HOME
DETAILS

തിരുവനന്തപുരം വിമാനത്താവളം: തോമസ് ഐസക്കിന്റെ ആരോപണങ്ങള്‍ മറുപടിയുമായി ശശി തരൂര്‍

  
backup
August 22 2020 | 13:08 PM

shashi-tharoor-and-thomas-isaac

 

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ വിമര്‍ശിച്ചുകൊണ്ട് കേരള ധനമന്ത്രി തോമസ് ഐസക് പോസ്റ്റിട്ടിരുന്നു. ഇതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍. ഫെയ്‌സ്ബുക്കില്‍ കൂടിയാണ് തരൂരിന്റെ മറുപടിയും.

തോമസ് ഐസക്കിന്റെ പോസ്റ്റ്

വാക്ചാതുരിയും അവതരണവൈദഗ്ധ്യവും പാണ്ഡിത്യവും കൊണ്ട് വലിയൊരു അനുയായി വൃന്ദത്തെ സൃഷ്ടിച്ച രാഷ്ട്രീയനേതാവാണ് ഡോ. ശശി തരൂര്‍. ബ്രിട്ടീഷുകാരുടെ കൊള്ളയടിയെ തുറന്നു കാണിച്ച് ഓക്‌സ്‌ഫോഡില്‍ അദ്ദേഹം നടത്തിയ ഡിബേറ്റ് എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രകടനമാണ്. ദാദാബായ് നവറോജി മുതല്‍ ദേശീയ സാമ്പത്തിക പണ്ഡിതന്മാര്‍ പറഞ്ഞുവന്നതും ഇര്‍ഫാന്‍ ഹബീബ് കൃത്യമായ തെളിവുകള്‍ നിരത്തി സ്ഥാപിച്ചതുമായ കാര്യമാണെങ്കിലും തരൂര്‍ അവതരണം ഗംഭീരമായിരുന്നു.

മാര്‍ക്‌സിന്റെ ഭാഷയില്‍ ഇത്തരം കൊള്ളയെ പ്രാകൃത മൂലധന സഞ്ചയം (Primitive Accumulation) എന്നാണ് വിളിക്കുന്നത്. ലാഭത്തില്‍ നിന്നു മിച്ചംവെച്ച് മൂലധനം സ്വരൂപിക്കുന്നതിനെയാണ് അക്യുമുലേഷന്‍ എന്നു പറയുന്നത്. എന്നാല്‍ കൊള്ളയടിച്ചും കുത്തിക്കവര്‍ന്നും സ്വരൂപിക്കുന്ന മൂലധനത്തിന് അദ്ദേഹം നല്‍കിയ നിര്‍വചനമാണ് പ്രിമിറ്റീവ് അക്യൂമുലേഷന്‍. അതിനുദാഹരണമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ കൊള്ള.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അതിന്റെ വകഭേദം അരങ്ങേറുകയാണ്. കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെക്കാലം കൊണ്ട് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്വരുക്കൂട്ടിയ പൊതുമുതല്‍ കോര്‍പറേറ്റുകള്‍ കൊള്ളയടിക്കുകയാണ്. കോവളത്തെ ഐടിഡിസി ഹോട്ടല്‍ വില്‍പ്പന നടത്തിയത് വെറും 43 കോടി രൂപയ്ക്കാണ്. ഇന്നു നടന്നുകൊണ്ടിരിക്കുന്ന പൊതുമേഖല കൊള്ളയുടെ പ്രാകൃത മൂലധന സഞ്ചയം തിരിച്ചറിയാന്‍ പക്ഷേ, ശശി തരൂരിന് കഴിയുന്നില്ല. പാണ്ഡിത്യത്തിന്റെ കുറവല്ല, കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. പണ്ഡിതനായ ഒരു നിയോലിബറലാണ് അദ്ദേഹം.

