'കുറ്റവാളികളെ ലോകം ഓർക്കട്ടെ': മിനാബ് സ്‌കൂൾ കൂട്ടക്കുരുതിയിൽ മിസൈൽ തൊടുക്കാൻ ഉത്തരവിട്ട യുഎസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പുറത്തുവിട്ട് ഇറാൻ
തെഹ്‌റാൻ: ഇറാനിലെ മിനാബിലുള്ള പെൺകുട്ടികളുടെ സ്‌കൂളിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ നേരിട്ട് പങ്കുള്ള രണ്ട് യുഎസ് നാവികസേന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പരസ്യപ്പെടുത്തി ഇറാൻ. യുഎസ്എസ് സ്പ്രുവൻസിലെ (USS Spruance) കമാൻഡിംഗ് ഓഫീസർ ലീ ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ. യോർക്ക് എന്നിവരാണ് ആക്രമണത്തിന് ഉത്തരവ് നൽകിയതെന്ന് ഇറാൻ ആരോപിക്കുന്നു.
'ഈ കുറ്റവാളികളെ ഓർക്കുക' എന്ന തലക്കെട്ടോടെ ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. മൂന്ന് തവണ 'ടോമാഹോക്ക്' മിസൈലുകൾ പ്രയോഗിച്ചാണ് സ്കൂളിൽ ആക്രമണം നടത്തിയത് എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
1991-ലെ ഗൾഫ് യുദ്ധം മുതൽ അമേരിക്കയുടെ വജ്രായുധമാണ് ടോമാഹോക്ക് മിസൈലുകൾ. 1,600 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം വരെ കൃത്യമായി തകർക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്. പൈലറ്റുമാരുടെ ജീവൻ അപകടത്തിലാക്കാതെ തന്നെ ശത്രുരാജ്യത്തിന്റെ പ്രതിരോധ നിരകൾ തകർക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ജിപിഎസ് സംവിധാനവും തത്സമയ ദൃശ്യങ്ങൾ കൈമാറാനുള്ള ശേഷിയും ഇവയെ കൂടുതൽ മാരകമാക്കുന്നു.
ഇറാനെതിരായ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ ആദ്യ ഘട്ടത്തിലാണ് ഭൂരിഭാഗം മിസൈലുകളും പ്രയോഗിച്ചത്. എന്നാൽ മിനാബിലെ ഒരു സ്കൂളിന് സമീപം നടന്ന ആക്രമണത്തിൽ കുട്ടികൾ കൊല്ലപ്പെട്ടെന്ന ഇറാന്റെ ആരോപണം അമേരിക്കയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് പെന്റഗൺ അന്വേഷണം പ്രഖ്യാപിച്ചു.
മിസൈൽ ക്ഷാമമുണ്ടെന്ന വാർത്തകൾ പെന്റഗൺ വക്താവ് ഷോൺ പാർനെൽ നിഷേധിച്ചു. "ഏത് ദൗത്യവും വിജയിപ്പിക്കാനുള്ള കരുത്ത് യുഎസ് സൈന്യത്തിനുണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തെ ദുർബലമായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്ന്" അദ്ദേഹം പറഞ്ഞു. ഉത്പാദനം നാലിരട്ടിയായി വർദ്ധിപ്പിക്കാൻ പ്രതിരോധ കമ്പനികളുമായി ചർച്ച നടത്തിയതായി പ്രസിഡന്റ് ട്രംപും വ്യക്തമാക്കി.
