പെട്ടി തുറന്ന ഉദ്യോഗസ്ഥർ ഞെട്ടി; 2200 ജീവനുള്ള ഉറുമ്പുകളുമായി ചൈനീസ് പൗരൻ വിമാനത്താവളത്തിൽ പിടിയിൽ
നെയ്‌റോബി: വന്യജീവി കടത്ത് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുക ആനക്കൊമ്പോ കാണ്ടാമൃഗത്തിന്റെ കൊമ്പോ ഒക്കെയാവാം. എന്നാൽ, അന്താരാഷ്ട്ര കള്ളക്കടത്ത് വിപണിയിൽ പ്രാണികൾക്കും കീടങ്ങൾക്കും ആവശ്യക്കാർ ഏറുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കെനിയയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 2,000-ത്തിലധികം പൂന്തോട്ട ഉറുമ്പുകളെ (Garden Ants) കടത്താൻ ശ്രമിച്ചതാണ് പ്രാണിക്കടത്തിന്റെ മറഞ്ഞിരിക്കുന്ന വ്യാപ്തിയിലേക്ക് വിരൽ ചൂണ്ടുന്നത്. ആനക്കൊമ്പിനും സിംഹത്തോലിനും പിന്നാലെ കെനിയയിൽ നിന്ന് ഉറുമ്പുകളെ കടത്താൻ ശ്രമിച്ച ചൈനീസ് പൗരനാണ് ഇപ്പോൾ പിടിയിലായത്. 2200-ഓളം ഗാർഡൻ ഉറുമ്പുകളെ ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഷാങ് കെക്യുൻ എന്ന യുവാവിനാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു വർഷം തടവും ഏകദേശം 6.5 ലക്ഷത്തോളം രൂപ (7,746 ഡോളർ) പിഴയുമാണ് ശിക്ഷ.
പിടിയിലായത് ഇങ്ങനെ
കഴിഞ്ഞ മാസം നൈറോബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഷാങ്ങിന്റെ ലഗേജിൽ നിന്ന് ജീവനുള്ള ഉറുമ്പ് ശേഖരം കണ്ടെത്തിയത്.ചെറിയ പ്ലാസ്റ്റിക് ഡബ്ബകളിലായാണ് ഉറുമ്പുകളെ പ്രതി സൂക്ഷിച്ചിരുന്നത്.ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് പ്രതി കുറ്റസമ്മതം നടത്തി.ഇയാൾക്ക് ഉറുമ്പുകളെ ശേഖരിച്ചു നൽകിയ കെനിയൻ പൗരനെതിരെയും കേസെടുത്തിട്ടുണ്ട്.
എന്തിനാണ് ഉറുമ്പ് കടത്ത്?
ചൈനയിൽ ഗാർഡൻ ഉറുമ്പുകളെ വളർത്തുന്നത് വലിയൊരു ഹോബിയും ബിസിനസ്സുമാണ്.ഫോർമിക്യേറിയം എന്ന രീതിയിലൂടെ കണ്ണാടി പാത്രങ്ങളിൽ ഉറുമ്പ് കോളനികളെ വളർത്തുന്ന രീതിയാണിത്.ഇത്തരം ഉറുമ്പുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ വൻ വിലയുണ്ട്.കെനിയയിലെ ജൈവവൈവിധ്യം ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുന്നത് തടയാനാണ് കടുത്ത ശിക്ഷ നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
കള്ളക്കടത്തിന്റെ പുതിയ രീതികൾ
കെനിയൻ കോടതി രേഖകൾ പ്രകാരം ഉറുമ്പ് കടത്ത് വൻതോതിൽ വർദ്ധിച്ചുവരികയാണ്.നേരത്തെ ആനക്കൊമ്പ് പോലുള്ള വലിയ വസ്തുക്കളിലായിരുന്നു കള്ളക്കടത്തുകാരുടെ കണ്ണെങ്കിൽ, ഇപ്പോൾ പരിശോധനകളിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയുന്ന ഉറുമ്പുകൾ പോലുള്ള ചെറിയ ജീവികളിലേക്ക് ഇവരുടെ ശ്രദ്ധ മാറിയിരിക്കുകയാണ്. വിധിക്ക് എതിരെ അപ്പീൽ നൽകുമെന്ന് പ്രതിയുടെ അഭിഭാഷകൻ അറിയിച്ചു.
വളർത്തുമൃഗങ്ങളായി ഉറുമ്പുകൾ; ആവശ്യക്കാർ ഏറുന്നു
യൂറോപ്പിലും ഏഷ്യയിലും വിദേശ ഇനം വളർത്തുമൃഗങ്ങളെ (Exotic Pets) വളർത്തുന്നവർക്കിടയിൽ ഉറുമ്പുകൾക്ക് വലിയ ഡിമാൻഡാണുള്ളത്. 2026-ൽ നടന്ന ഈ പിടികൂടലിന് മുൻപ്, 2025-ലും സമാനമായ രീതിയിൽ 5,000-ത്തിലധികം ഉറുമ്പുകളെ കടത്താൻ ശ്രമിച്ചതിന് നാല് പേരെ കെനിയയിൽ ശിക്ഷിച്ചിരുന്നു. 2013-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റം സമ്മതിച്ച ഇവർക്ക് 7,700 ഡോളർ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ ആണ് ശിക്ഷ ലഭിച്ചത്.
കോടികളുടെ വിപണി
പ്രാണികളുടെ ഉപഭോഗത്തിനായുള്ള നിയമപരമായ വിപണി 2033 ആകുമ്പോഴേക്കും ഏകദേശം 17.9 ബില്യൺ ഡോളറായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ജനപ്രീതി മുതലെടുത്താണ് കള്ളക്കടത്ത് ശൃംഖലകൾ സജീവമാകുന്നത്.
കടത്തുന്നത് ഇങ്ങനെ:
മറ്റ് വന്യജീവികളെ കടത്തുന്നതുപോലെ തന്നെ അതീവ രഹസ്യമായാണ് ഇവയെയും കൊണ്ടുപോകുന്നത്. ശരീരത്തിൽ ഒളിപ്പിച്ച പ്ലാസ്റ്റിക് ബാഗുകളിലും, കളിപ്പാട്ടങ്ങൾക്കുള്ളിലും, ലഘുഭക്ഷണപ്പൊതികളിലുമെല്ലാം പ്രാണികളെ ഒളിപ്പിച്ചുവെക്കുന്നു.കടത്തുന്നതിനിടെ പകുതിയിലധികം പ്രാണികൾ ചത്തുപോയാലും ബാക്കിയുള്ളവ വിറ്റാൽ വലിയ ലാഭം ലഭിക്കുമെന്നതാണ് കള്ളക്കടത്തുകാരെ ഇതിലേക്ക് ആകർഷിക്കുന്നത്.
നിയമങ്ങളിലെ പഴുതുകൾ
ആഗോളതലത്തിൽ വന്യജീവി സംരക്ഷണത്തിനായി സൈറ്റസ് (CITES) പോലുള്ള കൺവെൻഷനുകൾ നിലവിലുണ്ടെങ്കിലും പ്രാണികളുടെയും അകശേരുക്കളുടെയും( നട്ടെല്ലോ കശേരുക്കളോ ഇല്ലാത്ത ജീവികളാണ് അകശേരുകൾ. ഭൂമിയിലെ ആകെ ജീവിവർഗ്ഗങ്ങളുടെ 95%-ത്തിലധികവും ഇവയാണ്. ഷഡ്പദങ്ങൾ, പുഴുക്കൾ, കക്ക വർഗ്ഗങ്ങൾ, ചിലന്തികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.) കാര്യത്തിൽ കൃത്യമായ അവബോധം കുറവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും പ്രാണികളെ കടത്തുന്നത് ഗൗരവകരമായ ഒരു കുറ്റകൃത്യമായി അധികൃതർ കാണുന്നില്ല. പെറുവിലെ സെന്റിപീഡുകൾ മുതൽ ഇറ്റലിയിലെ പ്രേയിംഗ് മാന്റിസുകൾ വരെ ഈ വിപണിയുടെ ഭാഗമാണ്.
പരിസ്ഥിതിക്ക് ഭീഷണി
ചെറിയ ജീവികളായതുകൊണ്ട് ഇവയുടെ കടത്ത് നിസ്സാരമായി കാണരുതെന്ന് നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റിയിലെ സീനിയർ ലക്ചറർ എലിയറ്റ് ഡോർൺബോസ് മുന്നറിയിപ്പ് നൽകുന്നു. ഒരു പ്രദേശത്തെ ആവാസവ്യവസ്ഥയിൽ നിന്ന് ഇത്തരം പ്രാണികളെ വൻതോതിൽ നീക്കം ചെയ്യുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിക്കാൻ കാരണമാകും. കൂടാതെ, ഇവയെ മറ്റൊരു രാജ്യത്ത് എത്തിക്കുമ്പോൾ അവിടെ പുതിയ രോഗങ്ങൾ പടരാനും സാധ്യതയുണ്ട്.
അന്താരാഷ്ട്ര തലത്തിൽ പ്രാണിക്കടത്തിനെതിരെ ശക്തമായ നിയമനിർമ്മാണവും പരിശോധനകളും വേണമെന്നാണ് ഈ സംഭവങ്ങൾ നൽകുന്ന മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."