ഡല്‍ഹി വിമാനത്താവളം 60 വര്‍ഷത്തെ പാട്ടത്തിന് സ്വകാര്യകമ്പനിയ്ക്കു കൊടുത്തപ്പോള്‍ നഷ്ടം 1.63 ലക്ഷം കോടിയാണെന്ന് കണ്ടെത്തിയത് സിഎജിയാണ്. അത്രയും ലാഭം സ്വകാര്യ കമ്പനിയ്ക്ക്. ചട്ടങ്ങള്‍ക്കും നിയമത്തിനും വിരുദ്ധമായി അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് ഈ കമ്പനി പിരിച്ചെടുത്തത് 1481 കോടി. അതു തിരിച്ചുകൊടുക്കണമെന്ന് വിധിച്ചത് സുപ്രിംകോടതി. അപ്പോള്‍ സ്വകാര്യകമ്പനികള്‍ക്ക് യാത്രക്കാരോട് പ്രേമമൊന്നുമില്ല. എത്രത്തോളം ഊറ്റിപ്പിഴിയാമോ, അത്രയും ഊറ്റണം. നിര്‍ബാധമായി ആ ഊറ്റലിനുള്ള സമ്മതപത്രം എഴുതിക്കൊടുക്കേണ്ട ചുമതലയാണോ കേന്ദ്രസര്‍ക്കാരിന്? അതു ചോദ്യം ചെയ്യാനുള്ള ഉത്തരവാദിത്തം ജനപ്രതിനിധിയെന്ന നിലയില്‍ ഡോ. തരൂരിനില്ലേ.

തരൂരിന്റെ മുഖ്യവാദം തിരുവനന്തപുരം അര്‍ഹിക്കുന്ന നിലവാരമുള്ള വിമാനത്താവളം അദാനിക്കേ സൃഷ്ടിക്കാന്‍ കഴിയൂ എന്നുള്ളതാണ്. തരൂര്‍ ഒന്നു വിശദീകരിക്കണം - എന്താണ് കൊച്ചി സിയാല്‍ എയര്‍പോര്‍ട്ടിനുള്ള കുഴപ്പം? നിരന്തരമായ നവീകരണം നടക്കുന്നു. 380 കോടി രൂപ കഴിഞ്ഞ വര്‍ഷം ലാഭവും ഉണ്ടാക്കി. നമുക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ട് സിയാല്‍ പോലൊരു കമ്പനിയെക്കൊണ്ട് ഏറ്റെടുത്ത് നടത്താനാവില്ലേ?

തരൂരിന്റെ രണ്ടാമത്തെ വാദമാണ് അതിവിചിത്രം. ഭൂമി 50 വര്‍ഷത്തെ പാട്ടത്തിനു കൊടുക്കുന്നതേള്ളൂ. സ്വകാര്യവല്‍ക്കരണം ഇല്ല. എയര്‍പോര്‍ട്ടിലെ കസ്റ്റംസ്, സെക്യൂരിറ്റി, ട്രാഫിക് കണ്‍ട്രോള്‍ എല്ലാം സര്‍ക്കാരാണ്. ചുമതലയെല്ലാം സര്‍ക്കാരിനും, ലാഭമെല്ലാം അദാനിക്കും. ഒരു യാത്രക്കാരന് 168 രൂപ വച്ച് കേന്ദ്രത്തിനു കൊടുക്കണമെന്നു മാത്രം.

നവീകരണത്തിന് ആവശ്യമായ വലിയ മുതല്‍മുടക്കിന് അദാനിയെപ്പോലുള്ളവര്‍ വേണമത്രെ. അതെ. വെറുതേകിട്ടുന്ന ഭൂമി പണയം വച്ച് ആവശ്യമുള്ള പണം സമാഹരിക്കാവുന്നതേയുള്ളൂ. ബജറ്റില്‍ നിന്നും മിച്ചം വച്ച് വിമാനത്താവളം വികസിപ്പിക്കാനാവില്ല. പക്ഷെ, ഇതിനായി എത്രയോ നൂതനമായ രീതികളുണ്ട്. കിഫ്ബിയുടെ മുതല്‍മുടക്ക് അന്‍പതിനായിരത്തിലേറെ കോടി രൂപയാണ്. സിയാലിന് 600 കോടി രൂപ വായ്പ സമാഹരിക്കാന്‍ ഒരു പ്രയാസവുമുണ്ടായിട്ടില്ല.

