HOME
DETAILS

മോഹന്‍ ഭാഗവതിന്റെ ദേശീയതാവിരോധം

  
backup
February 22 2020 | 00:02 AM

rss-anti-nation-propaganda-818561-2020-feb

 

റാഞ്ചിയിലെ ശ്യാമപ്രസാദ് മുഖര്‍ജി സര്‍വകലാശാലയില്‍ നടന്ന ആര്‍.എസ്.എസ് പരിപാടിയില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവന ആലോചനാമൃതമാണ്. ദേശീയത എന്ന വാക്ക് ഒഴിവാക്കപ്പെടേണ്ടതാണെന്നും അത് ഹിറ്റ്‌ലറുടെ നാസിസത്തെ ഓര്‍മിപ്പിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ദേശീയതയെക്കുറിച്ചുള്ള ഭാഗവതിന്റെ തിരുത്ത് വൈകിയുദിച്ച വെളിപാടാണെന്നു പറയാനും പറ്റുകയില്ല. മാറിയ രാഷ്ട്രീയ കാലാവസ്ഥയില്‍ പറഞ്ഞുനില്‍ക്കാനുള്ള ഒരു ഉപായമായി മാത്രം കണ്ടാല്‍ മതി ഈ പ്രസ്താവനയെ.


ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉയര്‍ത്തിയ ദേശീയതാവാദം വോട്ടര്‍മാര്‍ അപ്പാടെ തള്ളിക്കളഞ്ഞതിന്റെ പശ്ചാത്തലത്തില്‍ നിന്ന് വേണം ഭാഗവതിന്റെ പ്രസ്താവനയെ കാണാന്‍. ആര്‍.എസ്.എസ് എന്ന പ്രസ്ഥാനം പടുത്തുയര്‍ത്തിയതു തന്നെ ദേശീയതാ മുദ്രാവാക്യത്തിന്റെ അടിത്തറയിലാണ്. ഇത് മൗലികവുമല്ല. ഇറ്റലിയിലെ മുസോളിനിയില്‍ നിന്ന് ആര്‍.എസ്.എസ് സ്ഥാപകന്‍ ഗോള്‍വാള്‍ക്കര്‍ പകര്‍ത്തിയതാണ് ഇന്ത്യയിലെ ഹിന്ദുത്വത്തിലധിഷ്ഠിതമായ ദേശീയത. ദേശീയത എന്ന വാക്കിനോടാണോ ഭാഗവതിന് അലര്‍ജി, അതോ ആശയത്തോടോ എന്നദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ദേശീയതയ്ക്കു പകരമായി അദ്ദേഹം ഉപയോഗിക്കാന്‍ പറഞ്ഞ വാക്കുകള്‍ രാഷ്ട്രം, പൗരന്‍ എന്നൊക്കെയാണ്. ഇതുകൊണ്ട് ഭാഗവത് ഉദ്ദേശിക്കുന്നത് ഹിന്ദുത്വ ദേശീയത തന്നെയാണ്.


ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണാധികാരിയായിരുന്ന മുസോളിനി എഴുതിയ എ ബഞ്ച് ഓഫ് തോട്ട്‌സ് ഗോള്‍വാള്‍ക്കര്‍ പകര്‍ത്തിയെഴുതിയതാണ് വിചാരധാര. ബഞ്ച് ഓഫ് തോട്ട്‌സില്‍ അടങ്ങിയിരിക്കുന്നത് ഇറ്റലിയുടെ ദേശീയതയാണെങ്കില്‍ വിചാരധാരയില്‍ ഹിന്ദുത്വ ദേശീയതയാണെന്നു മാത്രം. പൗരത്വ നിയമ ഭേദഗതിക്കൊപ്പം ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വ ദേശീയതയും വിചാരണ ചെയ്യപ്പെടുന്നുണ്ട്. ദേശീയത നാസിസത്തെ ഓര്‍മിപ്പിക്കുന്നുവെങ്കില്‍ ഗോള്‍വാള്‍ക്കറുടെ വിചാരധാര മുസോളിനിയുടെ ബഞ്ച് ഓഫ് തോട്ട്‌സിനെ ഓര്‍മിപ്പിക്കുന്നുണ്ട്. ആര്‍.എസ്.എസ് അധ്യക്ഷന്‍ ഇതിനെ എന്തുകൊണ്ട് തള്ളിപ്പറയുന്നില്ല?
ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെയിടയില്‍ രൂപപ്പെടുന്ന രാജ്യത്തോടുള്ള കൂറ്, ഐക്യബോധം എന്നിവ ഒരുമിച്ചുചേരുന്ന സവിശേഷ വൈകാരികാവസ്ഥ എന്നാണ് ദേശീയത എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ അതിവിശിഷ്ടമായ ഒരു വികാരമായി ദേശീയബോധത്തെ പരിഗണിക്കാം. എന്നാല്‍ ആര്‍.എസ്.എസ് ദേശീയവികാരത്തെ ബോധപൂര്‍വം തകിടംമറിച്ച് അവിടെ ഹിന്ദുത്വ ദേശീയത പ്രതിഷ്ഠിക്കുകയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായും ദേശീയപ്രസ്ഥാനവുമായും ബന്ധപ്പെട്ടാണ് ഇന്ത്യന്‍ ദേശീയത പരാമര്‍ശിക്കപ്പെടുന്നത്.


ദേശീയപ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടില്ലാത്ത ആര്‍.എസ്.എസ് സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് ഉരുവംകൊണ്ട ദേശീയതയെ റാഞ്ചി അത് ഹിന്ദുത്വ വികാരത്തോട് ചേര്‍ക്കുകയായിരുന്നു. മുസോളിനി ദേശീയതയെ ഫാസിസത്തോടു ബന്ധിപ്പിച്ചതുപോലെ. വിഭാഗീയതയും അപരവിദ്വേഷവുമാണ് രണ്ടിന്റേയും ഉള്ളടക്കം. ബ്രിട്ടിഷുകാര്‍ക്കെതിരേ ഇന്ത്യന്‍ സ്വാതന്ത്ര്യ ഭടന്മാര്‍ ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യക്കാര്‍ എന്നത്. ഇതു കവര്‍ന്നെടുത്ത ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ഇന്ത്യയ്ക്കു വേണ്ടത് ഹിന്ദുത്വ രാഷ്ട്രമെന്നാക്കി. ഇന്ത്യ ഇന്ത്യക്കാരുടേതെന്ന സ്വാതന്ത്ര്യസമര ഭടന്മാരുടെ മുദ്രാവാക്യം ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതെന്ന് മറിച്ചുപറഞ്ഞു.


ബ്രിട്ടിഷ് ഭരണമാണ് ഇന്ത്യന്‍ ദേശീയത വളരാനുണ്ടായ കാരണമായി പറയുന്നത്. എന്നാല്‍ ദേശീയത എന്ന വികാരംതന്നെ അധമവും അബദ്ധജടിലവുമാണെന്നാണ് ലോകപ്രശസ്തരായ ചിന്തകരും എഴുത്തുകാരും പറയുന്നത്. ദേശീയത എന്നത് ഒരു സാങ്കല്‍പിക വികാരം മാത്രമാണെന്നാണ് കാര്‍ളോ വെല്ലിയെപ്പോലുള്ള ചിന്തകര്‍ സമര്‍ത്ഥിക്കുന്നത്. വഴുതിപ്പോകുന്ന ആശയമെന്നും ദേശീയതയെ അദ്ദേഹം വിശേഷിപ്പിക്കുന്നുണ്ട്.


