HOME
DETAILS

ഗവേഷണരംഗം ഊർജിതമാക്കണം

  
backup
February 12, 2024 | 12:30 AM

the-field-of-research-should-be-strengthened


ഡോ.അബേഷ് രഘുവരൻ

ഗവേഷണമേഖലയ്ക്ക് സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുമെന്നും ഗവേഷണമേഖലയിലെ ചെലവിനെ നിക്ഷേപമായാണ് സർക്കാർ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഭട്നാഗർ അവാർഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഗവേഷണഫലങ്ങൾ നാടിന്റെ ബൗദ്ധികസ്വത്തിനു മുതൽക്കൂട്ടാകണമെന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ശാസ്ത്രഗവേഷണങ്ങൾക്കുള്ള ഗ്രാന്റുകൾ വെട്ടികുറയ്ക്കുമ്പോഴും ശാസ്ത്രകോൺഗ്രസുപോലും നടത്താതെ ഉപേക്ഷിക്കുമ്പോഴും സംസ്ഥാനസർക്കാരിന്റെ ഈ നിലപാട് സ്വാഗതാർഹമാണ്.

ഗവേഷണങ്ങൾ എന്തുകൊണ്ടാണ് ഇത്രമാത്രം പ്രാധാന്യം അർഹിക്കുന്നത്? പൊതുവേ ഗവേഷണത്തിനുവേണ്ടി കൂടുതൽ പണം ചെലവഴിക്കേണ്ടിവരുന്നതും പ്രതീക്ഷിച്ചപോലെ ഫലം ലഭിക്കാതെവരുന്നതും ഒക്കെയാണ് ഈ രംഗത്തിന് പ്രാധാന്യം കൊടുക്കാതെ സർക്കാർ പിന്നോക്കം പോകുന്നത്.
ഗവേഷങ്ങളുടെ പ്രാധാന്യം ചുരുങ്ങിയ കാലത്തിനുള്ളിൽ നിർവചിക്കാൻ കഴിയുന്നതല്ല. ഒരു ചെറിയ കണ്ടുപിടിത്തതിനുപോലും വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾ വേണ്ടിവന്നേക്കാം.

ശാസ്ത്രരംഗത്തു മനുഷ്യൻ നടത്തിയ ഓരോ ചുവടുവയ്പ്പും നീണ്ടകാലത്തെ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലമായിരുന്നു. നിരന്തര പരീക്ഷണങ്ങളും അതിലൂടെയുള്ള ചെറിയ കണ്ടെത്തലുകളും ഒക്കെ ചേർത്തുവച്ചുകൊണ്ടാണ് വലിയ നേട്ടങ്ങൾ കൊയ്തിരിക്കുന്നത്. അതിനുവേണ്ടി ഗുണമേന്മയുള്ള ലാബുകളും മറ്റു സൗകര്യങ്ങളും ഗവേഷകർക്ക് നല്ല പ്രതിഫലങ്ങളും അടക്കം ഏറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. മറ്റു വികസിത രാജ്യങ്ങൾ ഗവേഷണങ്ങൾക്ക് നൽകുന്ന ജി.ഡി.പി വിഹിതത്തിന്റെ എത്രയോ കുറവാണ് നമ്മുടെ രാജ്യത്തിന്റെ ജി.ഡി.പിയിൽ വകയിരുത്താറുള്ളത്.

ഫലമോ, ശാസ്ത്രരംഗത്തും വിശിഷ്യാ ഗവേഷണരംഗത്തും മുദ്രപതിപ്പിക്കാൻ കഴിയാതെവരുന്നു.
ഗവേഷണത്തിന് നൽകുന്ന പ്രാധാന്യം എങ്ങനെയാണ് ഒരു നാടിന്റെ പുരോഗതിക്ക് കാരണമാകുന്നത്? വിദ്യാസമ്പന്നതയുടെ പ്രതിഫലനമാണ് ഗവേഷണം. കേരളത്തെ സംബന്ധിച്ച് ഗവേഷണമേഖലയ്ക്കു കൂടുതൽ പ്രാധാന്യം നൽകുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് പറയുവാനുള്ള പ്രധാനകാരണം ഇവിടെയുള്ള ശാസ്‌ത്രബോധമുള്ള ജനതയെ കൂടുതൽ ക്രിയാത്മകമായി പ്രയോജനപ്പെടുത്താം എന്നതാണ്.

ഉന്നതവിദ്യാഭ്യാസത്തിന് ഇന്ത്യയിൽ തന്നെ ഏറ്റവുമധികം കുട്ടികൾ കോളജുകളിലും സർവകലാശാലകളിലും എത്തുന്നത് കേരളത്തിൽ തന്നെയാണ്. എന്നാൽ ഉന്നതവിദ്യാഭ്യാസത്തിനുശേഷം അവർ അർഹിക്കുന്ന തൊഴിൽ നൽകാനുള്ള വ്യവസായമേഖലയോ ഗവേഷണസ്ഥാപനങ്ങളോ നമുക്കില്ല.

