മുഖ്യമന്ത്രിക്കസേര; കോൺഗ്രസിൽ അണിയറ നീക്കങ്ങൾ സജീവം
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി നേതാക്കളുടെ ചേരിതിരിഞ്ഞുള്ള ചർച്ചകൾക്കു പിന്നാലെ അണിയറ നീക്കങ്ങളും സജീവമായി. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ചർച്ചയായിട്ടുള്ള പേരുകാരാണ് സ്ഥാനം പിടിച്ചെടുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ സജീവമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും ശക്തമാണ്. അതിനിടെ മുഖ്യമന്ത്രി ചർച്ചകൾ ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാക്കൾക്ക് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മുന്നറിയിപ്പ് നൽകി. ഈ വിഷയത്തിൽ ഇനി പരസ്യപ്രതികരണങ്ങൾ നടത്തരുത്. പ്രസ്താവന നടത്തിയാൽ ഹൈക്കമാൻഡ് കർശനമായി ഇടപെടുമെന്നും ദീപാദാസ് മുൻഷി സംസ്ഥാനത്തെ പാർട്ടി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഘടകക്ഷികളുടെ പിന്തുണ ഉറപ്പാക്കുക, മുതിർന്ന നേതാക്കളെ സ്വാധീനിക്കുക, എം.എൽ.എമാരെ ഒപ്പം നിർത്തുക, സാമുദായിക നേതാക്കളുടെ പിന്തുണ ഉറപ്പാക്കുക, ഹൈക്കമാൻഡിന്റെ പരിഗണനയിലേക്ക് എത്തുന്നതിനായി ഹൈക്കമാൻഡുമായി അടുത്ത നേതാക്കളെ കാണുകയെന്നതെല്ലാമാണ് മുഖ്യമന്ത്രിക്കസേര ലക്ഷ്യമിടുന്നവരുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
രമേശ് ചെന്നിത്തലക്കുവേണ്ടി മുതിർന്ന നേതാക്കൾ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ചെന്നിത്തലക്കുവേണ്ടി ലീഗിന്റെ ഉൾപ്പെടെ പിന്തുണനേടുന്നതിനും ശ്രമങ്ങൾ നടക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി ഒറ്റയാൾപോരാട്ടം നടത്തുന്ന വി.ഡി.സതീശനുവേണ്ടി സോഷ്യൽ മീഡിയ പ്രചാരണം ശക്തമാണ്. പരമാവധി പ്രവർത്തകരുടെ പിന്തുണ ഇതിലൂടെ ഉറപ്പാക്കാനാണ് സതീശന്റെ സംഘം ശ്രമിക്കുന്നത്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നുള്ള ആവശ്യം ഉന്നയിച്ച് രാഹുൽ ഗാന്ധിക്ക് ഇ മെയിൽ അയക്കണമെന്നുള്ള ക്യാംപയിൻ ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്.
ഹൈക്കമാൻഡുമായി ഏറ്റവും അടുത്ത ബന്ധമുള്ള കെ.സി വേണുഗോപാലാകട്ടെ മുഖ്യമന്ത്രിസ്ഥാനം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥികളിൽ ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കിയാണ് കെ.സിയുടെ നീക്കങ്ങൾ. ഹൈക്കമാൻഡിന്റെ ശക്തമായ നിർദേശംകൂടി ഉണ്ടായാൽ മുഖ്യമന്ത്രിയാകാമെന്ന് കെ.സി കണക്കുകൂട്ടുന്നു. ഈ കണക്കുകൂട്ടൽ തെറ്റിക്കണമെങ്കിൽ ശക്തമായ സമ്മർദമുണ്ടാവണമെന്ന് വി.ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും ബോധ്യമുണ്ട്. അതിനായി ചില സമുദായ നേതാക്കളെക്കൊണ്ടുപോലും ശുപാർശ ചെയ്യിക്കുന്നതിനായി ശ്രമങ്ങളുണ്ട്. ഇങ്ങനെ ശുപാർശ ചെയ്യിപ്പിക്കുന്നതിന് കോൺഗ്രസിലെതന്നെ മുതിർന്ന ചില നേതാക്കളുടെ സഹായവും ഇവർ തേടുന്നുണ്ട്.
പ്രതിപക്ഷ നേതാവായിരുന്ന കാലത്തെ പ്രകടനം ഓർമിപ്പിച്ചാണ് ചെന്നിത്തലയുടെ നീക്കങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നിൽനിന്നു നയിച്ചെന്നും നൂറ് സീറ്റ് ലഭിക്കുമെന്ന അവകാശവാദവുമെല്ലാം മുന്നോട്ടുവയ്ക്കുന്ന വി.ഡി സതീശൻ, ഈ തെരഞ്ഞെടുപ്പിൽ താനല്ലാതെ സ്ഥാനാർഥിയായ കോൺഗ്രസിന്റെ മറ്റൊരു നേതാവും അവരുടെ മണ്ഡലത്തിനു പുറത്തുപോയി പ്രചാരണം നടത്തിയിട്ടില്ലെന്നും അവകാശപ്പെടുന്നു. ജോലി ചെയ്തവന് കൂലി എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ സതീശനുവേണ്ടി പ്രചാരണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."