കളിയുടെ നിയമം കേരളം അംഗീകരിച്ചിട്ട് ഇപ്പോള്‍ കാലുമാറുകയാണെന്നൊക്കെ ഔന്നിത്യത്തിനു ചേരാത്ത വാദങ്ങള്‍ തരൂരിനെപ്പോലൊരാള്‍ ഉന്നയിച്ചു കാണുമ്പോള്‍ ഖേദം തോന്നുന്നു. അദാനി ക്വോട്ടു ചെയ്ത അതേ തുക കേരളം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതും അത് കേന്ദ്രം അംഗീകരിച്ചതും അദ്ദേഹം അറിയാത്തതല്ല. അങ്ങനെ കരാര്‍ത്തുക മാച്ച് ചെയ്യുന്ന രീതിയൊക്കെ നാട്ടില്‍ നിലവിലുള്ളതല്ലേ. 365 ഏക്കര്‍ ഭൂമിയും കേന്ദ്ര സര്‍ക്കാരിനു നല്‍കിയ കേരള സംസ്ഥാനത്തിന് ഒരു സ്വിസ് ചലഞ്ച് അവകാശത്തിനുവേണ്ടിപ്പോലും നിങ്ങള്‍ വാദിക്കാന്‍ തയ്യാറല്ല.

ബിഡ്ഡിംഗ് പ്രക്രിയ സംബന്ധിച്ച പ്രശ്നങ്ങള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ ഈ വിഷയത്തില്‍ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് രാജ്യസഭാ അംഗം സ. എളമരം കരീമിന്റെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. കോടതി നടപടികള്‍ അവസാനിക്കുന്നതിനു മുമ്പാണ് ഈ തീരുമാനം വന്നത്. സഖാവ് കരീം വ്യോമയാന മന്ത്രിയ്‌ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിക്കഴിഞ്ഞു. സഭയില്‍ ഒരു ജനപ്രതിനിധിയ്ക്ക് മന്ത്രി നല്‍കിയ ഉറപ്പു ലംഘിക്കപ്പെട്ടതിനെക്കുറിച്ച് ഡോ. ശശി തരൂരിന് എന്താണ് അഭിപ്രായം? അതു കേള്‍ക്കാന്‍ തിരുവനന്തപുരം നിവാസികള്‍ക്ക് അവകാശമില്ലേ?

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് രണ്ടുവട്ടം ഉറപ്പുനല്‍കിയ കാര്യമാണ് ഇന്നിപ്പോള്‍ കോവിഡിന്റെ മറവില്‍ നിര്‍ലജ്ജം ലംഘിച്ചിരിക്കുന്നത്. ഇത് എന്തിന്റെ നാന്ദിയാണെന്നു തരൂറിനു ധാരണയുണ്ടോ? ചരിത്രത്തില്‍ ഏറ്റവും വലിയ പൊതുസ്വത്തുക്കളുടെ കൂട്ടവില്‍പ്പന നടത്തി പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

ഒന്നര ലക്ഷം കോടി രൂപയാണ് കോര്‍പറേറ്റുകള്‍ക്ക് കഴിഞ്ഞ വര്‍ഷം നികുതിയളവ് നല്‍കിയത്. ഇന്നത്തെ ധനകാര്യ പ്രതിസന്ധിക്ക് പ്രധാന കാരണം ഇതാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ കണ്ടിരിക്കുന്ന മാര്‍ഗ്ഗമാണ് ഇതേ മുതലാളിമാര്‍ക്കു തന്നെ രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തീറെഴുതി കൊടുക്കുക എന്നുള്ളത്. ഈ കൊള്ളയുടെ കൂട്ടിക്കൊടുപ്പുകാരായി തരൂറിനെപ്പോലുള്ളവര്‍ മാറുകയാണ്.

പാര്‍ലമെന്റിനെയും കോടതികളെയും നോക്കുകുത്തിയാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ബിജെപിയുടെ ശിങ്കിടിമാരായ കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ വില്‍ക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഡോ. തരൂരിനെപ്പോലൊരു ജനപ്രതിനിധി അക്കൂട്ടരുടെ വക്കാലത്താണെടുക്കുന്നത്. നെഹ്രുവിന്റെ പാരമ്പര്യമാണ് ഒന്നൊന്നായി വിറ്റുകൊണ്ടിരിക്കുന്നത് എന്നതൊന്നും അദ്ദേഹത്തില്‍ ഒരു പ്രതിഷേധവും സൃഷ്ടിക്കുന്നില്ല.