അതേസമയം, യുദ്ധച്ചെലവുകൾക്കായി 200 ബില്യൺ ഡോളറിന്റെ അധിക സഹായം പെന്റഗൺ ആവശ്യപ്പെട്ടത് അമേരിക്കൻ കോൺഗ്രസിൽ വലിയ തർക്കങ്ങൾക്ക് വഴിമാറാൻ സാധ്യതയുണ്ട്. പസഫിക് മേഖലയിലുൾപ്പെടെ ചൈനയിൽ നിന്നുള്ള വെല്ലുവിളികൾ നിലനിൽക്കെ, മിസൈൽ ശേഖരം കുറയുന്നത് അമേരിക്കയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
അമേരിക്കയും ഇസ്റാഈലും ആരംഭിച്ച സൈനിക നീക്കത്തിന്റെ ആദ്യ ദിനത്തിലായിരുന്നു മിനാബിലെ ഷാജറെ തയ്യിബെ ഗേൾസ് സ്കൂളിന് നേരെ ആക്രമണമുണ്ടായത്. 168 കുട്ടികളടക്കം 175-ലധികം പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധവും ഉയർന്നു. ചർച്ചയിൽ പ്രതികരിക്കാൻ ജനീവയിലെ ഇസ്റാഈൽ, യുഎസ് നയതന്ത്ര പ്രതിനിധികൾ തയ്യാറായില്ല. യോഗത്തിൽ ഇരുവരുടെയും ഇരിപ്പിടങ്ങൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഒരു ബേസിനടുത്താണ് സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. എന്നാൽ സ്കൂൾ കെട്ടിടം വ്യക്തമായി അടയാളപ്പെടുത്തിയിരുന്നതായി വിദ്യാഭ്യാസ അവകാശത്തെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ഫരീദ ഷഹീദ് ചൂണ്ടിക്കാട്ടി.
സാധാരണ മാധ്യമപ്രവർത്തകർക്കും സിവിലിയൻ ഗ്രൂപ്പുകൾക്കും പോലും തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ വേറിട്ടുനിന്നിരുന്ന സ്കൂളിനെ തിരിച്ചറിയാൻ ആധുനിക സംവിധാനങ്ങളുള്ള യുഎസ് സൈന്യത്തിന് സാധിക്കണമായിരുന്നുവെന്നും, ആക്രമണം ഒഴിവാക്കാൻ അവർക്ക് ബാധ്യതയുണ്ടായിരുന്നുവെന്നും അവർ ചർച്ചയിൽ കുറ്റപ്പെടുത്തി.
അതേസമയം ഇസ്റാഈൽ നടത്തിയ അതിക്രൂരമായ ആക്രമണത്തിൽ അന്വേഷണം അടിയന്തരമായി പൂർത്തിയാക്കി ഫലം പുറത്തുവിടണമെന്ന് അമേരിക്കയോട് ഐക്യരാഷ്ട്രസഭ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ഈ ആവശ്യം ഉന്നയിച്ചത്.
ഇസ്റാഈലും അമേരിക്കയും ചേർന്ന് നടത്തിയ ഭയാനകമായ ദ്രോഹത്തിന് നീതി ലഭിക്കണം, എന്നും വോൾക്കർ ടർക്ക് വാഷിംഗ്ടണിൽ യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഈ സംഭവത്തെ ശക്തമായി അപലപിച്ചു. ഇതൊരു ആസൂത്രിത കൊലപാതകമാണെന്നും അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആക്രമണം ഒരു വലിയ പിഴവാകാൻ സാധ്യതയുണ്ടെന്നാണ് യുഎസ് സൈനിക അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പഴയ മാപ്പിംഗ് ഡാറ്റ ഉപയോഗിച്ചതും ലക്ഷ്യസ്ഥാനം നിർണ്ണയിക്കുന്നതിൽ വന്ന അപാകതയുമാണ് സ്കൂൾ ദുരന്തത്തിന് കാരണമായതെന്ന് അമേരിക്ക വാദിക്കുന്നു. സ്കൂളിന് തൊട്ടടുത്തുള്ള ഇറാനിയൻ സൈനിക താവളമായിരുന്നു തങ്ങളുടെ യഥാർത്ഥ ലക്ഷ്യമെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ പക്ഷം.
വിഷയത്തിൽ പ്രതികരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇറാന്റെ പക്കലുള്ള കൃത്യതയില്ലാത്ത ആയുധങ്ങൾ കാരണമാകാം ദുരന്തമുണ്ടായതെന്നും ഇതിന്റെ ഉത്തരവാദിത്തം ഇറാനാണെന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്. എന്നാൽ, ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് ഇറാൻ വക്താവ് ഇസ്മായിൽ ബഗായ് ഇതിനെ ശക്തമായി എതിർത്തു. അമേരിക്ക ബോധപൂർവ്വം നടത്തിയ യുദ്ധക്കുറ്റമാണിതെന്ന് അദ്ദേഹം ആവർത്തിച്ചു.
on february 28, 2026, a devastating missile strike hit the shajareh tayyebeh girls' school in minab, iran, killing over 175 people, including 168 children. tehran has officially named commander lee r. tate and executive officer jeffrey e. york of the uss spruance as the individuals who authorized the tomahawk missile strikes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."