HOME
DETAILS

ശരീഅത്ത് സംരക്ഷണം എന്തുകൊണ്ട് ?

  
backup
October 10 2018 | 18:10 PM

sayyid-muhammed-koya-thangal-jamalullaili-todays-article-2018-oct-11


ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അടിസ്ഥാനപരമായ പൗരാവകാശങ്ങളില്‍ പെട്ടതാണ് മതസ്വാതന്ത്ര്യം. താന്‍ ശരിയാണെന്നു വിശ്വസിക്കുന്ന മതമനുസരിച്ച് ജീവിക്കാനും അതുപ്രചരിപ്പിക്കാനുമുള്ള പൂര്‍ണമായ അവകാശം ഓരോ ഇന്ത്യന്‍ പൗരനുമുണ്ട്. ഹിന്ദുവിന് അയാളുടെ വ്യക്തിനിയമപ്രകാരവും മുസ്‌ലിമിന് അയാളുടെ വ്യക്തിനിയമപ്രകാരവും ക്രിസ്ത്യാനിക്കും പാര്‍സിക്കും സിക്കുകാരനും അവരുടെയെല്ലാം വ്യക്തിനിയമങ്ങളനുസരിച്ചും ഒരു മതനിയമവും അനുസരിക്കേണ്ടാത്തവര്‍ക്ക് അങ്ങനെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. ഈ സ്വാതന്ത്ര്യം നിലനില്‍ക്കുമ്പോഴാണ് ജനാധിപത്യം പൂര്‍ണമാകുന്നത്. എന്നാല്‍, ഏക സിവില്‍ കോഡിന്റെ മറവില്‍ ബഹുസ്വരത തകര്‍ക്കാനുള്ള നീക്കം ഫാസിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. സമീപകാലത്തായി ഇത് ഉഗ്രരൂപം പ്രാപിക്കുകയും ചെയ്തിരിക്കുന്നു. അതിന്റെ ഭാഗമായിട്ടാണ് മുത്വലാഖിനെതിരായ ഓര്‍ഡിനന്‍സ് നാം കാണേണ്ടത്. ഇത് ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണ്.

ശരീഅത്തും മുസ്‌ലിംകളും
വിശ്വാസികളെ സംബന്ധിച്ച് മനുഷ്യരെല്ലാം പിന്തുടരേണ്ട ദൈവദത്തമായ ജീവിതക്രമമാണ് ശരീഅത്ത്. വ്യക്തിജീവിതവും കുടുംബജീവിതവും സാമൂഹ്യജീവിതവുമെല്ലാം ശരീഅത്ത് നിയമങ്ങള്‍പ്രകാരം ചിട്ടപ്പെടുത്തുമ്പോഴാണ് ഒരാള്‍ മുസ്‌ലിമാകുന്നത്. ജീവിതത്തെ പൂര്‍ണമായി സ്രഷ്ടാവിന് സമര്‍പ്പിക്കുന്നതാണ് ഇസ്‌ലാം എന്നിരിക്കെ, ഏതെങ്കിലുമൊരു ജീവിതവ്യവഹാരത്തില്‍നിന്ന് ദൈവികനിയമങ്ങളെ മാറ്റിനിര്‍ത്തുവാന്‍ മുസ്‌ലിമിന് കഴിയില്ല. അത്‌കൊണ്ടാണ് ഇസ്‌ലാമിലെ ഏതെങ്കിലും നിയമങ്ങളില്‍ ബാഹ്യകൈകടത്തലുകള്‍ ഉണ്ടാകുമ്പോള്‍ വിശ്വാസികള്‍ അതിനെ എതിര്‍ക്കുന്നത്. മതസംഹിതയിലെ ഏതെങ്കിലും കുറച്ച് വിശ്വാസങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുകയും കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുക എന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. എല്ലാ മേഖലകളിലും ശരീഅത്ത് നിയമങ്ങള്‍ അനുസരിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.
അതുകൊണ്ടാണ് അവ അനുസരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മുസ്‌ലിംകള്‍ പോരാടുന്നത്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ മുസ്‌ലിംകള്‍ക്ക് 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടും ക്രിസ്ത്യാനികള്‍ക്ക് 1872ലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ മാര്യേജ് ആക്ടും പാര്‍സികള്‍ക്ക് 1936ലെ ദി പാര്‍സി മാര്യേജ് ആന്‍ഡ് ഡിവോഴ്‌സ് ആക്ടും വ്യക്തിനിയമങ്ങളായി നിലവിലുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്ക് മൊത്തത്തിലുള്ള ഒരു വ്യക്തിനിയമം ഉണ്ടായിരുന്നില്ല.
ജാതിയവും ഗോത്രപരവും പ്രാദേശികവുമായ വ്യതിരിക്തതകള്‍ക്കനുസരിച്ച് വ്യത്യസ്തമായിരുന്നു ഹിന്ദുക്കള്‍ക്കിടയിലെ നിയമങ്ങള്‍. അതുകൂടി ഒരു ഏകീകൃത നിയമത്തിനുകീഴില്‍ കൊണ്ടുവരണമെന്നാണ് ഒരു ഏക സിവില്‍കോഡിനുവേണ്ടി രാഷ്ട്രം ശ്രമിക്കണമെന്ന് മാര്‍ഗനിര്‍ദേശകതത്വങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെടാന്‍ ഉണ്ടായ കാരണം. 1954ലെ ദി സ്‌പെഷ്യല്‍ മാര്യേജ് ആക്ടും 1955ലെ ഹിന്ദു മാര്യേജ് ആക്ടും നടപ്പിലായതോടെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കെല്ലാം സ്വീകരിക്കാന്‍ കഴിയുന്ന ഏകരൂപ സിവില്‍ നിയമമുണ്ടായിക്കഴിഞ്ഞു. മാര്‍ഗനിര്‍ദേശകതത്വങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ഏകരൂപ സിവില്‍ നിയമത്തിനുവേണ്ടി പിന്നീട് നീക്കം നടത്തേണ്ടതില്ലെന്നര്‍ഥം. ഇന്ത്യയിലെ ഹിന്ദുഭരണകാലത്തും മുസ്‌ലിം ഭരണകാലത്തും പോര്‍ച്ചുഗീസുകാര്‍ മുതല്‍ ബ്രിട്ടീഷുകാര്‍ വരെയുള്ള വൈദേശികാധിനിവേശ ശക്തികളുടെ ഭരണകാലങ്ങളിലുമെല്ലാം അനുവദിക്കപ്പെട്ടിരുന്ന ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ജീവിക്കുവാനും തര്‍ക്കങ്ങളില്‍ അതനുസരിച്ച് വിധി ലഭിക്കുവാനുമുള്ള അവകാശത്തിന്റെ പ്രഖ്യാപനമാണത്.
