്രത്യാക്രമണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇസ്‌റാഈലിലേക്കും ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തിയിട്ടുണ്ട്. നാല് ദിവസത്തിനിടെ, 11 പേരാണ് ഇസ്‌റാഈലില്‍ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പൗരന്‍മാരെ ഒഴിപ്പിച്ച് രാജ്യങ്ങള്‍
ഇറാന്റെ പ്രത്യാക്രമണം രൂക്ഷമായ സാഹചര്യത്തില്‍, കുവൈത്തിലെയും റിയാദിലെയും എംബസികള്‍ അടക്കാന്‍ യു.എസ് തീരുമാനിച്ചു. 14 ഗള്‍ഫ് രാജ്യങ്ങളിലെയും പൗരന്മാരോട് മടങ്ങാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് നിര്‍ദേശിച്ചിരിക്കുകയാണ്. ജര്‍മനി, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും സമാന നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
israel orders iranian representatives to leave lebanon within 24 hours as heavy airstrikes hit tehran and beirut. iran responds with retaliatory attacks, escalating tensions in the middle east.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."