20 വർഷം, 3 അന്വേഷണ ഏജൻസികൾ, എന്നിട്ടും പ്രതികളില്ല, ഹിന്ദുത്വഭീകരത പുറത്തുകൊണ്ടുവന്ന മലേഗാവ് കേസും വഴിമുട്ടി, ബറാഅത്ത് ദിനവും വെള്ളിയാഴ്ചയും ഒന്നിച്ചുവന്ന ദിനത്തിലെ ആക്രമണം
മുംബൈ: 45 പേരുടെ ജീവനെടുത്ത 2006ലെ മലേഗാവ് സ്‌ഫോടനക്കേസിൽ നീണ്ട 20 വർഷങ്ങൾക്കും മൂന്ന് ഏജൻസികളുടെ അന്വേഷണങ്ങൾക്കുമൊടുവിൽ പ്രതിസ്ഥാനത്ത് ആരുമില്ലാത്ത അവസ്ഥ. കേസിൽ വിചാരണ നേരിടാൻ ബാക്കിയുണ്ടായിരുന്ന അവസാനത്തെ നാല് പ്രതികൾക്കെതിരായ കുറ്റങ്ങളും ഇന്നലെ ബോംബെ ഹൈക്കോടതി റദ്ദാക്കിയതോടെയാണിത്. മനോഹർ നർവാരിയ, രാജേന്ദ്ര ചൗധരി, ധൻ സിംഗ്, ലോകേഷ് ശർമ്മ എന്നിവർക്കെതിരായ കുറ്റങ്ങളാണ് ഹൈക്കോടതി റദ്ദാക്കിയത്.
2006 സെപ്റ്റംബർ എട്ടിനാണ് മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള മലേഗാവിൽ രാജ്യത്തെ നടുക്കിയ സ്‌ഫോടന പരമ്പരയുണ്ടായത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ ഹമീദിയ മസ്ജിദ്, ബഡാ ഖബർസ്ഥാൻ, മുഷാവറത്ത് ചൗക്ക് എന്നിവിടങ്ങളിലായി നാല് ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ബറാത്ത് ദിനവും വെള്ളിയാഴ്ചയും ഒന്നിച്ചുവന്ന ആ ദിനത്തിൽ പുണ്യംതേടി പതിവിലും കൂടുതൽ വിശ്വാസികളായിരുന്നു ജുമുഅയ്‌ക്കെത്തിയത്.
തുടക്കത്തിൽ ലോക്കൽ പൊലിസ് അന്വേഷിച്ച കേസ് 2006 ഒക്ടോബറിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയ്ക്ക് (എ.ടി.എസ്) കൈമാറി. സിമിയുമായി ബന്ധമുണ്ടായിരുന്ന 13 മുസ്ലിം യുവാക്കളാണ് സ്‌ഫോടനത്തിന് പിന്നിലെന്നായിരുന്നു എ.ടി.എസിന്റെ കണ്ടെത്തൽ. ഇതിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. മുംബൈയിൽ വെച്ച് പാക് പൗരന്മാരുടെ സഹായത്തോടെയാണ് ബോംബ് നിർമ്മിച്ചതെന്നും ഏജൻസി ആരോപിച്ചിരുന്നു. എന്നാൽ പ്രതികളിൽ പലരിൽ നിന്നും ശാരീരികമായി ഉപദ്രവിച്ചാണ് കുറ്റസമ്മത മൊഴി വാങ്ങിയതെന്ന് പിന്നീട് തെളിഞ്ഞു. 2007ൽ സി.ബി.ഐ കേസ് ഏറ്റെടുത്തപ്പോഴും എ.ടി.എസിന്റെ അതേ ആരോപണം ആവർത്തിച്ചു.
