പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു
ന്യൂഡൽഹി: വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ പദവി നൽകുന്ന പിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷനൽ ഹോണർ (ഭേദഗതി) ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. നീറ്റ് ചോർച്ചയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബിൽ അവതരിപ്പിച്ചത്.
ബിൽ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷ പാർട്ടികൾ എതിർത്തു. വന്ദേമാതരത്തെ താൻ ബഹുമാനിക്കുന്നുണ്ടെങ്കിലും നിയമനിർമാണം അനാവശ്യമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ബില്ല് അവതരണത്തെ എതിർത്ത് സി.പി.ഐ അംഗം സന്തോഷ് കുമാർ പറഞ്ഞു. ധർമ്മേന്ദ്ര പ്രധാന്റെ രാജി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണിത് കൊണ്ടുവരുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ രാജ്യസഭ തിങ്കളാഴ്ച ചേരാനായി പിരിഞ്ഞു. വ്യാപകമായ ദുരുപയോഗത്തിന് കാരണമാകുന്നതാണ് ബിൽ. ബിൽ പ്രകാരം വന്ദേമാതരത്തെ വിമർശിക്കുന്നതും ആലപിക്കുന്നത് തടയുന്നതും മൂന്ന് വർഷം വരെ തടവുലഭിക്കാവുന്ന കുറ്റമാവും. നിയമമാകുന്നതോടെ ദേശീയ ചിഹ്നം, ദേശീയ ഗാനം, ദേശീയ പതാക പോലുള്ളവയ്ക്കുള്ള സംരക്ഷമാണ് വന്ദേമാതരത്തിനും ലഭിക്കുക.
ഭേദഗതിയോടെ സ്‌കൂളുകളിലും ഔദ്യോഗിക ചടങ്ങുകളിലുമെല്ലാം വന്ദേമാതരം ആലപിക്കൽ നിർബന്ധമാകും. വന്ദേമാതരത്തിന്റെ ആറു ചരണങ്ങളും ആലപിക്കുന്നതിൽ മുസ്‍ലിംകൾ അടക്കമുള്ളവർ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ബിൽ പാസായാൽ ഇതിനെ എതിർക്കുന്നതും കുറ്റമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."