മൂന്ന് വയസ്സുള്ള അതിജീവിതയെ അധിക്ഷേപിച്ച് കളക്ടർ; കളക്ടറെ ചുമതലയിൽ നിന്ന് നീക്കി സർക്കാർ
ചെന്നൈ: തമിഴ്നാട് മയിലാടുതുറൈയിൽ ലൈംഗികാതിക്രമത്തിന് ഇരയായ മൂന്നു വയസ്സുകാരിയെ കുറിച്ച് വിവാദ പരാമർശം നടത്തിയ ജില്ലാ കളക്ടർ എ.പി. മഹാഭാരതിയെ ചുമതലയിൽ നിന്ന് നീക്കി. കുട്ടിയെ പീഡിപ്പിച്ചതിന് കാരണക്കാരി അവൾ തന്നെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അതിരുകടന്ന പരാമർശം. പ്രതിയായ 17കാരന്റെ മുഖത്ത് കുട്ടി തുപ്പിയതുകൊണ്ടാണ് ആക്രമണം സംഭവിച്ചതെന്ന് കളക്ടർ പറഞ്ഞു. ലൈംഗികാതിക്രമങ്ങൾ തടയുന്നതിനെക്കാൾ മുൻകരുതലുകൾ സ്വീകരിക്കുന്നതിനാണ് പ്രാധാന്യം എന്നായിരുന്നു മഹാഭാരതിയുടെ പ്രസ്താവന. പോക്സോ കേസുകളെക്കുറിച്ചുള്ള ശില്പശാലയിൽ നടത്തിയ ഈ പരാമർശം വലിയ പ്രതിഷേധത്തിന് വഴിവച്ചതോടെ സർക്കാർ കളക്ടറെ പദവിയിൽ നിന്ന് നീക്കുകയായിരുന്നു.
തുടർന്ന്, മഹാഭാരതിയെ സ്ഥാനത്ത് നിന്ന് നീക്കി, ഈറോഡ് കോർപറേഷൻ കമ്മീഷണർ എച്ച്.എസ്. ശ്രീകാന്തിനെ പുതിയ മയിലാടുതുറൈ കളക്ടറായി നിയമിച്ചു. മഹാഭാരതിക്ക് പുതിയ ചുമതല നൽകിയിട്ടില്ല. ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി മഹാഭാരതിയെ ശക്തമായി വിമർശിച്ചതോടെയാണ് നടപടി വേഗത്തിലായത്. "മഹാഭാരതി മനുഷ്യനാണോ?" എന്നായിരുന്നു കനിമൊഴിയുടെ പ്രതികരണം.
അമാനുഷികമായ ഈ സംഭവം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്നത്. ബന്ധുവിനൊപ്പം അങ്കണവാടിയിലെത്തിയ 17കാരൻ, പുറത്തുള്ള ശുചിമുറിയിൽ പോയ മൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി നിലവിൽ പുതുച്ചേരി ജിപ്മറിൽ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."