ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും
ന്യൂഡൽഹി: മതപരമായ കാര്യങ്ങളിൽ സാമൂഹിക പരിഷ്‌കരണ നിയമങ്ങൾ കൊണ്ടുവരാൻ ഭരണഘടനാ ധാർമികതയും നിർദ്ദേശക തത്വങ്ങളും സർക്കാരിന് ന്യായീകരണമായി ഉപയോഗിക്കാനാകുമോയെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ശബരിമല കേസിൽ വാദംകേൾക്കുന്നതിനിടെ ആർട്ടിക്കിൾ 25 (2)(ബി) പ്രകാരം സർക്കാരിനുള്ള അധികാരങ്ങളെക്കുറിച്ച് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയാണ് ഈ ചോദ്യങ്ങൾ ഉന്നയിച്ചത്.
സാമൂഹിക ക്ഷേമത്തിന്റെയും പരിഷ്‌കരണത്തിന്റെയും പേരിൽ നിയമ നിർമാണം നടത്താൻ ഈ വകുപ്പ് സർക്കാരിന് അധികാരം നൽകുന്നുണ്ട്. എന്നാൽ, ഭരണഘടനാ ധാർമികതയുടെ പേരിലോ നിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്നതിനോ വേണ്ടി സാമൂഹിക പരിഷ്‌കരണ നിയമങ്ങൾ കൊണ്ടുവരാനാകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. വ്യക്തിപരമായ വിശ്വാസങ്ങളിലും ഭക്തന് ദൈവത്തോടുള്ള ബന്ധത്തിലും കോടതി ഇടപെടരുതെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രമണ്യം വാദിച്ചു. 25 (2)(ബി) വകുപ്പ് പ്രകാരമുള്ള ഏതൊരു നിയമനിർമാണവും കർശനമായി പരിശോധിക്കപ്പെടണം. ഭരണഘടനാ ധാർമികത എന്ന ആശയം അവ്യക്തമാണെന്നും അത് ഭരണഘടനാ വ്യവസ്ഥകളെ അടിസ്ഥാനമാക്കി മാത്രമേ പ്രയോഗിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതത്തിന്റെ അവിഭാജ്യ ഘടകമല്ലാത്ത ആചാരങ്ങളാണെങ്കിൽ കൂടി കാലങ്ങളായി തുടരുന്നതാണെങ്കിൽ അതിന് അർഹമായ പരിഗണന നൽകേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു.
അതേസമയം, ഹിന്ദു സമൂഹം ഐക്യപ്പെടണമെന്നും ഏതെങ്കിലും വിഭാഗത്തിന് ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിക്കുന്നത് ആ വിഭാഗത്തെ തന്നെ ആത്യന്തികമായി ദുർബലപ്പെടുത്തുമെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 26ാം അനുച്ഛേദപ്രകാരം സംരക്ഷിക്കപ്പെടുന്ന, അടഞ്ഞതും അച്ചടക്കമുള്ളതുമായ ഒരു കൂട്ടമാണ് മതവിഭാഗം എന്ന് മുതിർന്ന അഭിഭാഷകൻ ദ്വിവേദി വാദിച്ചപ്പോഴാണ് ജസ്റ്റിസ് നാഗരത്‌ന ഇക്കാര്യം വ്യക്തമാക്കിയത്. മറ്റുള്ളവരെ മാറ്റിനിർത്തുന്നത് ഹിന്ദു സമൂഹത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമൂഹിക ക്ഷേമവും സാമൂഹിക പരിഷ്‌കരണവും വളരെ വിശാലമായ പദങ്ങളാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണകൂടം ജനങ്ങളുടെ ഇച്ഛാശക്തിയെയാണ് പ്രതിനിധീകരിക്കുന്നത്. ജനങ്ങൾ ഒരു സാമൂഹിക തിന്മ പരിഷ്‌കരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, സർക്കാരിന് ആ അധികാരം പ്രയോഗിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് കേസിൽ ഇന്നും വാദംകേൾക്കൽ തുടരും. ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, എം.എം സുന്ദ്രേഷ്, അഹ്‌സനുദ്ദീൻ അമാനുല്ല, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മസിഹ്, പ്രസന്ന ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മല്യ ബാഗ്ചി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. കേന്ദ്ര സർക്കാർ, വിവിധ ഭക്തജന സംഘടനകൾ, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവരുടെ വാദങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."