കക്കൂസ്മാലിന്യം തള്ളിയ സംഭവം: പഞ്ചായത്തംഗങ്ങള്‍ക്ക് രാഷ്ട്രീയക്കളി; ചാലിയാറിന് മരണമണി
അരീക്കോട്: കക്കൂസ് മാലിന്യങ്ങള്‍ വ്യാപകമായി ചാലിയാര്‍ പുഴയില്‍ തള്ളുന്നത് വാര്‍ത്തയായതോടെ നാണക്കേട് മാറ്റാന്‍ മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടിയുമായി പഞ്ചായത്തിലെ ചില അംഗങ്ങള്‍ രംഗത്ത്. അരീക്കോട് പഞ്ചായത്തിലെ 394 വീടുകളിലെ കക്കൂസ് മാലിന്യങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ മുഖേന ചാലിയാറിലും പൊതുയിടങ്ങളിലും നിക്ഷേപിക്കുന്നതായുള്ള വിവരം പുറത്തായതോടെയാണ് ചില അംഗങ്ങള്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി അരീക്കോട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന പേരില്‍ പ്രത്യേക കാംപയിന്‍ ആചരിച്ച് വരികയാണ്.
ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം കുടുംബശ്രീ അംഗങ്ങള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, സന്നദ്ധ സംഘങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. ഏഴായിരത്തി അഞ്ഞൂറോളം വീടുകളുള്ള പഞ്ചായത്തില്‍ 6986 വീടുകളിലാണ് സര്‍വേ നടത്തിയത്. ഇതില്‍ സെപ്റ്റിക് ടാങ്ക് നിറഞ്ഞാല്‍ പരിഹരിക്കുന്ന രീതി എങ്ങനെയാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പഞ്ചായത്തിന് വലിയ തലവേദനയായിരിക്കുന്നത്. 394 വീടുകളിലെ സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞാല്‍ സ്വകാര്യ ഏജന്‍സികളുടെ ടാങ്കര്‍ ലോറികളിലേക്ക് പമ്പ് ചെയ്യുന്ന രീതിയാണ് സ്വീകരിക്കുന്നതെന്നാണ് പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തി സുപ്രഭാതത്തിന് നല്‍കിയ സര്‍വേ ക്രോഡീകരണ റിപ്പോര്‍ട്ടിലുള്ളത്.
ഇതിന് പുറമെ ഒരു വീട്ടിലെ കക്കൂസ് മാലിന്യങ്ങള്‍ തോട്ടിലേക്കൊ ഓടയിലേക്കൊ തള്ളുന്നതായും സര്‍വേയിലുണ്ട്. എന്നാല്‍ മാലിന്യ നിക്ഷേപം സംബന്ധിച്ച വാര്‍ത്തയെ തുടര്‍ന്ന് പരിസ്ഥിതി കൂട്ടായ്മയും ജല സുരക്ഷാ സമിതിയും ചാലിയാറിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നതോടെ പരിഹാരം കാണുന്നതിന് പകരം പരസ്പരം പഴിചാരി രാഷ്ട്രീയം കളിക്കുകയാണ് പഞ്ചായത്തിലെ ചില അംഗങ്ങള്‍.
ആധികാരികമായി നടത്തിയ സര്‍വേയിലെ വിവരങ്ങള്‍ തെറ്റാണെന്ന് അഭിപ്രായവുമായി ചില അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
കക്കൂസ് മാലിന്യങ്ങള്‍ ചാലിയാറില്‍ നിക്ഷേപിക്കുന്നില്ലെന്ന് അംഗങ്ങള്‍ പറയുമ്പോഴും പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ സര്‍വേ ക്രോഡീകരണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള 394 വീടുകളിലെ കക്കൂസ് മാലിന്യങ്ങള്‍ ചാലിയാറിലേക്കല്ലാതെ എവിടേക്ക് കൊണ്ട് പോവുന്നു എന്നതിനെ കുറിച്ച് പഞ്ചായത്തിന് മറുപടിയില്ല. കക്കൂസ് മാലിന്യങ്ങള്‍ വ്യാപകമായി ജലാശയങ്ങളില്‍ തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന വാദവുമായി പരിസ്ഥിതി കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ താഴത്തങ്ങാടിയിലെ 385 വീടുകളിലെയും 3, 4, 7, 8, 9 വാര്‍ഡുകളിലെ ചില വീടുകളിലേയും കക്കൂസ് മാലിന്യങ്ങളും സ്വകാര്യ ഏജന്‍സികളാണ് കൊണ്ടുപോവുന്നത്. എന്നാല്‍ ഇത്രയും വീടുകളിലെ കക്കൂസ് മാലിന്യങ്ങള്‍ എവിടെയാണ് നിക്ഷേപിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ അന്വേഷിക്കുന്നില്ല. ഇന്ന് രാവിലെ ചേരുന്ന പഞ്ചായത്ത് ബോര്‍ഡ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്യും. യോഗത്തില്‍ സര്‍വേയുടെ ആധികാരികത സംബന്ധിച്ചും സര്‍വേയില്‍ തിരിമറി നടത്തിയോ എന്നുള്ളതും ചര്‍ച്ചയാകാനിടയുണ്ട്. കക്കൂസ് മാലിന്യം സ്വകാര്യ ഏജന്‍സികളുടെ ടാങ്കര്‍ ലോറികളിലേക്ക് അടിച്ച് കൊടുക്കുന്നതുമായി സംബന്ധിച്ച് സര്‍വേയില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. മാലിന്യം തള്ളല്‍ ചര്‍ച്ചയായതോടെ പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള നീക്കം ഇന്ന് നടക്കുന്ന യോഗത്തില്‍ ഉണ്ടായാല്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് വീണ്ടും സര്‍വേ നടത്തേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."