മലയാളത്തിന്റെ ആദരവും അംഗീകാരവും ലഭിക്കാത്ത വേദനയില്‍ ബി. വസന്ത
കോഴിക്കോട്: 'കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും', 'യവനസുന്ദരീ', 'വധൂവരന്‍മാരേ' തുടങ്ങി എക്കാലവും മലയാളികളുടെ നാവില്‍ തത്തിക്കളിത്തുന്ന അനേകം ഗാനങ്ങള്‍ മലയാളത്തിനായി സമ്മാനിച്ചിട്ടും ബി.വസന്തയെന്ന ഗായികയ്ക്ക് കേരളത്തില്‍ നിന്ന് ലഭിച്ചത് അവഗണന മാത്രം. മലയാളത്തിലെ പ്രഗത്ഭരായ രണ്ട് ഡസനിലേറെ സംഗീതസംവിധായകര്‍ക്കായി ഗാനങ്ങള്‍ ആലപിച്ച ശേഷം ഒന്നും മിണ്ടാതെ ഏറെക്കാലം മാറിനിന്നു. അവരുടെ സംഗീതജ്ഞാനം അറിയുന്ന കേവലം ചിലര്‍ മാത്രം ഇടയ്ക്ക് വസന്തയെ ഓര്‍ത്തുകൊണ്ടിരുന്നു. ബാബുരാജിന്റെ പേരിലുള്ള അവാര്‍ഡ് നല്‍കി ആദരിക്കാന്‍ ലയണ്‍സ് ക്ലബ്ബ് തീരുമാനിച്ചപ്പോള്‍ അവര്‍ കോഴിക്കോട്ടെത്തി.
എട്ട് ഭാഷകളിലായി ഏഴായിരത്തോളം ഗാനങ്ങളാണ് വസന്തയുടെ ശ്ബദത്തില്‍ പിറന്നത്്. എന്നിട്ടും ബൊദ്ദുപല്ലി വസന്ത എന്ന ബി വസന്തയെ കാര്യമായ പുരസ്‌കാരങ്ങളൊന്നും തേടിയെത്തിയില്ല. കമുകറ പുരസ്‌കാരവും മാക്ട അവാര്‍ഡും മാത്രമാണ് ദശാബ്ദങ്ങളോളം മലയാളഗാനശാഖയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഈ ഗായികയ്ക്ക് കേരളം സമ്മാനിച്ചത്. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരത്തിന്റെ പരിഗണനാലിസ്റ്റില്‍ ഒരിക്കല്‍ പോലും അവരുടെ പേര് വന്നില്ല.
മലയാളത്തില്‍ പാടാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്നും അവസരം കിട്ടിയാല്‍ ഇനിയും പാടുമെന്നും അവര്‍ പറഞ്ഞു. ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പം പാടിയ അപൂര്‍വ നിമിഷങ്ങളെല്ലാം കൊച്ചുകുട്ടിയുടെ സന്തോഷത്തോടെ അവര്‍ ഓര്‍ത്തെടുത്തു. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നടനും ഗായകനുമായ കൃഷ്്ണ ചന്ദ്രന്‍, ഗായകന്‍ സുനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് വസന്ത മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയത്. മുപ്പതോളം മലയാളസിനിമികളില്‍ അഭിനയിക്കുകയും തമിഴിലും മലയാളത്തിലുമായി തൊള്ളായിരത്തോളം ഗാനങ്ങള്‍ ആലപിക്കുകയും ചെയ്ത തന്നെ പരിചയമുള്ള സംവിധായകര്‍ പോലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാക്കി ഒതുക്കിനിര്‍ത്തിയെന്ന് കൃഷ്ണചന്ദ്രന്‍ മുഖാമുഖത്തില്‍ പറഞ്ഞു. വസന്ത, വാണി ജയറാം, ഉദയഭാനു തുടങ്ങിയ കലാകാരന്മാര്‍ക്കൊന്നും മലയാളമോ കോഴിക്കോട്ടുകാരോ വേണ്ടത്ര പരിഗണന നല്‍കാത്തതിന്റെ വേദനയും അദ്ദേഹം പങ്കുവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."