ഇതിന് ശശി തരൂര്‍ നല്‍കിയ മറുപടി

പ്രിയപ്പെട്ട ഡോക്ടര്‍ തോമസ് ഐസക്,

തിരുവനന്തപുരം എയര്‍പോര്‍ട്ട് വിഷയത്തില്‍ എന്റെ നിലപാടിനെക്കുറിച്ച് താങ്കളുടെ സുചിന്തിതമായ വിമര്‍ശനത്തിന് നന്ദി. എന്റെ അഭിപ്രായത്തില്‍ താങ്കള്‍ ഒരു കാര്യം വിട്ടു പോയി, അത് വരുമാനത്തെക്കുറിച്ചല്ല. അത് ഈ എയര്‍പോര്‍ട്ട് വികസനത്തെക്കുറിച്ചാണ്. വികസനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എയര്‍പോര്‍ട്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് നാട്ടുകാര്‍ക്കും ബിസിനസിനും കുറച്ച് കൂടി നല്ല സൗകര്യം ഒരുക്കുക എന്നതും നിക്ഷേപകരെ തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കുക എന്നതുമാണ്.

ഏതായാലും താങ്കള്‍ വരുമാനത്തെക്കുറിച്ച് പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം പറയാന്‍ ഉദ്ദേശിക്കുന്നു. ദല്‍ഹി എയര്‍പോര്‍ട്ട് നടത്തുന്ന കണ്‍സോര്‍ഷ്യത്തിന്റെ മുഖ്യ ഭാഗമായ GMR ഗ്രൂപ്പ് വരുമാനത്തിന്റെ 46% എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൊടുക്കാമെന്നാണ് കരാറില്‍ സമ്മതിച്ചിട്ടുള്ളത്. ഇത്ര വരുമാനം സര്‍ക്കാറിന് ഇതിന് മുന്‍പ് കൈവന്നിട്ടില്ല എന്ന സത്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് മുംബൈയിലെയും ഡല്‍ഹിയിലെയും എയര്‍പോര്‍ട്ടുകളില്‍ നിന്ന് AAI ക്ക് 2500 കോടി രൂപ പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം, കുറച്ചധികം കൂടി പ്രയോജനങ്ങളുണ്ട്. നമ്മുടെ മോശമായ എയര്‍ കണക്ടിവിറ്റി കാരണം നിക്ഷേപകര്‍ പിന്‍വലിഞ്ഞ് നില്‍ക്കുന്‌പോള്‍ അവരെ നമ്മുടെ തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കുക എന്നതാണ് അത്. അതിന്റെ ഉപോല്പന്നങ്ങളാണ് നാട്ടുകാര്‍ക്ക് ജോലി ലഭിക്കുന്നതും ബിസിനസുകള്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരവ് വര്‍ധിക്കുന്നതും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുന്നോ; വൈറ്റ് ഹൗസ് ചർച്ചയിൽ സെലൻസ്കിക്ക് തിരിച്ചടി

International
  •  13 days ago
No Image

രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞ് രണ്ട് ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധന നടത്തി, കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം

Kerala
  •  13 days ago
No Image

എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തം; വലിയ അപകടം ഒഴിവാക്കി അഗ്നിരക്ഷാ സേന

Kerala
  •  13 days ago
No Image

കറന്റ് അഫയേഴ്സ്-28-02-2025

latest
  •  13 days ago
No Image

വാട്സ്ആപ്പ് ആഗോളതലത്തിൽ പണിമുടക്കി; മെസേജുകൾ അയക്കാൻ കഴിയാതെ ഉപയോക്താക്കൾ

International
  •  13 days ago
No Image

ദമ്മാം, അൽഖോബാർ, ബുറൈദ എന്നിവിടങ്ങളിൽ പാര്‍ക്കിംഗ് സൗജന്യമാക്കി

Saudi-arabia
  •  13 days ago
No Image

അവർ മൂന്ന് പേരുമാണ് ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ: റൊണാൾഡോ നസാരിയോ

Football
  •  13 days ago
No Image

തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന 2 മാസം പ്രായമായ ആൺകുഞ്ഞ് പനി ബാധിച്ച് മരിച്ചു

Kerala
  •  13 days ago
No Image

ഇനി ജാതി വിവേചനം ഉണ്ടാകരുത്; IIM, IIT കളിലെ ജാതി വിവേചനത്തിനെതിരേ യു.ജി.സിക്ക് നിര്‍ദേശവുമായി സുപ്രിംകോടതി 

National
  •  13 days ago
No Image

കേരളത്തെ എറിഞ്ഞിട്ട് രഞ്ജിയിൽ ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് വിദർഭ താരം

Cricket
  •  13 days ago