HOME
DETAILS

കര്‍ഷക മരണവാറണ്ടിനെതിരായ പോരാട്ടം

  
Web Desk
November 27 2020 | 23:11 PM

546456345-2020-nov


രാജ്യത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകരെ നേരിടാന്‍ യുദ്ധസമാനമായ ഒരുക്കങ്ങളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഹരിയാന-ഡല്‍ഹി അതിര്‍ത്തിയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. എന്നിട്ടും അന്‍പതിനായിരത്തിലധികം കര്‍ഷകരാണ് കൊടുംതണുപ്പും പൊലിസ് നടപടികളും വകവയ്ക്കാതെ ചലോ ദില്ലി മാര്‍ച്ചിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നത്. പഞ്ചാബിന്റെ ഉള്‍ഗ്രാമങ്ങളില്‍ നിന്നുപോലും സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘങ്ങള്‍ ഡല്‍ഹി ലക്ഷ്യംവച്ച് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനിടെ പൊലിസും കര്‍ഷകരും തമ്മില്‍ തുടരുന്ന ഉന്തും തള്ളും ശമനമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ മാര്‍ച്ചിന് അനുവാദം നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, പാര്‍ലമെന്റ് പരിസരത്ത് മാര്‍ച്ച് നടത്താന്‍ അനുവദിക്കുകയില്ലെന്നും നിരാന്‍ഖാരി മൈതാനത്ത് നടത്താമെന്നുമുള്ള സര്‍ക്കാര്‍ തീരുമാനത്തിന് കര്‍ഷകര്‍ വഴങ്ങിയിട്ടില്ല. രാംലീല മൈതാനിയില്‍ പ്രവേശിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
പൊലിസ് ടിയര്‍ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചപ്പോള്‍ കല്ലുകളും ഇഷ്ടികകളുമായാണ് കര്‍ഷകര്‍ പ്രതിരോധിച്ചിരുന്നത്. ചലോ ദില്ലി മുദ്രാവാക്യം ഉയര്‍ത്തി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തിയില്‍ തടഞ്ഞതിനെ തുടര്‍ന്നാണ് പൊലിസും കര്‍ഷകരും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം ഉടലെടുത്തത്. മുള്ളുകമ്പികള്‍ ചുറ്റിയ കൂറ്റന്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകളും ജലപീരങ്കികളും ടിയര്‍ഗ്യാസ് സന്നാഹങ്ങളുമായി ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പൊലിസ് നിരന്നിരുന്നുവെങ്കിലും ആയിരങ്ങള്‍ വരുന്ന സമരക്കാരെ എങ്ങനെ തടയുമെന്നറിയാതെ വിഷമിക്കുകയാണിപ്പോള്‍. പൊലിസിന് പുറമെ സായുധരായ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. എല്ലാ വിലക്കുകളും മറികടന്ന് പാര്‍ലമെന്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുമെന്ന ദൃഢ പ്രഖ്യാപനത്തില്‍ കര്‍ഷകസംഘടനകള്‍ ഉറച്ചുനില്‍ക്കുമ്പോള്‍ രാജ്യത്തെ കര്‍ഷകരും ഭരണകൂടത്തിന്റെ മര്‍ദനോപകരണമായ പൊലിസും പോര്‍മുഖത്തെന്ന പോലെ സമവായത്തിനിടയിലും ഉരസിനില്‍ക്കുന്ന കാഴ്ചയ്ക്കാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നത്. ബുധനാഴ്ച തുടങ്ങിയ സംഘര്‍ഷം അയവില്ലാതെ ഇന്നലെയും തുടര്‍ന്നു.
സെപ്റ്റംബറിലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ചചെയ്യാതെ കേന്ദ്രസര്‍ക്കാര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍- 2020 (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍), ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വിസ് ബില്‍- 2020, എസെന്‍ഷ്യല്‍ കമോഡിറ്റീസ് ബില്‍ എന്നിവ പാസാക്കിയത്. ബില്ലുകള്‍ക്ക് രാഷ്ട്രതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കുകയും ചെയ്തു.


ബില്‍ പാസായതിന് തൊട്ടുപിറകെ കര്‍ഷകസംഘടനകള്‍ രാജ്യമൊട്ടാകെ സമരം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചത്തെ അഖിലേന്ത്യാ പണിമുടക്കോടെ ചലോ ദില്ലി മാര്‍ച്ച് ശക്തിപ്രാപിച്ചതിന്റെ അടയാളങ്ങളാണ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കണ്ട പൊലിസ്-കര്‍ഷക സംഘര്‍ഷം. കര്‍ഷക വിരുദ്ധമല്ല ബില്ലുകളെന്നും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ യഥേഷ്ടം വിറ്റഴിക്കാനും വരുമാനം ഇരട്ടിയാക്കാനും ഇടത്തട്ടുകാരെ ഒഴിവാക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും കര്‍ഷകസംഘടനകള്‍ അത് മുഖവിലക്കെടുക്കുന്നില്ല. കര്‍ഷക വരുമാനം ഇരട്ടിയാക്കുന്നതാണ് കാര്‍ഷിക ഭേദഗതി ബില്‍ കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. കര്‍ഷകരുടെ ഈ ചോദ്യത്തിന് കേന്ദ്രസര്‍ക്കാരിന് വ്യക്തമായ മറുപടിയുമില്ല. അതിനാല്‍ കര്‍ഷകരുടെ മരണവാറണ്ടാണ് രാഷട്രപതി ഒപ്പിട്ട ബില്ലുകളെന്നും കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുകയെന്ന നിയമപരമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണ് സര്‍ക്കാരെന്നുമുള്ള നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. ബില്‍ പാസാക്കിയതിലൂടെ കാര്‍ഷിക മേഖലയെ പൂര്‍ണമായും വമ്പന്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് അടിയറവുവച്ചിരിക്കുകയാണ് സര്‍ക്കാര്‍.


