നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ച; റോഡുകള്‍ ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍
തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും വിവരങ്ങള്‍ കൈമാറുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം. കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കുന്നതില്‍ തുടങ്ങിയ വീഴ്ച രക്ഷപ്പെട്ടവരുടെ വിവരങ്ങള്‍ കൈമാറുന്നതിലും, രക്ഷാപ്രവര്‍ത്തനം ഫലപ്രദമാക്കുന്നതിലും തുടരുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഓഖി നാശം വിതച്ച് മൂന്നു ദിവസം പിന്നിട്ടിട്ടും ആരൊക്കെ അപകടത്തില്‍ പെട്ടു എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായിട്ടില്ല. 126 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും, എണ്ണം ഇതിലും കൂടുമെന്നാണ് തീരദേശവാസികള്‍ പറയുന്നത്. തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലയില്‍ പലയിടത്തും കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്നാരോപിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. കണ്‍ട്രോള്‍ റൂമുകള്‍ ഫലപ്രദമല്ലെന്നും ഇവര്‍ പറയുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ട പൂന്തുറ, അടിമലത്തുറ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ദുരന്തനിവാരണ അതോറിറ്റിയും, ജില്ലാ ഭരണകൂടവും മറ്റും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചെറിയതുറ, വലിയതുറ, കൊച്ചുവേളി തുടങ്ങിയ ഇടങ്ങളില്‍ നിന്നും പലരെയും കാണാതായിട്ടുണ്ട്. ഇവിടേക്കൊന്നും ഉദ്യോഗസ്ഥരാരും എത്തിയിട്ടില്ല. ഇന്നലെ രാവിലെ കാണാതായവരുടെ ചിത്രങ്ങളുമായാണ് ഉറ്റവര്‍ റോഡുകള്‍ ഉപരോധിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗുരുതര അലംഭാവമാണ് ഇക്കാര്യത്തില്‍ കാണിച്ചതെന്ന് തിരുവനന്തപുരം വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ എസ്. പെരേര കുറ്റപ്പെടുത്തി.
രക്ഷാപ്രവര്‍ത്തനത്തിന് വിദഗ്ധരായ മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം അധികൃതര്‍ ആദ്യം അവഗണിച്ചതും ഇന്നലെ പ്രശ്‌നങ്ങള്‍ക്കിടയാക്കി. ഏതു ഭാഗത്തേക്കാണ് ബോട്ടുകളും വള്ളങ്ങളും പോകുന്നതെന്ന് കൃത്യമായ ധാരണയുള്ള തൊഴിലാളികളെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രക്ഷാ പ്രവര്‍ത്തനം ഫലപ്രദമാക്കാമെന്ന് പ്രദേശവാസികള്‍ പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. പിന്നീട് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എട്ടുപേരെ തിരച്ചില്‍ സംഘത്തില്‍ ഉള്‍പ്പെടുത്താമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിനിടെ വിഴിഞ്ഞത്ത് തൊഴിലാളികള്‍ സ്വന്തം നിലക്ക് രക്ഷാപ്രവര്‍ത്തനിറങ്ങി. എല്ലാ വിലക്കുകളും ലംഘിച്ച് പതിനൊന്ന് വള്ളങ്ങളിലായി 45 പേരാണ് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടത്. വയര്‍ലെസ് സെറ്റുകളടക്കമുള്ള സംവിധാനങ്ങളും ഇവര്‍ കരുതിയിരുന്നു. ഇവരുമായി ആശയവിനിമയം നടത്തുന്നതിന് തൊഴിലാളികള്‍ കടല്‍തീരത്ത് കണ്‍ട്രോള്‍ റൂമും തുറന്നു. നാലു മൃതദേഹങ്ങള്‍ ഇവരാണ് കരക്കെത്തിച്ചത്. നാവിക, വ്യോമ സേനകളുടെ പന്ത്രണ്ട് ഹെലിക്കോപ്റ്ററും, ഒന്‍പത് കപ്പലും, കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടുകളുമായിരുന്നു ഇന്നലെ സര്‍ക്കാരിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആരൊക്കെ രക്ഷപ്പെട്ടുവെന്ന് തീരദേശ മേഖലയില്‍ അറിയിക്കുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവരുടെ പേരു വിവരം സംബന്ധിച്ച് ഊഹാപോഹങ്ങളായിരുന്നു പ്രചരിച്ചത്. സ്ഥിരീകരിക്കാന്‍ ആര്‍ക്കും കഴിയാത്ത സ്ഥിതി. ഇതും വ്യാപക പ്രതിഷേധത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."