അതുകൊണ്ടുതന്നെയാണ് വിദേശത്തെ പല രാജ്യങ്ങളിലെ ഗവേഷണ ലാബുകളിലും മലയാളികളായ കുട്ടികളുടെ സാന്നിധ്യം കൂടുതലായി കാണുന്നത്. ഇത്തരത്തിൽ കടൽ കടക്കുന്ന വിലപ്പെട്ട തലകൾ ആ രാജ്യത്തിന്റെ ഖ്യാതി വർധിപ്പിക്കുമ്പോൾ അതിനുപിന്നിൽ ഒരു മലയാളിയാണ് എന്ന ഒരൊറ്റ കാര്യത്തിൽ മാത്രമായി നമ്മുടെ അഭിമാനം ഒതുങ്ങിപ്പോകുന്നു.


ശാസ്ത്രരംഗത്തെ നൂതന കണ്ടുപിടിത്തങ്ങൾ ഏറെയും വിദേശ രാജ്യങ്ങളിലാണ് സംഭവിക്കാറുള്ളത്. അവിടെയുള്ള സർക്കാരുകൾ ഗവേഷണമേഖലയ്ക്കു നൽകുന്ന പരിഗണനയും പ്രാധാന്യവും തന്നെയാണ് കാരണം. ഇവിടെ ഡോക്ടറേറ്റ് കഴിഞ്ഞു മറ്റുരാജ്യങ്ങളിലേക്ക് നമ്മുടെ കുട്ടികൾ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനായി പോകുന്നത് അവരുടെ ജീവിതം തന്നെ കരുപിടിപ്പിക്കുന്നതിനായാണ്. ഇവിടെ മുന്തിയ ഒരു ജോലിയെക്കാൾ കൂടുതലാണ് ആ രാജ്യങ്ങളിൽ ഗവേഷണം ചെയ്യുന്നതിന് നൽകുന്ന പ്രതിഫലം. അതിന്റെ ഫലമാകട്ടെ ഓരോ വർഷവും നൊബേൽ അവാർഡടക്കം പ്രഖ്യാപിക്കുമ്പോൾ വിദേശരാജ്യങ്ങളുടെ നേട്ടങ്ങൾ മാറിനിന്നു കാണുവാൻ മാത്രമായി നമ്മുടെ ഗവേഷണരംഗം അവശേഷിക്കുന്നു.


എന്ത് വിഷയങ്ങളിലെ ഗവേഷണങ്ങളാണ് പ്രോത്സാഹിക്കപ്പെടേണ്ടത്? വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്. മേൽ സൂചിപ്പിച്ചതുപോലെ രാജ്യ സമ്പത്തിന്റെ നല്ലൊരു ശതമാനം ചെലവഴിക്കുന്നതിനാൽ തന്നെ കൂടുതൽ പ്രാധാന്യമേറിയ വിഷയങ്ങൾ എന്തൊക്കെയാണ് എന്ന കാര്യത്തിൽ ചില നിഷ്‌കർഷകൾ പുലർത്തേണ്ടതുണ്ട്. പ്രാദേശിക വിഷയങ്ങൾക്ക് പ്രാധാന്യം നൽകുക എന്നതാണ് ഒന്നാമത്തെ കാര്യം. ഗവേഷണം പ്രോത്സാഹിപ്പിക്കേണ്ടത് അങ്ങകലെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കല്ല.

തീർച്ചയായും ശാസ്ത്രം സാർവത്രികം തന്നെയാണ്, അവിടെയുള്ളതും മനുഷ്യർ തന്നെയാണ്. പക്ഷേ, തുടക്കമെന്ന രീതിയിൽ പ്രാദേശികമായി, രാജ്യം ആവശ്യപ്പെടുന്ന പ്രശ്‌നങ്ങൾക്കാണ് ഗവേഷണത്തിനായി പ്രാധാന്യം നൽകേണ്ടത്. അപ്പോഴാണ് ജനാധിപത്യരാജ്യത്തു ജനങ്ങൾ നൽകുന്ന നികുതിപ്പണം ഗവേഷണത്തിനായി ചെലവഴിക്കുന്നതിന് ന്യായീകരണമാകുന്നത്. കേരളത്തെ സംബന്ധിച്ച് പ്രകൃതിവിഭവങ്ങളുടെ ശോഷണം, പരിസ്ഥിതി മലിനീകരണം, പ്ലാസ്റ്റിക് മലിനീകരണം, ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട പഠനങ്ങൾ, ജലജന്യരോഗങ്ങൾ, ജലസംഭരണികളുടെ പുനരുജ്ജീവനം, ജലഗതാഗതം എന്നിങ്ങനെയുള്ള വിഷയങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്.