കര്‍ഷകസമരം ഡല്‍ഹിയുടെ ജനജീവിതം സ്തംഭിപ്പിക്കുന്നതിന്റെ അരികിലെത്തിയിട്ടും സമര നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്കുപോലും വിളിക്കാതിരിക്കുന്നത് കോര്‍പറേറ്റ് ദാസ്യത്തിന്റെ ബഹിര്‍ പ്രകടനമായി വേണം കാണാന്‍. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചടങ്ങ് തീര്‍ക്കാനെന്നപോലെ ഏതുസമയത്തും കര്‍ഷക നേതാക്കള്‍ക്ക് തന്നെ കാണാമെന്ന് പറയുന്നത് ചര്‍ച്ചയ്ക്കുള്ള സര്‍ക്കാരിന്റെ സന്നദ്ധതയായി കാണാനാവില്ല. ബി.ജെ.പി അനുകൂല കര്‍ഷകസംഘടനയും മാര്‍ച്ചില്‍ പങ്കെടുക്കുന്നുവെന്നതില്‍ നിന്ന് കര്‍ഷകവിരുദ്ധ ബില്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ രാജ്യത്തെ കര്‍ഷകര്‍ ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് കേന്ദ്രസര്‍ക്കാരിന് നല്‍കുന്നത്. രാജ്യ തലസ്ഥാനത്ത് പ്രവേശിക്കുന്നതില്‍ നിന്ന് തങ്ങളെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും സമരനേതാക്കള്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ച് ഡല്‍ഹിയിലേക്ക് പ്രവേശിക്കുമ്പോള്‍ കൊവിഡിനെ മുന്‍നിര്‍ത്തിയുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധം പരാജയപ്പെട്ടിരിക്കുകയാണ്. വിവിധ നാഷനല്‍ ഹൈവേകളിലൂടെയും മറ്റ് വഴികളിലൂടെയും ഡല്‍ഹിയിലേക്ക് കടുന്നുകൊണ്ടിരിക്കുന്ന കര്‍ഷകരെ എല്ലാ സന്നാഹങ്ങളോടെയും സര്‍ക്കാര്‍ തടുത്തുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.


കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ ജീവന്മരണ പോരാട്ടമാണ്. ഇപ്പോഴില്ലെങ്കില്‍ പിന്നീടൊരിക്കലും ഇല്ലെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു. പ്രത്യേകിച്ചും കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍ ഊന്നിനില്‍ക്കുന്ന രണ്ട് സംസ്ഥാനങ്ങളായ പഞ്ചാബും ഹരിയാനയും. സാമ്പത്തികമായി തകര്‍ക്കുന്ന ഈ കാര്‍ഷിക ഭേദഗതി നിയമത്തെ അംഗീകരിച്ചുകൊണ്ട് ഒരിക്കലും അവര്‍ക്ക് മുന്‍പോട്ട് പോകാനാകില്ല. ഈ തിരിച്ചറിവിനെ തുടര്‍ന്നാണ് തുടക്കംമുതല്‍ എന്‍.ഡി.എയുടെ ഘടകകക്ഷിയായിരുന്ന ശിരോമണി അകാലിദള്‍ ബില്‍ പാസായതിന് തൊട്ടുപിന്നാലെ സഖ്യം ഉപേക്ഷിച്ചതും അവരുടെ പ്രതിനിധിയെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിച്ചതും. രാജ്യത്തെ കര്‍ഷകരെ കോര്‍പറേറ്റുകളുടെ അടിമകളാക്കുന്ന മാരകനിയമം സര്‍ക്കാര്‍ പിന്‍വലിക്കാതിരിക്കുമ്പോള്‍ കൊവിഡ് വന്ന് മരിക്കുന്നതിനേക്കാള്‍ ഭേദം മാന്യമായി ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്ത് ജീവന്‍ ത്യജിക്കുന്നതാണ് അഭികാമ്യമെന്ന ധീരോദാത്ത തീരുമാനമാണ് സമരക്കാരെ മുന്നോട്ടുനയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  20 minutes ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  34 minutes ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  7 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  8 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  8 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  9 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  9 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  9 hours ago