വലിയങ്ങാടി അപകടം: കെട്ടിടം അപകടാവസ്ഥയിലെന്ന റിപ്പോര്‍ട്ട് കോര്‍പറേഷന്‍ അവഗണിച്ചു; പഴക്കം ചെന്ന കെട്ടിടങ്ങള്‍ ഇനിയുമേറെ...
കോഴിക്കോട്: വലിയങ്ങാടിയിലെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ കോര്‍പറേഷന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അനാസ്ഥ. കെട്ടിടം അപകടാവസ്ഥയിലാണെന്നും കച്ചവടം അനുവദിക്കരുതെന്നും എന്‍ജിനീയറിങ് വിഭാഗം 2024ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും കോര്‍പറേഷന്‍ നടപടിയെടുത്തിരുന്നില്ല. അരിപ്പൊടി ഉള്‍പ്പെടെയുള്ളവയുടെ ഗോഡൗണാണ് ഇപ്പോള്‍ കെട്ടിടം.
റിപ്പോര്‍ട്ട് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണയ്ക്ക് വന്നിട്ടും ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കാതെ ഇതേ കെട്ടിടത്തിലെ കടകള്‍ക്കും ഗോഡൗണുകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കാന്‍ അധികൃതര്‍ തയ്യാറായതാണ് കഴിഞ്ഞ ദിവസം നാലുപേരുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.
ഏതു നിമിഷവും ജീവനുമേല്‍ പതിക്കാന്‍ സാധ്യതയുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് നടുവിലാണ് നഗരമിപ്പോഴും. വികസന കുതിപ്പില്‍ മുന്നേറുമ്പോഴും പഴക്കംചെന്ന കെട്ടിടങ്ങള്‍ നഗരത്തില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന 50 മുതല്‍ 60 വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങളാണ് ഇവ. മുന്‍ ഭരണസമിതി കാലപഴക്കം ചെന്ന ആറു കെട്ടിടങ്ങള്‍ ഒഴിയാന്‍ നോട്ടിസ് നല്‍കിയിരുന്നു. ഇപ്പോള്‍ തകര്‍ന്നുവീണ വലിയങ്ങാടിയിലെ ഈ ബില്‍ഡിങ്ങും വേണാട്, ത്രിവേണി, കോര്‍ട്ട് റോഡിലെ ബില്‍ഡിങ്ങും കാലപഴക്കത്തെ തുടര്‍ന്ന് ഒഴിയാന്‍ നിര്‍ദേശിച്ചതാണ്. ഇതിനായി ഡി.പി.ആര്‍ തയാറാക്കിയെങ്കിലും തുടര്‍ നടപടിയെടുത്തില്ല. കോര്‍പറേഷന്റെ അനാസ്ഥയാണ് തുടര്‍ നടപടിയുണ്ടാകാതിരിക്കാന്‍ കാരണമെന്ന് കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ പറഞ്ഞു. ഇതിന് പുറമെ മൊയ്തീന്‍ പള്ളി റോഡിലെ ന്യൂ ബസാര്‍ കെട്ടിടം, സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ജവഹര്‍ ബില്‍ഡിങ്, നടക്കാവ് മാര്‍ക്കറ്റ്, പുതിയങ്ങാടി, കാരപ്പറമ്പ് മാര്‍ക്കറ്റുകള്‍ എന്നിവയും നഗരത്തിലെ പഴക്കംചെന്ന കെട്ടിടങ്ങളാണ്.
