കുടുംബവഴക്കിനെ തുടർന്ന് അമ്മായിയമ്മയുടെ മൂക്ക് പൊതുവഴിയിൽ വെച്ച് മരുമകൻ മുറിച്ചു; മുറിച്ച ഭാഗവുമായി പ്രതി കടന്നുകളഞ്ഞു
ജലോർ (രാജസ്ഥാൻ): കുടുംബവഴക്കിനെത്തുടർന്ന് അമ്മായിയമ്മയുടെ മൂക്ക് കത്രിക ഉപയോഗിച്ച് മുറിച്ചെടുത്ത ശേഷം മുറിച്ച ഭാഗവുമായി മരുമകൻ സ്ഥലംവിട്ടു. രാജസ്ഥാനിലെ ജലോർ ജില്ലയിൽ ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കെയ്‌ലി ദേവിയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ മെഹ്‌സാനയിലുള്ള ആശുപത്രിയിലേക്ക് മാറ്റി.
സംഭവം ഇങ്ങനെ;
പ്രതിയായ സോഹൻലാലും ഭാര്യ സരിതയും ആറ് വർഷം മുൻപാണ് വിവാഹിതരായത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇവർ തമ്മിൽ കടുത്ത അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഭർത്താവുമായി പിണങ്ങി സരിത സ്വന്തം വീട്ടിലായിരുന്നു താമസം.ദമ്പതിമാർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാദേശികമായി പഞ്ചായത്ത് യോഗങ്ങൾ ചേർന്നെങ്കിലും ഫലമുണ്ടായില്ല. തന്റെ കുടുംബജീവിതം തകർത്തത് അമ്മായിയമ്മയാണെന്ന് സോഹൻലാൽ ഉറച്ചു വിശ്വസിച്ചിരുന്നതായി പോലീസ് പറയുന്നു.
ആക്രമണം നടന്നത് ഇങ്ങനെ
ശനിയാഴ്ച ഉച്ചയ്ക്ക് സോഹൻലാലും ഭാര്യവീട്ടുകാരും തമ്മിൽ വലിയ തർക്കമുണ്ടായി. തുടർന്ന് സോഹൻലാലിനെതിരെ പരാതി നൽകാൻ അമ്മായിയമ്മ കെയ്‌ലി ദേവി വൈകുന്നേരം അഞ്ച് മണിയോടെ സർവാന പൊലിസ് സ്റ്റേഷനിലേക്ക് തിരിച്ചു. എന്നാൽ വഴിമധ്യേ വെച്ച് സോഹൻലാൽ ഇവരെ തടഞ്ഞുനിർത്തുകയും കൈവശമുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. കെയ്‌ലി ദേവിയുടെ മൂക്ക് മുറിച്ചെടുത്ത സോഹൻലാൽ ആ ഭാഗവുമായി അവിടെനിന്നും ഓടിരക്ഷപ്പെട്ടു.
പൊലിസ് നടപടി
കെയ്‌ലി ദേവിയുടെ ഭർത്താവ് ബാബുലാൽ ഖിചാഡ് നൽകിയ പരാതിയിൽ സർവാന പൊലിസ് കേസെടുത്തു. ഭാര്യയെ തനിക്കെതിരെ പ്രേരിപ്പിക്കുന്നത് അമ്മായിയമ്മയാണെന്ന വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് ഇൻസ്പെക്ടർ മോഹൻലാൽ കുമാവത് അറിയിച്ചു. ഒളിവിലുള്ള പ്രതിക്കായി പൊലിസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."