പേരൊന്നായ എം.എൽ.എമാർ, അംഗമല്ലാതെ മുഖ്യമന്ത്രിമാർ; നിയമസഭയിൽ കൗതുകങ്ങളേറെ
മലപ്പുറം: ഒരേ പേരും ഒരേ ഇനിഷ്യലും പങ്കിടുന്ന രണ്ട് അംഗങ്ങൾ ഒരേ കാലഘട്ടത്തിൽ നിയമസഭയിൽ അംഗമായിരുന്നു. നിയമസഭാംഗമല്ലാതെയും മുഖ്യമന്ത്രിയോ മന്ത്രിയോ ആയവരും കേരള നിയമസഭയുടെ രാഷ്ട്രീയ ചരിത്രത്തിൽ പലപ്പോഴും കൗതുകമുണർത്തിയിട്ടുണ്ട്.
1982 മുതൽ അഞ്ച് നിയമസഭകളിലായി 24 വർഷത്തോളം കോൺഗ്രസിന്റെ കെ.സി. ജോസഫും കേരള കോൺഗ്രസിന്റെ ഡോ. കെ.സി. ജോസഫും ഒരേസമയം സഭയിൽ അംഗങ്ങളായിരുന്നു. അതുപോലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് സി.പി.എമ്മിൽനിന്ന് ആലത്തൂരിനെ പ്രതിനിധീകരിച്ച ആർ. കൃഷ്ണൻ ആദ്യ നാല് നിയമസഭകളിലും അംഗമായിരുന്നു. മൂന്നും നാലും നിയമസഭകളിൽ മറ്റൊരു ആർ. കൃഷ്ണനും അംഗമായി നിയമസഭയിലെത്തി.
2011 ലെ നിയമസഭയിൽ കെ. കുഞ്ഞിരാമൻ എന്ന പേരിൽ രണ്ട് അംഗങ്ങൾ ഉണ്ടായിരുന്നു. 1980ലെ സഭയിൽ വി.വി. ജോസഫ് എന്ന പേരിലും 1991, 1996 നിയമസഭകളിൽ എം. നാരായണൻ എന്ന പേരിലും രണ്ട് അംഗങ്ങൾ വീതം ഉണ്ടായിട്ടുണ്ട്.
1982ലെ നിയമസഭയിൽ തിരുവല്ലയിൽനിന്നുള്ള ജനതാ നേതാവ് പി.സി. തോമസും കടുത്തുരുത്തിയിൽനിന്നുള്ള ഇടത് സ്വതന്ത്രനായ പി.സി. തോമസും ഒരേസമയം അംഗങ്ങളായി എത്തിയവരാണ്. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ, കേരള കോൺഗ്രസ് ബി നേതാവ് ആർ. ബാലകൃഷ്ണപിള്ള എന്നിവരുടെ പേരുള്ള സമാജികരും ഉണ്ടായിട്ടുണ്ട്. സി.പി.ഐ സ്ഥാനാർഥികളായി എത്തയ തൃക്കടവൂരിൽനിന്ന് വിജയിച്ച കെ. കരുണാകരനും ആര്യനാട്ടിൽനിന്ന് വിജയിച്ച ആർ. ബാലകൃഷ്ണപിള്ളയുമായിരുന്നു അവർ.
നിയമസഭയിൽ അംഗമല്ലാതെയും ഏഴ് പേർ മുഖ്യമന്ത്രിയോ മന്ത്രിയോ ആയിട്ടുണ്ടെന്നതും നിയമസഭാ ചരിത്രത്തിലെ മറ്റൊരു കൗതുകമാണ്. മുഖ്യമന്ത്രിമാരായ സി. അച്യുതമേനോൻ (1969 നവംബർ 1), എ.കെ ആന്റണി (1977 ഏപ്രിൽ 27,1995 മാർച്ച് 22), ഇ.കെ. നായനാർ (1996 മേയ് 20) എന്നിവർ നിയമസഭാംഗമല്ലാതെയാണ് അധികാരമേറ്റത്. പിന്നീടാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. മന്ത്രിമാരായ ആര്യാടൻ മുഹമ്മദ് (1980 ജനുവരി 25), ടി.കെ. രാമകൃഷ്ണൻ (1987 ഏപ്രിൽ 2) എന്നിവരും നിയമസഭാംഗമല്ലാതെ മന്ത്രിസഭയിൽ പ്രവേശിച്ച് പിന്നീട് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിരുന്നു. സി. അച്യുതമേനോനും (എ.കെ ആന്റണി രണ്ടാംതവണ) മുഖ്യമന്ത്രി പദത്തിലെത്തിയത് രാജ്യസഭാ അംഗമായിരിക്കവെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."