പഴക്കം ഏറെയുള്ള കെട്ടിടങ്ങളെ നിലനിര്‍ത്തി 19-20 വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതാണ് നഗരസഭയുടെ രീതിയെന്നാണ് ഉയരുന്ന ആക്ഷേപം. ജനങ്ങളുടെ സുരക്ഷിതത്വത്തിനെക്കാള്‍ കച്ചവട താല്‍പര്യങ്ങളും അതിലൂടെ ലഭിക്കുന്ന മറ്റ് താല്‍പര്യങ്ങളുമാണ് ഇതിന് കാരണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നു. എന്‍ജിനീയര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഓരോ കെട്ടിടത്തിനും ഫിറ്റ്നസ് നല്‍കുന്നത്. എന്നാല്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി കെട്ടിടത്തിന്റെ പഴക്കത്തിന്റെ കാര്യത്തില്‍ വെള്ളം ചേര്‍ക്കുകയും പൊളിക്കേണ്ടവ നിലനിര്‍ത്തുകയും ചെയ്യുകയാണ്. ഇതേ കെട്ടിടത്തില്‍ മാസങ്ങള്‍ക്കു മുന്‍പ് പുതിയ സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് ഉണ്ടായിട്ടും പല കൗണ്‍സിലിലും കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് നീട്ടിക്കൊടുക്കുകയാണ് ഭരണപക്ഷം ചെയ്യുന്നതെന്ന് കൗണ്‍സിലര്‍ കെ.സി ശോഭിത പറഞ്ഞു. ബലക്ഷയമുണ്ടായ കെട്ടിടങ്ങള്‍ യഥാസമയം പൊളിക്കണമെന്നും ജനങ്ങളുടെ ജീവന് വില കല്‍പ്പിക്കണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. അപകടാവസ്ഥയിലായിട്ടും കെട്ടിടം ഒഴിയാന്‍ നിര്‍ദേശം കൊടുക്കാത്തത് കോര്‍പറേഷന്റെ അനാസ്ഥയാണെന്നും പ്രതിപക്ഷ ആരോപിക്കുന്നു. ഫിറ്റ്നസില്ലാത്ത ബില്‍ഡിങ്ങുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് നിരവധി തവണ പറഞ്ഞതാണെന്നും പ്രതിപക്ഷം പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അത്തോളി കൊളക്കാട് ഹോമിയോ ഡിസ്പന്‍സറിക്കു സമീപം കൊടുവമ്പത്ത് താഴെകുനി അഷ്‌റഫ് (56), കൊങ്ങന്നൂര്‍ കുനിയില്‍ കടവ് മല്ലിശ്ശേരിതഴെ നുജൂം വീട്ടില്‍ ബഷീര്‍ (65), തിരുവങ്ങൂര്‍, കിഴക്കെ കാഞ്ഞിരക്കണ്ടി വിനോദ് (55), കിണാശ്ശേരി മത്സ്യമാര്‍ക്കറ്റിനു പിന്‍വശം ബൈത്തുല്‍ ഹുദയില്‍ വി.വി അബ്ദുല്‍ ജബ്ബാര്‍ (58) എന്നിവരാണ് മരിച്ചത്. പയ്യാനക്കല്‍ സ്വദേശി ജലീലിന് പരുക്കേറ്റു.
ലോഡ് ഇറക്കിയ ശേഷം ഗാമ എന്റര്‍പ്രൈസസ് ഗോഡൗണിന്റെ ഷട്ടറിനോടു ചേര്‍ന്നുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്കു മുകളിലാണ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണത്. ശബ്ദം കേട്ട് ഓടിമാറിയ രണ്ട് തൊഴിലാളികള്‍ രക്ഷപ്പെട്ടു. വലിയങ്ങാടിയിലെ തൊഴിലാളികളാണ് സമീപത്തെ വാഹനത്തിലെ ജാക്കിയും ലിവറും ഉപയോഗിച്ച് സ്ലാബ് ഉയര്‍ത്തി രണ്ട് തൊഴിലാളികളെ പുറത്തെടുത്ത് ബീച്ച് ആശുപത്രിയിലെത്തിച്ചത്. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് ബാക്കിയുള്ളവരെ പുറത്തെടുത്തത്.
മുമ്പ് പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് നില കെട്ടിടത്തിന്റെ താഴെനിലയുടെ സണ്‍ഷെയ്ഡാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
A building collapse incident in Valiyangadi, Kozhikode, has triggered serious allegations against the Kozhikode Corporation. Reports indicate that authorities had earlier been warned that the structure was in a dangerous condition, but no preventive action was taken.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."