കേരളത്തിന് മാത്രം വിധിക്കപ്പെട്ട ചില പ്രകൃതിക്ഷോഭങ്ങൾ കഴിഞ്ഞ കുറച്ചുകാലമായി നാം അനുഭവിക്കുന്നുണ്ട്. നിർഭാഗ്യകരമെന്ന് പറയട്ടെ, ഇത്തരം പ്രശ്‌നങ്ങൾ ഒന്നും ഗവേഷണങ്ങളിൽ അഭിസംബോധന ചെയ്യാറില്ല. ഫലമോ, ഗവേഷണങ്ങളുടെ ഫലങ്ങൾ ആർക്കും ലഭിക്കാതെ പോകുകയും ചെയ്യുന്നു.
പലപ്പോഴും ഗവേഷണങ്ങളുടെ ഫലങ്ങൾ ഗുണകരമായി തന്നെ വരില്ല എന്നതാണ് ഒരുപരിമിതി. വിഷയം തിരഞ്ഞെടുത്തതിനുശേഷം ആ രംഗത്ത് കൂടുതൽ പഠനത്തിന് ശ്രമിക്കുമ്പോഴും ഗവേഷണം മുന്നോട്ടുപോകുമ്പോഴും പ്രതീക്ഷിക്കുന്ന ഫലം കിട്ടുമെന്ന് ഉറപ്പിക്കാനാവില്ല. ചിലപ്പോഴൊക്കെ പ്രതീക്ഷിച്ചതിനേക്കാൾ തികച്ചും എതിരായിട്ടുള്ള ഫലം ലഭിച്ചുവെന്നും വരാം.

അങ്ങനെയുള്ള അവസരത്തിൽ ആ ഗവേഷകന് നഷ്ടപ്പെടാൻ സാധ്യതയുള്ളത് ആ വലിയ കാലഘട്ടവും ചെലവഴിച്ച ഭീമ തുകയുമാണ്. പക്ഷേ, അക്കാര്യത്തിൽ അവർക്ക് മറ്റൊന്നും ചെയ്യാനാവില്ല. എന്താണോ കണ്ടെത്തിയത്, അത് അതുപോലെ റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്യാനാവുക.


നമ്മുടെ നാട്ടിൽ തന്നെ ഒട്ടുമിക്ക കമ്പനികൾക്കും അവരുടേതായ ഗവേഷണവിഭാഗങ്ങൾ നിലവിലുണ്ട്. എന്നാൽ അവരുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പുതുമ നൽകുക എന്നതിനപ്പുറം അതിനുമുകളിലേക്ക് പോകുവാൻ കഴിയുന്നില്ല എന്നതാണ് സത്യം. സർവകലാശാലകളിലാണ് പകുതിയിലേറെയും ഗവേഷണങ്ങൾ നടക്കുന്നത്. ബാക്കിയുള്ളവ ചില ഗവേഷണസ്ഥാപനങ്ങളിലും നടക്കുന്നു. സർവകലാശാലകളിൽ ഗവേഷണവിദ്യാർഥികൾക്ക് ദേശീയനിലവാരത്തിലുള്ള നെറ്റ്-_യു.ജി.സി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഗവേഷണം ചെയ്യുവാനുള്ള ഫണ്ട് ലഭിക്കുന്നത്. ഒപ്പം സർവകലാശാലയിലെ അധ്യാപകർക്ക് ലഭിക്കുന്ന ചില പ്രോജക്ടുകളിലും ഗവേഷകർക്ക് ഗവേഷണം നടത്തുവാൻ അവസരമുണ്ട്.

ഇവയിലൂടെ ലഭിക്കുന്ന പ്രതിഫലം പര്യാപ്‌തമാണോ എന്ന ചോദ്യം അന്നുമിന്നും അവിടെ നിലനിൽക്കുന്നുണ്ട്. ഗവേഷകരുടെ വിലപ്പെട്ട രണ്ടോ മൂന്നോ വർഷങ്ങളിൽ അവരുടെ കഴിവുകൾ പൂർണമായും ഉപയോഗപ്പെടുത്തുവാനും പ്രോത്സാഹിപ്പിക്കുവാനും അവർക്കു ഗവേഷണകാലത്തു നൽകുന്ന പ്രതിഫലം കൂട്ടേണ്ടതുണ്ട്. ഇതുതന്നെയാണ് വിദേശത്തേക്ക് ഗവേഷണത്തിന് കുട്ടികളുടെ കുത്തൊഴുക്കിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യവും.