2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ മുംബൈയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്രമോദി പറഞ്ഞതും ദേശീയതയെക്കുറിച്ചുള്ള ആര്‍.എസ്.എസ് നിലപാടിന്റെ ആവര്‍ത്തനമായിരുന്നു. മോദി പ്രധാനമന്ത്രിപദത്തിലേക്കു ജയിച്ചുകയറിയത് ഹിന്ദുത്വ ദേശീയതയിലൂന്നിയ പ്രസംഗത്തിലൂടെയാണ്. ജനാധിപത്യ മാര്‍ഗത്തിലൂടെയാണ് ഇറ്റലിയില്‍ മുസോളിനിയും ജര്‍മനിയില്‍ ഹിറ്റ്‌ലറും അധികാരത്തില്‍ വന്നത്. ദേശീയത എന്ന വികാരത്തെ നന്നായി ഇളക്കിവിട്ടുകൊണ്ടായിരുന്നു ഇരുവരും ഇതു സാധിച്ചത്. ഫാസിസ്റ്റ് നയത്തിലൂടെ ഹിറ്റ്‌ലറും മുസോളിനിയും അവരവരുടെ രാജ്യങ്ങളില്‍ പരമാധികാരികളായി മാറി. അതുതന്നെയല്ലേ ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്? മോദിക്കെതിരേ മുദ്രാവാക്യം മുഴക്കിയാല്‍, ബോര്‍ഡ് തൂക്കിയാല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുന്ന സംസ്ഥാനമായി കേരളംപോലും മാറിയിരിക്കുന്നു.


മുസോളിനിയും ഹിറ്റ്‌ലറും അവരുടെ ക്രൂരതകളെയൊക്കെയും ദേശസ്‌നേഹത്തിന്റെ പേരുപറഞ്ഞു ന്യായീകരിച്ചു. തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്തവരെയൊക്കെ അവര്‍ ദേശദ്രോഹികളായി മുദ്രകുത്തി. ഇതു തന്നെയല്ലേ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും ചെയ്തുകൊണ്ടിരിക്കുന്നത്? എതിരഭിപ്രായം പറയുന്നവരോട് പാകിസ്താനിലേക്കു പോകാന്‍ പറയുകയാണദ്ദേഹം. മോദിക്കു വോട്ട് ചെയ്യാത്തവര്‍ ദേശദ്രോഹികളാണെന്നാണ് ഗിരിരാജ് സിങ് പറഞ്ഞത്.


ഇന്ന് ഇന്ത്യന്‍ ദേശീയതയെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഡല്‍ഹിയില്‍ തമ്പടിച്ച ഫാസിസ്റ്റ് രാഷ്ട്രീയക്കാരാണ്. ഒരാള്‍ ദേശസ്‌നേഹിയാണോ ദേശദ്രോഹിയാണോ പാകിസ്താനിലേക്കു പോകേണ്ട ആളോണോ എന്നൊക്കെ അവര്‍ തീരുമാനിക്കും. മഹാത്മജിയുടെ നെഞ്ചിലേക്കു നിറയൊഴിച്ച ഗോഡ്‌സെ അവര്‍ക്കു രാജ്യസ്‌നേഹിയാണ്. ദേശീയതയുടെ ഉന്മാദങ്ങള്‍ ആളിക്കത്തിച്ചാണ് മോദി അധികാരത്തില്‍ തുടരുന്നത്. സംഘ്പരിവാര്‍ അജന്‍ഡകള്‍ ദേശീയതയുമായി ബന്ധപ്പെടുത്തി ഹിന്ദുത്വ ദേശീയത രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു കാലത്തെയാണ് ഇന്ത്യന്‍ ജനത അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വത്തിന്റെ ആചാരനുഷ്ഠാനങ്ങള്‍ ഇന്ത്യയുടെ മൊത്തം ദേശീയതയായി അവര്‍ രൂപപ്പെടുത്തുന്നു. ഇതേക്കുറിച്ചൊന്നും ഭാഗവതിന് യാതൊരഭിപ്രായവുമില്ല. ദേശീയത എന്ന വാക്കിന് മറ്റൊരു ഹിന്ദുത്വ വാക്ക് കണ്ടുപിടിക്കാത്തതിലായിരിക്കണം അദ്ദേഹത്തിനു കുണ്ഠിതം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago