HOME
DETAILS

ശരവണന്റെ സ്വന്തം ആരണ്യവനം

  
backup
June 05, 2022 | 5:49 AM

98634562-1

വി.എം ഷണ്‍മുഖദാസ്്
ഫോട്ടോ: രതീഷ് കരിപ്പോട്

അങ്ങകലെ ബ്രസീലില്‍ ആമസോണ്‍ മഴക്കാടുകള്‍ ദിനംപ്രതി ചുരുങ്ങിവരുമ്പോള്‍ ഇവിടെയൊരു കാട് വളര്‍ന്നുവളര്‍ന്ന് ആകാശംമുട്ടുകയാണ്. 26 വര്‍ഷമായി കാട് വളര്‍ത്തുകയാണ് ദേശിംഗു ശരവണന്‍ എന്ന യുവാവ്. തമിഴ്‌നാട്ടിലെ വില്ലുപുരം-പോണ്ടിച്ചേരി അതിര്‍ത്തി പങ്കിടുന്ന പൂത്തുറൈ ഗ്രാമത്തിലെ 101 ഏക്കറില്‍ വളര്‍ന്നുനില്‍ക്കുന്ന ആരണ്യ ഫോറസ്റ്റ് ആന്‍ഡ് സാങ്ചുറി ശരവണന്‍ വളര്‍ത്തിയെടുത്തതാണ്. അഞ്ചുലക്ഷത്തോളം വൃക്ഷങ്ങളുള്ള ഈ കാട്ടില്‍ ആനയും കടുവയും പുലിയും കരടിയുമൊഴികെ എല്ലാം വന്യമൃഗങ്ങളുമുണ്ട്. 240 ഇനം പക്ഷിവര്‍ഗങ്ങള്‍, പൂമ്പാറ്റകള്‍, മഴക്കാടുകളില്‍ മാത്രം കാണാറുള്ള രാജവെമ്പാല, വിഷപ്പാമ്പുകളായ കൊമ്പേരി മൂര്‍ഖന്‍, കരിമൂര്‍ഖന്‍ ഉള്‍പ്പെടെ മുപ്പതോളം പാമ്പിനങ്ങളും ആരണ്യവനത്തിലെ അന്തേവാസികളാണ്.
വിദേശ, സ്വദേശ സര്‍വകലാശാലകളില്‍ നിന്നും ഇന്ത്യയിലെ വനങ്ങളെ കുറിച്ചു പഠിക്കാനെത്തുന്നവര്‍ ഇവിടെ വരുന്നു. ഇതുവരെ മുപ്പതിനായിരത്തോളം വിദ്യാര്‍ഥികള്‍ ആരണ്യയില്‍ പ്രകൃതിപഠനത്തിനായി എത്തിയതായി ശരവണന്‍ പറയുന്നു. കൂടുതലും വിദേശികള്‍. ഇന്ന് നാം രണ്ടു സെന്റില്‍ മിയാവാക്കി വനം ഉണ്ടാക്കാന്‍ ലക്ഷങ്ങളാണ് ചെലവിടുന്നത്്. എന്നാല്‍ 25 വര്‍ഷംകൊണ്ട് വലിയൊരു മഴക്കാട് വളര്‍ത്തിയെടുത്ത ശരവണന്‍ അതിന്റെ രഹസ്യം പറഞ്ഞുതരും. 1987ല്‍ കന്യാകുമാരി മുതല്‍ ഗോവ വരെ നടത്തിയ 100 ദിവസ പശ്ചിമഘട്ട രക്ഷായാത്രയിലെ അനുഭവങ്ങളാണ് ഈ ചെറുപ്പക്കാരന് കൊടുംകാടുണ്ടാക്കാനുള്ള പ്രചോദനമായത്. അപ്പോള്‍ ശരവണനു പ്രായം 14 മാത്രം.

ആരോവില്‍ ആഗോള
ഗ്രാമത്തിലേക്ക്

തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ ചെങ്കല്‍ഗ്രാമത്തില്‍ നിന്നാണ് ദേശിംഗു ശരവണന്‍ ലോക പ്രശസ്തമായ പോണ്ടിച്ചേരിയിലെ ആരോവില്‍ ആഗോള ഗ്രാമത്തിലെത്തിയത്. വാഗ്മിയും കര്‍മയോഗിയുമായ 'അരബിന്ദോ' ആണ് 1960കളില്‍ 'ആരോവില്‍' അന്താരാഷ്ട്ര ഗ്രാമത്തിന് വിത്തുപാകിയത്. പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം, ജൈവകൃഷി, പാരമ്പര്യേതര ഊര്‍ജം, ഗ്രാമീണ സാങ്കേതികവിദ്യ, ഗ്രാമീണ തൊഴില്‍, പാര്‍പ്പിടം, കരകൗശലവസ്തു നിര്‍മാണം, കുടില്‍ വ്യവസായം എന്നിങ്ങനെ ജീവിതത്തിലെ സമസ്ത മേഖലകളിലും ഒരു ബദല്‍ വികസന മാതൃകയായാണ് ആരോവില്‍ അറിയപ്പെടുന്നത്. ഒരു പഠനസംഘത്തോടൊപ്പം ഇവിടെയെത്തിയ ഡി.ശരവണന്‍ ആരോവില്ലിലെ ഒരു പ്രവര്‍ത്തനമണ്ഡലമായ ആരണ്യയുടെ ഭാഗമാവുകയായിരുന്നു.
പ്രകൃതിയെ പ്രണയിച്ച ശരവണന്‍ ചെങ്കല്‍ഗ്രാമത്തിലെ ഈസ്റ്റേണ്‍ ഘാട്ട് എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ സമിതിയിലെ അംഗമാണ്. ഈ പ്രസ്ഥാനം തമിഴ്‌നാട്ടിലെ, പ്രത്യേകിച്ച് തിരുവണ്ണാമലയിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 1987ലെ പശ്ചിമഘട്ട രക്ഷായാത്രയിലെ കോര്‍മാര്‍ച്ചറായിരുന്ന ശരവണന്‍ പരിസ്ഥിതിയുടെ ആഴങ്ങള്‍ മനസിലാക്കുകയായിരുന്നു. ഈ പഠനങ്ങളുടെ അറിവുകള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഒരിടം തിരയുന്നതിനിടയിലാണ് ആരണ്യയില്‍ എത്തുന്നത്. ജന്മനാട്ടിലെ ജവാദ് മലയുടെ നാശം ശരവണനെ ഏറെ വേദനിപ്പിച്ചിരുന്നു.
ആദ്യം ഒരു സന്നദ്ധസേവകനായി പ്രവര്‍ത്തിച്ച് തുടങ്ങിയ ശരവണന്‍ പിന്നീട് മൂന്ന് വര്‍ഷത്തെ കഠിന പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ആരോവില്‍ ആഗോള ഗ്രാമത്തിലെ സജീവ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. ആരോവില്ലിനോട് ചേര്‍ന്ന് ആലങ്കുപ്പം, സജീവ് നഗര്‍ തുറുവൈ, അണ്ണാനഗര്‍ എന്നീ 15ഓളം ഗ്രാമങ്ങളില്‍ പരിസ്ഥിതി ക്ലാസുകള്‍ നടത്തി പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. വിഭവഭൂപട നിര്‍മാണം, വനവല്‍ക്കരണം, പക്ഷിനിരീക്ഷണം, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, മണ്ണ്-ജല സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഗ്രാമീണരില്‍ പരിസ്ഥിതി അവബോധം ഉണ്ടാക്കി. 'ഗ്രാമത്തിലൂടെ ലോകത്തേക്ക്' എന്നതായിരുന്നു ആരണ്യയുടെ മുദ്രാവാക്യം.