അനന്തരാവകാശം, വ്യക്തിഗത അനന്തരസ്വത്ത്, വിവാഹം, വിവാഹമോചനങ്ങള്‍, ജീവനാംശം, മഹര്‍, രക്ഷാകര്‍തൃത്വം, ഇഷ്ടദാനം, ട്രസ്റ്റും ട്രസ്റ്റ് സ്വത്തുക്കളും ധര്‍മശാസനങ്ങളും ധര്‍മസ്ഥാപനങ്ങളും ധാര്‍മികവും മതപരവുമായ സംഭാവനകളുമൊഴിച്ചുള്ള വഖ്ഫ് എന്നീ വിഷയങ്ങളിലെല്ലാം കക്ഷികള്‍ മുസ്‌ലിംകളാണെങ്കില്‍ തീര്‍പ്പു കല്‍പിക്കേണ്ട നിയമം മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) ആയിരിക്കും എന്ന് വ്യവസ്ഥപ്പെടുത്തുകയാണ് 1937ലെ മുസ്‌ലിം പേഴ്‌സനല്‍ ലോ (ശരീഅത്ത്) അപ്ലിക്കേഷന്‍ ആക്ട് ചെയ്യുന്നത്. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് വിധി ലഭിക്കുവാനുള്ള മുസ്‌ലിംകളുടെ അവകാശത്തിന്റെ പ്രഖ്യാപനമാണിത്. അത് സമ്പൂര്‍ണമായി ഇസ്‌ലാമിക ശരീഅത്തിന് അനുകൂലമായി പലപ്പോഴും വരുന്നത് ഖേദകരമാണ്. മതനിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതിലെ അപാകതയാണതിന് കാരണം. രാജ്യത്തെ 130 കോടി ജനങ്ങളുടെ വിവാഹവും വിവാഹമോചനവും അനന്തരമെടുക്കലും ഖബറടക്കലുമെല്ലാം ഒരു നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്നു പറയുന്നത് യുക്തിസഹമല്ല.
ഭരണഘടനയുടെ മുഴുവന്‍ വ്യവസ്ഥകളും ബാധകമല്ലാത്ത സംസ്ഥാനങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പല സംസ്ഥാനങ്ങള്‍ക്കും ഇളവനുവദിക്കുന്നുണ്ട്. ഭരണഘടനയുടെ 371 ബി ഖണ്ഡിക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു ബാധകമല്ല. രാജ്യത്തിന്റെ സംവരണനയം സംസ്ഥാനത്തിനു ബാധകമല്ലെന്നു 2012 ല്‍ നാഗാ അസംബ്ലി പാസാക്കുകയുണ്ടായി. 1970ലെ ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍.പി.സി) നാഗാലാന്‍ഡിലും ഗോത്രമേഖലകളിലും ഇപ്പോഴും ബാധകമാക്കിയിട്ടില്ല. അതിനര്‍ഥം വ്യക്തിനിയമങ്ങള്‍ മാത്രമല്ല ഭരണഘടനാവ്യവസ്ഥകളും ക്രിമിനല്‍നിയമങ്ങളും ഒരേപോലെ രാജ്യത്തു പ്രായോഗികമല്ല എന്നാണ്. ഇവയൊക്കെ മറച്ച്‌വച്ച് മുസ്‌ലിം വ്യക്തിനിയമത്തില്‍ കൈവയ്ക്കാനുള്ള നീക്കം അപലപനീയം തന്നെ. മുത്വലാഖും ഓര്‍ഡിനന്‍സും മൂന്ന് ത്വലാഖും ഒറ്റയടിക്ക് ചൊല്ലുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന 'മുസ്‌ലിം സ്ത്രീ വിവാഹ സംരക്ഷണ അവകാശ ഓര്‍ഡനന്‍സ് 2018' രാഷ്ട്രപതി ഒപ്പുവച്ചതോടെ മുത്വലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റകരമായി മാറിയിരിക്കുന്നു. മുത്വലാഖിന് നിയമസാധുതയില്ലെന്നും നിയമവിരുദ്ധമാണെന്നും ഒരേ സമയം പ്രഖ്യാപിക്കുന്നതിന്റെ സാംഗത്യം വ്യക്തമാകാത്ത ഓര്‍ഡിനന്‍സ് വൈരുധ്യങ്ങളും നിയമ സങ്കീര്‍ണതകളും നിറഞ്ഞതാണ്. മുത്വലാഖ് ചൊല്ലുന്ന വ്യക്തിക്കെതിരേ പൊലിസിന് സ്വമേധയാ കേസെടുക്കാമെന്നും മൂന്ന് വര്‍ഷം വരെ തടവും പിഴയും ഒരുമിച്ച് ചുമത്താമെന്നും വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് തികച്ചും ശരീഅത്തിന് നേരെയുള്ള കടന്നാക്രമണമാണ്.
ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ശരീഅത്ത് നിയമപ്രകാരം വിവാഹവും വിവാഹമോചനവും നടത്താന്‍ അവകാശവും സംരക്ഷണവും ഉണ്ട്. മുസ്‌ലിം വ്യക്തി നിയമത്തില്‍ കര്‍മശാസ്ത്ര ക്രോഡീകരണത്തിലെ മദ്ഹബുകളുടെ വീക്ഷണത്തിലും ഒരു ത്വലാഖ് പറഞ്ഞാല്‍ തന്നെ ദമ്പതിമാര്‍ വിവാഹമോചിതരാകും. വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കും പുനര്‍വിവാഹത്തിനും അവകാശവുമുണ്ട്. മതവിധിയും ഇന്ത്യന്‍ സിവില്‍കോഡും ഇത് ഉറപ്പുവരുത്തുന്നു.
എന്നാല്‍ ഇത് പരിഗണിക്കാതെ വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് ഭര്‍ത്താവില്‍നിന്ന് അവകാശപ്പെട്ടത് ലഭ്യമാക്കണമെങ്കില്‍ മുത്വലാഖ് നടന്നിരിക്കണം എന്നും അല്ലാത്തവ സമ്പൂര്‍ണ വിവാഹമോചനമായി ഗണിക്കപ്പെടില്ലെന്നുമാണ് സുപ്രിംകോടതി അടക്കമുള്ള ചില കോടതികളുടെ നിലപാട്. ഈ ശാഠ്യം കാരണമായി ഒന്നാംഘട്ട ത്വലാഖ് മാത്രം നടത്താന്‍ തയാറാകുന്ന ദമ്പതിമാരില്‍ വനിതകള്‍ തന്നെ കോടതിയെ സമീപിക്കുമ്പോള്‍ മുത്വലാഖ് ആവശ്യപ്പെടുകയാണ്. ത്വലാഖിന്റെ ഗൗരവത്തെകുറിച്ച് ആവശ്യമായ അവബോധമില്ലാത്തവരെ മതപണ്ഡിതന്മാര്‍ ഉപദേശിക്കുമ്പോള്‍ അതുള്‍കൊള്ളാന്‍ തയാറായി ഒരു ത്വലാഖ് മാത്രം നടത്തി പുനരാലോചന വന്നാല്‍ വീണ്ടും അവരെ വിവാഹം ചെയ്യാനുള്ള അവസരം ബാക്കിവച്ച് മതത്തിന്റെ അനുശാസനം സ്വീകരിക്കുന്നുണ്ട്. എന്നാല്‍ അവര്‍ കോടതിയ സമീപിക്കുമ്പോള്‍ വിവാഹമുക്തയായ മുസ്‌ലിം വനിതകള്‍ക്കുള്ള അവകാശങ്ങള്‍ ഒന്നാം ത്വലാഖില്‍ ലഭ്യമല്ലെന്ന 'അജ്ഞത' കേട്ട് ആനുകൂല്യ ലബ്ധിയെ കാംഷിക്കുന്ന വനിതകള്‍ തന്നെയാണ് മുത്വലാഖിനെ ആവശ്യപ്പെടുന്നത്. മുത്വലാഖ് വേണ്ടെന്ന് പുരുഷന്‍ തീരുമാനിച്ചാലും അത് വേണമെന്ന് കോടതിയും കോടതിയെ സമീപിക്കുന്ന വക്കീലും ശാഠ്യത്തില്‍ പെട്ട് പോകുന്ന വനിതകളുമാണ് മുത്വലാഖിനെ ലഘൂകരിക്കുന്നത്. എന്നാല്‍ മുത്വലാഖ് നിരോധിച്ചാല്‍ പരിഹാരമാവും എന്ന ധാരണ തെറ്റാണ്. അപൂര്‍വമായി നടക്കേണ്ട ത്വലാഖും അത്യപൂര്‍വമായി നടക്കാവുന്ന മുത്വലാഖും ഇസ്‌ലാം അനുവദിച്ചത് കുടുംബസംവിധാനത്തിന്റെ ഭദ്രതയ്ക്ക് തന്നെ. അത് ഇരുവിഭാഗത്തിനും പ്രത്യേകിച്ച് സ്ത്രീവിഭാഗത്തിന് ഗുണകരമായി തീരുന്ന ഘട്ടങ്ങളുണ്ടാവും. അപ്പോള്‍ മാത്രം നിര്‍വഹിക്കേണ്ട മുത്വലാഖ് മുസ്‌ലിം വ്യക്തി നിയമത്തില്‍ നിലനില്‍ക്കേണ്ടതായി വരും. വിവാഹവും മോചനവും പിന്നെ വിവാഹവും ലാഘവത്തോടെ കാണുന്ന പുരുഷന്മാര്‍ക്ക് ഒരു ശിക്ഷ എന്ന നിലക്ക് മുത്വലാഖ് ചിലപ്പോഴെങ്കിലും അനിവാര്യമായി തീരും. അതിന് ഒരു മാര്‍ഗമായി അത് നിലനില്‍ക്കണം.

സ്ത്രീകളെ കണ്ണീര്‍ കുടിപ്പിക്കുന്ന
ഓര്‍ഡിനന്‍സ്
ത്വലാഖ് ചൊല്ലപ്പെടുന്നതോടെ സ്ത്രീ തന്റെ ഭര്‍ത്താവിന് അന്യയായി എന്നാണ് ഇസ്‌ലാമിക നിയമം അനുശാസിക്കുന്നത്. അവര്‍ തമ്മില്‍ സ്പര്‍ശനവും ദര്‍ശനവും എല്ലാം നിശിദ്ധമാണ്. എന്നാല്‍ പുതിയ ഓര്‍ഡിനന്‍സില്‍ മുത്വലാഖ് നിയമപരമല്ലാതെയാകുന്നതോടെ അവര്‍ക്ക് രണ്ടാം വിവാഹം അനുവദനീയമാകുന്നില്ല.
ആദ്യഭര്‍ത്താവിലേക്ക് ശരീഅത്ത് അനുസരിച്ച് മടങ്ങിയെത്താന്‍ തഹ്ലീല്‍ അടക്കമുള്ളവ അനിവര്യമാണ് താനും. രാജ്യത്തിന്റെ നിയമപ്രകാരം സാധുവല്ലാത്ത വിവാഹത്തിന് അവര്‍ നിര്‍ബന്ധിതയാകുന്നു. ഇത് സമൂഹത്തിനിടയില്‍ അവരെ മോശക്കാരിയായി ചിത്രീകരിക്കാന്‍ കാരണമാകും. രാജ്യനിയമ പ്രകാരം സാധുവല്ലാത്ത ഒരു വിവാഹത്തിന് അവള്‍ തയാറായാല്‍ അനന്തരസ്വത്ത് അടക്കമുള്ളവ അവള്‍ക്ക് നിയമപരമായി നിഷേധിക്കപ്പെടും. ആദ്യഭര്‍ത്താവ് ജയിലിലാകുന്നതോട് കൂടി അവള്‍ക്ക് ചെലവിന് ലഭിക്കലും തടയപ്പെടുന്നു. ഒരു സിവില്‍ നിയമമായ വിവാഹവുമായി ബന്ധപ്പെട്ട വിവാഹമോചനം ക്രമിനല്‍ കുറ്റമാണ് എന്ന് പ്രസ്താവിക്കുന്നത് മുസ്‌ലിം പുരുഷന് നേരെയുള്ള അക്രമമാണ്. മുത്വലാഖ് ഓര്‍ഡിനന്‍സ് ഒരേസമയം മുസ്‌ലിം പുരുഷനേയും മുസ്‌ലിം സ്ത്രീയേയും ദ്രോഹിക്കുന്നതാണ്. വഖ്ഫ് ഭൂമിയും പുതിയ വിധിയും മുസ്‌ലിം വ്യക്തിനിയമം പ്രത്യേക പരിരക്ഷ നല്‍കുന്നതാണ് വഖ്ഫിന്.
എന്നാല്‍ ബാബരി മസ്ജിദുമായി ബന്ധപ്പെട് പുതുതായി വന്ന വിധിയും ശരീഅത്ത് വിരുദ്ധമാണ്. ആരാധനക്ക് വഖ്ഫ് പ്രത്യേക ആരാധനാലയം അവിഭാജ്യഘടകമല്ല എന്ന വിധി പ്രത്യാഘാതമുണ്ടാക്കുന്നതാണ്. ആരാധനാലയം അനിവാര്യമാകുന്ന പല സാഹചര്യങ്ങളുമുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ പൊതുസ്ഥലത്ത് വച്ചുള്ള ആരാധനകളുടെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് നിരന്തര സംഭവമാണ്. സാമൂഹികമായി വിശ്വാസികള്‍ നിര്‍വഹിക്കേണ്ട പല ആരാധനകള്‍ക്കും ആരാധനാലയങ്ങള്‍ അവിഭാജ്യഘടകം തന്നെയാണ്. വഖ്ഫ് ഭൂമിയല്ലെങ്കില്‍ ഇഅ്തികാഫ് പോലുള്ളവക്ക് സാധുതയില്ല. വിശ്വാസികളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന നിരവധി നീക്കങ്ങള്‍ അധികാരികളുടെ ഭാഗത്ത്‌നിന്ന് ഉണ്ടാകുന്നുണ്ട്. ഇതിനെതിരേയാണ് ശനിയാഴ്ച നടക്കുന്ന ശരീഅത്ത് സമ്മേളനം. ഏകസിവില്‍കോഡ് അടിച്ചേല്‍പിക്കാനുള്ള ശ്രമം മുസ്‌ലിംകള്‍ക്കേ ബുദ്ധിമുട്ടുണ്ടാക്കൂവെന്നു കരുതി മാറിനില്‍ക്കുന്നവര്‍ അടുത്ത ഇര തങ്ങളോരോരുത്തരുമാണെന്ന് മനസിലാക്കണം. നാടിനെ സ്‌നേഹിക്കുന്നവരുടെയെല്ലാം ഐക്യനിരയാണ് ഇവിടെ ഉയര്‍ന്നുവരേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈക്രോസോഫ്റ്റ് 50-ാം വാർഷികാഘോഷ പരിപാടിയിൽ കമ്പനിയുടെ ഇസ്റാഈൽ ബന്ധം ചോദ്യം ചെയ്തു പലസ്തീൻ അനുകൂല ജീവനക്കാർ

International
  •  a month ago
No Image

കല്‍പ്പറ്റ സ്റ്റേഷനില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; രണ്ട് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

'തീഗോളങ്ങള്‍ക്കൊപ്പം ആകാശത്തോളം ഉയരുന്ന കുഞ്ഞു ശരീരങ്ങള്‍, ഭൂമിയില്‍ തനിച്ചാക്കപ്പെട്ട കുരുന്നുമക്കള്‍'; ഏപ്രില്‍ 5 ഫലസ്തീനിയന്‍ ശിശുദിനം

International
  •  a month ago
No Image

യുഎഇ ദിര്‍ഹമും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

latest
  •  a month ago
No Image

അവന്റെ കരുത്ത് എന്താണെന്ന് ഞങ്ങൾക്കറിയാം, അവൻ തിരിച്ചുവരും: സഞ്ജു

Cricket
  •  a month ago
No Image

വഖ്ഫ് ബില്‍: പോരാട്ടം ഇനി സുപ്രിം കോടതിയില്‍; ഹരജിയുമായി മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, ഉവൈസി, സ്റ്റാലിന്‍, ആംആദ്മി രംഗത്ത് 

National
  •  a month ago
No Image

'വഖ്ഫ് ബില്ലിന് ശേഷം ക്രിസ്ത്യാനികളിലേക്ക് ശ്രദ്ധ തിരിക്കാന്‍ അധികനാളില്ല'; ആര്‍എസ്എസ് വാരികയുടെ ക്രിസ്ത്യന്‍ വിരുദ്ധ ലേഖനം ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി

Trending
  •  a month ago
No Image

'മലപ്പുറം പ്രത്യേക രാജ്യം, പ്രത്യേക ആളുകളുടെ സംസ്ഥാനം' വിദ്വേഷ പ്രസംഗവുമായി വെള്ളാപ്പള്ളി

Kerala
  •  a month ago
No Image

ട്രംപിന്റെ നടപടിയില്‍ കൂപ്പുകുത്തി സ്വര്‍ണ വില; കുറഞ്ഞത് 2000 രൂപ, ഇനി കിട്ടില്ല ഈ അവസരം 

Business
  •  a month ago
No Image

എമ്പുരാനില്‍ പകപോക്കല്‍? ഗോകുലം ഗോപാലന് പിന്നാലെ പൃഥ്വിരാജിനും നോട്ടിസ്

Kerala
  •  a month ago