കെ.എം മാണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴാണ്ട്
കോട്ടയം: സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനും കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നെടുംതൂണുമായിരുന്ന കെ.എം മാണി അന്തരിച്ചിട്ട് ഇന്ന് ഏഴുവര്‍ഷം. 2019 ഏപ്രില്‍ ഒമ്പതിനാണ് എല്ലാവരും സ്നേഹത്തോടെ മാണി സാര്‍ എന്നു വിളിക്കുന്ന കെ.എം മാണി വിടവാങ്ങിയത്.
രാഷ്ട്രീയത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴും അടിമുടി പാലാക്കാരന്‍ എന്നതായിരുന്നു കെ.എം മാണിയുടെ മുഖമുദ്ര. പാലായെ ജീവനെപ്പോലെ സ്നേഹിച്ച മനുഷ്യന്‍. അതുകൊണ്ടുതന്നെ പതിറ്റാണ്ടുകളോളം പാലാക്കാര്‍ കെ.എം മാണിയെ രാഷ്ട്രീയക്കാരനായല്ല, തങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ചേര്‍ത്തുനിര്‍ത്തി.
പാലാ മണ്ഡലവും കെ.എം മാണിയും ഒരുമിച്ച് പിറന്നവരാണ്. മീനച്ചില്‍, പുലിയന്നൂര്‍ മണ്ഡലങ്ങളുടെ ഭാഗങ്ങള്‍ ചേര്‍ത്ത് പാലാ മണ്ഡലമുണ്ടായപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ഇറങ്ങിപ്പോന്ന കെ.എം മാണി ആദ്യമായി 1965ല്‍ അവിടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. ശേഷം 2019 ഏപ്രില്‍ 9നു മരിക്കുന്നത് വരെയും നിയമസഭയില്‍ പാലായെ പ്രതിനിധീകരിച്ചു.
പാലാ എന്നത് കൂട്ടുകുടുംബമാണെന്നാണ് കെ.എം മാണി പറയുക. പാലായെ മാണി സാര്‍ നോക്കിയതുപോലെ മകനായ ജോമോനെ (ജോസ് കെ. മാണി) പോലും നോക്കിയിട്ടില്ലെന്ന് പാലാക്കാര്‍ അടക്കം പറയും. അത്രമേല്‍ പാലായുമായി ഇഴുകിച്ചേര്‍ന്ന മനുഷ്യനായിരുന്നു കെ.എം മാണി. കുട്ടിയമ്മ തന്റെ ആദ്യ ഭാര്യയും പാലാ തന്റെ രണ്ടാം ഭാര്യയുമാണെന്നും കെ. എം മാണി പറഞ്ഞിരുന്നു. കെ.എം മാണി ധനമന്ത്രിയായാല്‍ പാലായിലെ കലുങ്കും ഓടയുമൊക്കെ സംസ്ഥാന ബജറ്റില്‍ കയറുമെന്നു പറഞ്ഞ് പലരും ആക്ഷേപം ഉന്നയിക്കുകയും ചെയ്തിരുന്നു. പത്തു കിലോമീറ്റര്‍ മാത്രമൊഴുകുന്ന മീനച്ചിലാറിനു കുറുകെ 17 പാലങ്ങള്‍ പണിത മന്ത്രിയായിരുന്നു കെ.എം മാണി. പാലാ കത്തീഡ്രല്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്താത്ത ഞായറാഴ്ചകള്‍ മാണി സാറിനുണ്ടായിരുന്നില്ല.
ഒരേ മണ്ഡലത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച എം.എല്‍.എ (13 തവണ), ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ച എം.എല്‍.എ (24 വര്‍ഷം), ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗം (12 തവണ), കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13 തവണ), ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും (11 വര്‍ഷം 8 മാസം) നിയമവകുപ്പും (21 വര്‍ഷം 2 മാസം) കൈകാര്യം ചെയ്ത മന്ത്രി തുടങ്ങിയവ കെ.എം മാണി കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച റെക്കോര്‍ഡുകളാണ്. ധനം, ആഭ്യന്തരം, നിയമം, റവന്യു ഉള്‍പ്പെടെ പല സുപ്രധാന വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തു. തന്റെ മണ്ഡലത്തില്‍ വികസനം കൊണ്ടുവന്ന കെ.എം മാണിയാണ് പാലായെ ഇന്നത്തെ പാലാ ആക്കിയത്.
പിതാവിന്റെ പാത പിന്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ അമരത്ത് എത്തിയ മകന്‍ ജോസ് കെ. മാണി ഇന്ന് പാലായില്‍നിന്ന് ജനവിധി തേടുമ്പോള്‍ അച്ഛന്റെ ഓര്‍മ്മദിനവും വോട്ടെടുപ്പ് ദിനവും ഒന്നിച്ചുവന്നുവെന്നത് മറ്റൊരു യാദൃച്ഛികതയാണ്.
Kerala is remembering veteran leader K.M. Mani on his seventh death anniversary today. Known for his long political career and significant contributions to state politics, Mani remains a respected figure across party lines. Leaders and supporters are paying tribute, recalling his legacy and influence in shaping Kerala’s political landscape.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."