വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ മാധ്യമപ്രവര്‍ത്തക ഉള്‍പെടെ അഞ്ചുപേരെ കൊലപ്പെടുത്തി; രക്ഷാപ്രവര്‍ത്തനത്തിന് അനുവദിക്കാതെ ആക്രമണം തുടര്‍ന്നു
ബെയ്‌റൂത്ത്: ലബനാനില്‍ പരക്കെ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍. ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തക ഉള്‍പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിലവില്‍ ദുര്‍ബലമായി തുടരുന്ന വെടിനിര്‍ത്തലിനെ കൂടുതല്‍ വഷളാക്കുന്നതാണ് ഇസ്‌റാഈലിന്റെ നടപടിയെന്ന് ലബനാന്റെ ദേശീയ വാര്‍ത്ത ഏജന്‍സി (എന്‍.എന്‍.എ) റിപ്പോര്‍ട്ട് ചെയ്തു. 10 ദിവസത്തെ ഇസ്‌റാഈല്‍-ലബനാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍വന്നശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഏപ്രില്‍ 16ാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്.
അല്‍-അഖ്ബാര്‍ പത്രത്തിന്റെ ലേഖികയായിരുന്ന അമല്‍ ഖലീലാണ് (43) കൊല്ലപ്പെട്ടത്. അവര്‍ക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ക്ക് ഗുരുതര പരുക്കേറ്റു. തങ്ങളുടെ ആക്രമണത്തില്‍ രണ്ടു പത്രപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റെന്നാണ് ഇസ്‌റാഈല്‍ സ്ഥിരീകരിച്ച റിപ്പോര്‍ട്ട്. നേരത്തെ, തെക്കന്‍ ലെബനാനിലെ അത്-തിരി (മേഠശൃശ) ഗ്രാമത്തില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കാറിലുണ്ടായിരുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അമല്‍ ഖലീലിനെയും ഫ്രീന്‍ലാന്‍സ് ഫോട്ടോഗ്രാഫര്‍ സൈനബ് ഫറജിനെയും ഇസ്‌റാഈല്‍ ആക്രമിക്കുന്നത്. ആക്രമണം അവസാനിച്ച ശേഷം നടത്തിയ തെരച്ചിലില്‍ അമലിനെ സംഭവസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സൈനബ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ആക്രമണം തുടര്‍ന്നതോടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ അമലിനുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം വൈകിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പരുക്കേറ്റവരെയും മാധ്യമപ്രവര്‍ത്തകരെയും രക്ഷിക്കാന്‍ എത്തിയ ആംബുലന്‍സുകളെയും ഇസ്‌റാഈല്‍ തടഞ്ഞു. നിലക്കാത്ത ആക്രമണവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. യോഹ്‌മോര്‍ അല്‍-ഷാഖിഫ് എന്ന പട്ടണത്തിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഇസ്‌റാഈല്‍ നടപടി ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ലബനാന്‍ വാര്‍ത്തവിനിമയ മന്ത്രി പോള്‍ മോര്‍ക്കോസ് പ്രതികരിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം ഇസ്‌റാഈലിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഈ സംഭവം സ്ഥിരീകരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ആരോപണങ്ങള്‍ ഇസ്‌റാഈല്‍ സൈന്യം നിഷേധിച്ചു. തങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെക്കാറില്ലെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം. ഹിസ്ബുല്ല ഉപയോഗിക്കുന്ന സൈനിക കേന്ദ്രങ്ങളില്‍നിന്ന് പുറപ്പെട്ട വാഹനങ്ങളെയാണ് ആക്രമിച്ചതെന്നും ഇവര്‍ ന്യായീകരിക്കുന്നു. കഴിഞ്ഞ മാസവും ലെബനാനില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്‌റാഈല്‍ ലബനാനില്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ 2,400ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിര്‍ത്തിയിലെ വലിയൊരു ഭൂപ്രദേശം ഇസ്‌റാഈല്‍ സൈന്യം പിടിച്ചെടുക്കുകയും അവിടെ നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Lebanese civil defense confirmed journalist Amal Khalil was killed in an Israeli airstrike in southern Lebanon. Israeli forces had besieged her location, struck it repeatedly, and delayed rescue access before teams could reach her.https://t.co/p1AylfTWk0
— Quds News Network (@QudsNen) April 22, 2026
ലബനാന്‍-ഇസ്‌റാഈല്‍ പ്രതിനിധികള്‍ തമ്മില്‍ നിര്‍ണായക ചര്‍ച്ചകള്‍ വാഷിങ്ണില്‍ നടക്കാനിരിക്കെയാണ് ആക്രമണം. 10 ദിവസത്തെ വെടിനിര്‍ത്തല്‍ കാലാവധി ഈ ഞായറാഴ്ച അവസാനിക്കാനിരിക്കുകയാണ്. അതിനിടെ, കരാര്‍ നീട്ടണമെന്ന് ലബനാന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ ആവശ്യപ്പെട്ടു. കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും വെടിനിര്‍ത്തല്‍ നീട്ടണമെന്നാണ് ആവശ്യം.
israeli airstrikes in lebanon kill five people including a journalist, raising concerns over ceasefire violations and escalating tensions along the border
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."