യാംബു പുഷ്പമേളയ്ക്ക് നാളെ തുടക്കം; ഉദ്ഘാടന ദിനത്തിൽ പ്രവേശനം സൗജന്യം, പ്രവേശന സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം...
യാംബു: 16ാമത് യാംബു പുഷ്പമേളക്ക് നാളെ (തിങ്കളാഴ്ച മാർച്ച് 23) തുടക്കമാകും. യാംബു റോയൽ കമീഷൻ അതോറിറ്റിയുടെ മേൽനോട്ടത്തിൽ യാംബു-ജിദ്ദ ഹൈവേയോട് ചേർന്നുള്ള ‘അൽ മുനാസബാത്ത്’ പാർക്കിലാണ് ‘ഫ്ലവേഴ്‌സ് ആൻഡ് ഗാർഡൻ ഫെസ്റ്റിവൽ’ നടക്കുക. ഉദ്ഘാടന ദിനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രവേശനം സൗജന്യമാണ്. വൈകുന്നേരം നാല് മുതൽ രാത്രി 12 വരെയാണ് പ്രവേശനം ഉണ്ടായിരിക്കുക. അഞ്ച് റിയാലിന്റെ ടിക്കറ്റെടുത്താൽ നിങ്ങൾക്ക് മേള ആസ്വദിക്കാം. 20 റിയാലിന്റെ സീസൺ ടിക്കറ്റുകളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. സന്ദർശകരെ സ്വീകരിക്കാൻ നഗരവീഥികളിലും പാർക്കുകളിലും ചെടികൾ നട്ടുപിടിപ്പിക്കുന്ന ജോലികൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.
മുൻവർഷങ്ങളിലെപ്പോലെ വിശാലമായ പുഷ്പ പരവതാനി തന്നെയാണ് ഇത്തവണത്തെയും പ്രധാന ആകർഷണം. പുനരുപയോഗം ചെയ്ത വസ്തുക്കൾ കൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ നിർമിതികൾ, ഏറ്റവും വലിയ പൂക്കൊട്ട തുടങ്ങിയവയെല്ലാം പ്രധാന ആകർഷണമാണ്. ഇവയുടെയെല്ലാം മൂന്ന് ഗിന്നസ് റെക്കോർഡുകൾ കൂടി മേള സ്വന്തമാക്കിയിട്ടുണ്ട്. പൂക്കൾ കൊണ്ടുള്ള പുതുമയുള്ള നിർമിതികളും വൈവിധ്യമാർന്ന പവിലിയനുകളുമാണ് 16-ാമത് മേളയുടെ പ്രത്യേകത. യാംബു റോയൽ കമീഷന് കീഴിലെ പ്രത്യേക നഴ്‌സറികളിൽ കൃഷി ചെയ്ത പൂക്കളാണ് പ്രദർശനത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്.
ചിൽഡ്രൻസ് പാർക്ക്, ഉല്ലാസ കേന്ദ്രങ്ങൾ, ഫുഡ് കോർട്ടുകൾ, വിപണനത്തിനും പ്രദർശനത്തിനുമായി 150ഓളം സ്റ്റാളുകൾ എന്നിവയും എടുത്തുപറയേണ്ട പ്രത്യേകതകളാണ്. പുനരുപയോഗത്തിലൂടെ എങ്ങനെ മികച്ച സൃഷ്ടികൾ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് അവബോധം കുട്ടികൾക്കും മുതിർന്നവർക്കും ജനിപ്പിക്കാൻ മേള സഹായിക്കും. സഊദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര ജി.സി.സി രാജ്യങ്ങളിൽ നിന്നുമായി 10 ലക്ഷത്തിലധികം സന്ദർശകരാണ് മേള കാണാൻ എത്തിയത്.
The 16th Yanbu Flower and Garden Festival begins on March 23, 2026, at Al-Munasabat Park. Organized by the Royal Commission for Yanbu, the festival features Guinness World Record displays and massive flower carpets. Free entry on the opening day!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."