ഗവേഷണവിദ്യാർഥികളെ സംബന്ധിച്ച് അവരുടെ സ്ഥിരതൊഴിലിന് കൂടുതൽ ആർജവത്തോടെ ശ്രമം നടത്തേണ്ട വിലപ്പെട്ട സമയമാണ് ഗവേഷണത്തിനിടെ അവർക്ക് നഷ്ടമാവുന്നത്. ഫലമോ, ഗവേഷണത്തിനുശേഷം ഡോക്ടറേറ്റ് നേടിയെങ്കിലും പ്രായം കഴിഞ്ഞുപോയ കാരണത്താൽ പലപ്പോഴും അർഹതപ്പെട്ട തൊഴിൽ നേടാൻ കഴിയുന്നുമില്ല. ഡോക്ടറേറ്റ് നേടിയതിനുശേഷം പി.എസ്.സി പരിശീലനത്തിനു പോവുന്ന എത്രയോ വിദ്യാർഥികൾ നമുക്കിടയിലുണ്ട്. ഗവേഷണം നടത്തി ഡോക്ടറേറ്റ് കരസ്ഥമാക്കുന്ന ഒരാൾക്ക് സർക്കാർ സർവിസിലെ ഒരു ലാസ്റ്റ് ഗ്രേഡ് ജോലിക്കാരന് നൽകുന്ന പരിഗണന പോലും നൽകുന്നില്ല എന്നതാണ് വാസ്‌തവം. ആ അവഗണനയിൽ നഷ്ടപ്പെടുന്നത് ലോകമറിയാൻ സാധ്യതയുള്ള ഒരു കണ്ടുപിടിത്തം നടത്താൻ പോലും പരിശീലനം ലഭിച്ച വിദഗ്ധനെ ആയിരിക്കാം.

ആ നഷ്‌ടം നാടിന്റെകൂടി നഷ്ടമായാണ് ഒടുവിൽ ബാക്കിയാവുന്നത്.
ദീർഘവീക്ഷണമുള്ള സർക്കാരിന് മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുവാൻ സാധിക്കുകയുള്ളൂ. ഗവേഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, സമൂഹത്തിന്റെ ആവശ്യങ്ങളെ അടുത്തറിഞ്ഞുകൊണ്ട് നാടിന്റെ ഗുണത്തിനായുള്ള ഗവേഷണങ്ങൾക്ക് മുന്തിയ പരിഗണന നൽകണം. വിദേശത്തു ലഭിക്കുന്ന പരിഗണനയും അടിസ്ഥാന സൗകര്യങ്ങളും ഇവിടെത്തന്നെ ലഭ്യമാക്കാൻ ശ്രമിക്കണം. ഗവേഷകരെ ആകർഷിക്കാൻ ആകർഷക പ്രതിഫലം വാഗ്ദാനം ചെയ്യണം.

അതുവഴി നല്ലൊരു ഗവേഷണമേഖലയെ കെട്ടിപ്പടുത്തുന്നതിലൂടെ ഭാവിയിൽ ഒരുപക്ഷേ ലോകം തന്നെ ആവശ്യപ്പെടുന്ന വിഷയങ്ങളിൽ പോലും ഉത്തരം കണ്ടെത്താൻ കഴിയും. യാതൊരു അതിശയോക്തിയുമില്ലാതെ പറയട്ടെ, അങ്ങനെയൊരു അടിത്തറ കൊച്ചു കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ കൊവിഡ് കീഴ്പ്പെടുത്തിയ കാലത്ത് ആദ്യത്തെ വാക്‌സിൻ രൂപം എടുക്കാൻ സാധ്യത ഉണ്ടായിരുന്നത് ഇവിടെയായിരുന്നേനെ. കാരണം, മാനവശേഷിയിൽ നാം ഏറെ മുന്നിലാണ്, ശാസ്ത്രബോധത്തിലും മലയാളിയെ വെല്ലാൻ മറ്റാരുമില്ല. അതിനായുള്ള അവസരവും സൗകര്യവുമാണ് അപര്യാപ്തതകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍

National
  •  2 hours ago
No Image

വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി

Kerala
  •  2 hours ago
No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  3 hours ago
No Image

ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ

National
  •  3 hours ago
No Image

മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ

International
  •  3 hours ago
No Image

അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ‌ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്

uae
  •  3 hours ago
No Image

കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്-3 യുഎഇ സഹായക്കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു; കപ്പലിലുള്ളത് 7,200 ടൺ ആശ്വാസ സാധനങ്ങൾ

uae
  •  3 hours ago
No Image

ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ

National
  •  3 hours ago
No Image

മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം

International
  •  4 hours ago