2007ലെ മക്കാ മസ്ജിദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 2010ൽ സി.ബി.ഐ സ്വാമി അസിമാനന്ദയെ അറസ്റ്റ് ചെയ്തതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടാകുന്നതും, രാജ്യത്ത് തീവ്രഹിന്ദുത്വ വാദികൾ നടത്തിയ ഭീകരാക്രമണങ്ങളുടെ ഉള്ളറകൾ പുറത്തുവരുന്നതും. ആർ.എസ്.എസ് പ്രചാരകായിരുന്ന സുനിൽ ജോഷിയുടെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് മലേഗാവ് സ്‌ഫോടനം നടന്നതെന്നുൾപ്പെടെയായിരുന്നു അസിമാനന്ദയുടെ മൊഴി. വ്യാജകേസിൽ ജയിലിൽ കഴിയേണ്ടിവന്ന കലീം എന്ന മുസ്ലിം യുവാവുമായുള്ള സമ്പർക്കത്തിൽ മനസ്സ് മാറിയായിരുന്നു അസിമാനന്ദയുടെ കുറ്റസമ്മതം.
2011ൽ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആദ്യം അറസ്റ്റിലായ ഒമ്പത് മുസ്ലിം യുവാക്കൾക്ക് സ്‌ഫോടനത്തിൽ പങ്കില്ലെന്നും ഇവരുടെ മൊഴികൾ സമ്മർദ്ദത്തിലൂടെ ഉണ്ടാക്കിയതാണെന്നും എൻ.ഐ.എ കണ്ടെത്തുകയും അവരെ വെറുതെവിടുകയും ചെയ്തു.
തുടർന്ന് 2013ലാണ് എൻ.ഐ.എ പുതിയ കുറ്റപത്രം സമർപ്പിച്ചത്. ഇതിലാണ് നിലവിൽ കുറ്റവിമുക്തരാക്കപ്പെട്ട നാല് പേരെയും, ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സുനിൽ ജോഷി, ഒളിവിലുള്ള രാംജി കൽസാംഗ്ര, സന്ദീപ് ഡാങ്കെ എന്നിവരെയും പ്രതിചേർത്തത്. വർഗീയ കലാപം ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്നായിരുന്നു എൻ.ഐ.എ കണ്ടെത്തൽ. സുനിൽ ജോഷി കൊല്ലപ്പെട്ടതും കേസിനെ ബാധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാരം നടത്തിയ ഭീകരാക്രമണങ്ങൾ ജോഷിയിലേക്കു നീണ്ടതിന് പിന്നാലെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. സംഘ്പരിവാര പ്രവർത്തകർക്കു മാത്രം അറിയാവുന്ന സ്വകാര്യസ്ഥലത്ത് ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു കൊലപാതകം. ബോംബ് നിർമാണ വിദഗ്ധൻ ആയി വിശേഷിപ്പിക്കപ്പെടുന്ന സുനിൽജോഷി കൊല്ലപ്പെട്ട കേസിൽ സാധ്വി പ്രഗ്യാസിങ് ഉൾപ്പെടെയുള്ള ഉന്നത ഹിന്ദുത്വ നേതാക്കൾ ആരോപണവിധേയരായിരുന്നു.
2013ൽ അറസ്റ്റിലായി ആറ് വർഷത്തോളം വിചാരണ കാത്ത് ജയിലിൽ കഴിഞ്ഞ ഈ നാല് പ്രതികൾക്കും 2019ൽ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇവർ ബോംബ് വയ്ക്കുന്നതോ ഇതിനായി സൈക്കിൾ വാങ്ങുന്നതോ കണ്ട വ്യക്തമായ ദൃക്‌സാക്ഷികളില്ലെന്ന് വാദിച്ചായിരുന്നു നടപടി. ജാമ്യത്തിലിറങ്ങിയ ഇവർ നൽകിയ വിടുതൽ ഹർജിയിൽ 2025 സെപ്റ്റംബറിൽ പ്രത്യേക കോടതി ഇവർക്കെതിരെ കുറ്റം ചുമത്തി. എന്നാൽ ഇതിനെതിരെ പ്രതികളുടെ അപ്പീൽ അംഗീകരിച്ചാണ് ഇന്നലെ ഹൈക്കോടതി കുറ്റങ്ങൾ പൂർണ്ണമായും റദ്ദാക്കിയത്. ഇതോടെ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിൽ ആരെയും ശിക്ഷിക്കാനാവാതെ അന്വേഷണം പൂർണ്ണമായും വഴിമുട്ടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."