നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അവസാനസംഘം തീർഥാടകരുമായി വിമാനം പറന്നുയർന്നതോടെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന് സമാപനം. ഇന്ന് പുലർച്ചെ 1.15നാണ് വിമാനം യാത്രയായത്. 101 തീർഥാടകരാണ് ഈ വിമാനത്തിൽ യാത്ര തിരിച്ചത്. പുലർച്ചെ 12.35ന് പുറപ്പെട്ട മറ്റൊരു വിമാനത്തിൽ 116 തീർഥാടകരും യാത്രയായി. ഈ വർഷം രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിൻ്റെ പ്രവർത്തനം.
ആദ്യ ഘട്ടത്തിൽ ഏപ്രിൽ 30 മുതൽ മെയ് 19 വരെ 17 വിമാനങ്ങളാണ് യാത്ര തിരിച്ചത്. മെയ് 17ന് ആരംഭിച്ച രണ്ടാം ഘട്ടത്തിൽ മൂന്ന് വിമാനങ്ങളും സർവിസ് നടത്തി. 2849 പുരുഷന്മാരും 5492 വനിതകളും അടക്കം 8341 തീർഥാടകരാണ് ഈ വർഷം നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് വഴി വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാൻ യാത്രതിരിച്ചത്. വനിതാ തീർത്ഥാടകരാണ് ഇക്കുറിയും കൂടുതലുണ്ടായിരുന്നത്. സാധാരണ രീതിയിൽ പോകുന്ന വനിതകളെ കൂടാതെ ആറ് വിമാനങ്ങളിലാണ് വനിതകൾ മാത്രമായി യാത്ര തിരിച്ചത്.
ഹജ്ജ് ക്യാംപിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായി വർത്തിച്ച സിയാൽ അധികൃതരോടും ഉദ്യോഗസ്ഥരോടും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടും ഹജ്ജ് ക്യാംപ് ജനറൽ കൺവീനർ പി. മൊയ്തീൻ കുട്ടിയും നന്ദി രേഖപ്പെടുത്തി. ഹജ്ജ് തീർഥാടകർക്ക് താമസിക്കുന്നതിനും പ്രാർഥിക്കുന്നതിനുമായി വിശാലമായ പന്തൽ സൗകര്യം ഒരുക്കി നൽകിയത് സിയാലാണ്. കൂടാതെ ഹജ്ജ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് സിയാൽ അക്കാദമി ബിൽഡിങ്ങിലും വിമാനത്താവളത്തിനകത്തും പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. വളന്റിയർമാരുടെ സേവനവും ശ്രദ്ധേയമായിരുന്നു. എയർപോർട്ടിൽ റിപ്പോർട്ടു ചെയ്യുന്ന ഹാജിമാരെ എമിഗ്രേഷനിൽ സഹായിക്കുന്നതിനും അവിടെ നിന്ന് ക്യാംപിലെത്തിക്കുന്നതിനും തിരികെ യാത്രയാക്കുന്നതുൾപ്പെടെ മാതൃകാപരമായ പ്രവർത്തനമാണ് വോളന്റിയർമാർ നടത്തിയത്. കൂടാതെ കേരള ആംഡ് പൊലിസ് കമാഡന്റ് വൈ. ഷമീർഖാന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ തലത്തിലുള്ള നൂറോളം ഉദ്യോഗസ്ഥരാണ് ഹജ്ജ് സെല്ലിൽ സേവനമനുഷ്ഠിച്ചത്.
ക്യാംപിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ക്യാംപ് ജനറൽ കൺവീനർ പി. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റിയംഗങ്ങളായ നൂർ മുഹമ്മദ് നൂർഷ, അനസ് ഹാജി, മുഹമ്മദ് റാഫി, അഷ്ക്കർ കോറാട്, ഒ.വി ജാഫർ, ഷംസുദ്ദീൻ അരീഞ്ചിറ, മുഹമ്മദ് സക്കീർ, ഹജ്ജ് കമ്മിറ്റി സെക്രട്ടറി ജാഫർ കക്കൂത്ത്, ഹജ്ജ് കമ്മിറ്റി കോ-ഓഡിനേറ്റർ ടി.കെ സലീം തുടങ്ങിയവർ സംസാരിച്ചു.
തസ്കിയത്ത് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. ജൂൺ 12 മുതലാണ് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ട തീർഥാടകരുടെ മടക്കയാത്ര. നെടുമ്പാശ്ശേരിയിൽ നിന്ന് ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തിയ തീർഥാടകർ ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ശേഷം മദീന വിമാനത്താവളത്തിൽ നിന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്.
nedumbassery hajj camp has concluded 8341 pilgrims departed for the pilgrimage
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."