വാതക ഉല്‍പ്പാദനം നിര്‍ത്തിവച്ചത് അമേരിക്കയുമായി ഭിന്നതയുണ്ടാക്കാനാണെന്ന വാദങ്ങള്‍ തള്ളി ഖത്തര്‍
ദോഹ: എല്‍.എന്‍.ജി ഉല്‍പ്പാദനം നിര്‍ത്തിവെച്ചതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെ തള്ളി ഖത്തര്‍. അമേരിക്കയിലെ ഊര്‍ജ്ജ വിലയെ സ്വാധീനിക്കാനാണ് ഖത്തര്‍ വാതക ഉല്‍പ്പാദനം നിര്‍ത്തിയതെന്ന ഇസ്‌റാഈല്‍ മാധ്യമങ്ങളുടെ വാദങ്ങളെ ഖത്തര്‍ ശക്തമായി അപലപിച്ചു. രാഷ്ട്രീയമോ സാമ്പത്തികമോ ആയ നേട്ടങ്ങളേക്കാള്‍ ജനങ്ങളുടെ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണന നല്‍കുന്നതെന്ന് മുതിര്‍ന്ന ഖത്തര്‍ ഉദ്യോഗസ്ഥന്‍ അല്‍ ജസീറയോട് വ്യക്തമാക്കി.
ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ഖത്തര്‍ എനര്‍ജി എല്‍.എന്‍.ജി ഉല്‍പ്പാദനം പൂര്‍ണ്ണമായി നിര്‍ത്തിവെച്ചത്. ലോകത്തിലെ എല്‍.എന്‍.ജി വിതരണത്തിന്റെ 20 ശതമാനവും ഖത്തറില്‍ നിന്നാണ്. മെസയീദ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ പവര്‍ പ്ലാന്റിലെ വാട്ടര്‍ ടാങ്കിലും റാസ് ലഫാനിലെ ഖത്തര്‍ എനര്‍ജിയുടെ കേന്ദ്രത്തിലുമാണ് പ്രധാനമായും ഡ്രോണ്‍ ആക്രമണം ഉണ്ടായത്.
ആഗോള തലത്തിലുള്ള അസ്ഥിരത മുതലെടുത്ത് മേഖലയില്‍ കൂടുതല്‍ സംഘര്‍ഷവും ഭിന്നതയും വിതയ്ക്കാനാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അനൗദ്യോഗിക വക്താക്കള്‍ ശ്രമിക്കുന്നതെന്ന് ഖത്തര്‍ കുറ്റപ്പെടുത്തി. സ്വന്തം രാഷ്ട്രീയ മോഹങ്ങള്‍ക്കായി കഴിഞ്ഞ രണ്ട് വര്‍ഷമായി നെതന്യാഹു സംഘര്‍ഷങ്ങളും അരാജകത്വവും പ്രോത്സാഹിപ്പിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
യുദ്ധം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ഇറാനും ഖത്തറും തമ്മിലുള്ള ഏകോപനമാണ് വാതക ഉല്‍പ്പാദനം നിര്‍ത്തിവെച്ചതിന് പിന്നിലെന്ന എന്‍ 12 ന്യൂസിന്റെ വാദങ്ങളെയും ഖത്തര്‍ തള്ളി. ഖത്തര്‍ തീരുമാനത്തെ രാഷ്ട്രീയ നീക്കമായി ചിത്രീകരിച്ച് അമേരിക്കയുമായി അകറ്റാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഖത്തര്‍ ഇറാനെ ആക്രമിച്ചുവെന്നത് ഉള്‍പ്പെടെയുള്ള തെറ്റായ റിപ്പോര്‍ട്ടുകളുടെ തുടര്‍ച്ച മാത്രമാണിത്. മേഖലയ്ക്ക് അടിയന്തരമായി സമാധാനം ആവശ്യമായ ഈ ഘട്ടത്തില്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ അപകടകരമായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്നും, ഇത്തരം നീക്കങ്ങളെ തുറന്നുകാട്ടേണ്ടതുണ്ടെന്നും ഖത്തര്‍ പ്രതികരിച്ചു.
Qatar has rejected claims in sections of Israeli media that it had stopped its LNG production to affect energy prices in the US, calling such accusations an attempt to “drive a wedge” between Qatar and the US.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."