ഒരു കാട് പിറക്കുന്നു

80കളുടെ മധ്യത്തില്‍ ആരോവില്‍ ടൗണ്‍ഷിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടുത്തെ ഗ്രീന്‍വര്‍ക്ക് റിസോഴ്‌സ് സെന്ററിന്റെ ഭാഗമാകാനും വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാനും ശരവണനെ വിളിച്ചിരുന്നു. തരിശായി കിടന്ന ഭൂമിയില്‍ കാടുണ്ടാക്കാന്‍ ആരോവില്‍ ഫൗണ്ടേഷന്‍ തീരുമാനിക്കുകയും ശരവണനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ പ്രദേശത്തെ ഭൂഗര്‍ഭജലനിരപ്പ്് 1994ല്‍ 75 അടിയായിരുന്നു. 2012ല്‍ ഇത് 30 അടിയായി കുറഞ്ഞു.
''തൈകള്‍ നടുന്നതിന് മുമ്പ് ഞാനും എന്റെ കൂടെയുള്ളവരും ഈ സ്ഥലത്തിന്റെ ചരിത്രം പഠിച്ചു. ഒരുകാലത്ത് കാടായിരുന്നുവെന്ന് ഞങ്ങള്‍ കണ്ടെത്തി. പിന്നീട് കൃഷിക്കായി വെട്ടിമാറ്റുകയായിരുന്നു. എന്നാല്‍ ഭൂമിയുടെ ഒരുഭാഗത്ത് മാത്രമാണ് കൃഷി ചെയ്തിരുന്നത്. ബാക്കിയുള്ളത് ഉപയോഗിക്കാതെ ഉപേക്ഷിച്ചു. ഇവിടെയുള്ളത് ചുവന്ന മണലായിരുന്നു. അത് ഫലഭൂയിഷ്ഠമല്ല. മഴ പെയ്താല്‍ ഉടനെ വെള്ളം വറ്റും. മണ്‍സൂണ്‍ സമയത്ത് ചെരിവുള്ള ഭാഗത്തേക്ക് വെള്ളം ഒഴുകുന്നത് തടയാന്‍ ഞങ്ങള്‍ ആദ്യം ചുവന്ന മണല്‍ ഉപയോഗിച്ച് ബെഡ് ഡാമുകള്‍ നിര്‍മിച്ചു. കുറച്ച് ദിവസത്തേക്ക് അത് കെട്ടിക്കിടക്കാന്‍ അനുവദിച്ചു. ഇത് ഭൂഗര്‍ഭജലനിരപ്പ് വര്‍ധിക്കാനിടയാക്കി. താമസിയാതെ ഞങ്ങള്‍ ഒരു ചെക്ക് ഡാം നിര്‍മിച്ചു. കനാല്‍ ജലം വനത്തിലേക്ക് ഒഴുക്കി. അതിനുശേഷമാണ് ഞങ്ങള്‍ മരങ്ങള്‍ നടാന്‍ തുടങ്ങിയത്- ശരവണന്‍ പറയുന്നു.
പോണ്ടിച്ചേരിയോട് ചേര്‍ന്ന് തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയില്‍ വാനൂരിനടുത്തുള്ള പൂത്തുറൈ ഗ്രാമത്തില്‍ 30 വര്‍ഷത്തോളം ഊഷരഭൂമിയായി കിടന്നിരുന്ന സ്ഥലമാണ്് 1994ല്‍ കാടുണ്ടാക്കാനായി കിട്ടിയത്്. ഈ സ്ഥലത്ത്് ചെറിയ ടെന്റ് കെട്ടി താമസമാക്കി. ആദ്യമായി ഈ ഭൂമി കണ്ടപ്പോള്‍ പ്രതീക്ഷയില്ലായിരുന്നു. മുകളിലത്തെ മണ്ണ് നശിച്ച് മരുഭൂമി പോലെയായി കിടന്ന സ്ഥലത്ത്് വെള്ളത്തിനായി 100 അടി താഴ്ചയുള്ള കുഴല്‍ക്കിണര്‍ കുഴിച്ച് സൗരോര്‍ജം ഉപയോഗിച്ച് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചു. വെള്ളത്തിന്റെ ലഭ്യതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു. സമീപത്തുള്ള ഒരു ആശ്രമം ചെടികള്‍ക്കായി കുറച്ച് വെള്ളം നല്‍കി.

ഒന്നാമനായി മുള്ളന്‍പന്നി

1996ല്‍ ആദ്യമായി കാട്ടുപുല്ല് നട്ടു. പുല്ല് വളര്‍ന്നതോടെ പക്ഷികള്‍ താമസിക്കാനെത്തി. പിന്നാലെ മൃഗങ്ങളും വന്നു. ആദ്യം മുള്ളന്‍പന്നികളാണ് എത്തിയത്. പിന്നീട് മുയലുകളും വന്നു. താമസിയാതെ വെരുകും കാട്ടുപൂച്ചകളും കാട്ടുപന്നികളും പാമ്പുകളും കൂടി. കാട്ടു അത്തിപ്പഴത്തിന്റെ വിത്തുകളും വിതറി. നാടന്‍ ചെടികള്‍ മാത്രം നട്ടുപിടിപ്പിക്കുന്നത്് ഉറപ്പുവരുത്തി. 2003ല്‍ സഹായിക്കുന്നതിനായി കുടുംബം ഇവിടേക്കു താമസം മാറ്റി.
ഇവിടെയുള്ള നൂറേക്കറില്‍ അഞ്ചുലക്ഷത്തോളം വൃക്ഷങ്ങളും ചെടികളുമുണ്ട്. നിലവില്‍ വനത്തിനുള്ളില്‍ വംശനാശഭീഷണി നേരിടുന്ന തുമ്പിള്‍മരം, ശില്‍പനിര്‍മാണത്തിന് ഉപയോഗിക്കുന്ന വെള്ള കരിങ്കല്ല്, മലപൂവ്, വേങ്ങ, ചന്ദനം, മഞ്ഞള്‍, ചേമ്പ്, എയ്ഡ്‌സ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന നോനി തുടങ്ങി 240 അപൂര്‍വ ഇനം മരങ്ങളുണ്ട്. ഔഷധസസ്യങ്ങളും 700ലധികം ഇനം സസ്യങ്ങളും ഉണ്ട്. ഏകദേശം 240 ഇനം പക്ഷികള്‍, 54 ഇനം ചിത്രശലഭങ്ങള്‍, 30 ഇനം പാമ്പുകള്‍ എന്നിവ കാടിന്റെ ജൈവവൈവിധ്യം വര്‍ധിപ്പിക്കുന്നു. മാന്‍, മുള്ളന്‍പന്നി, മുയല്‍, കാട്ടുപൂച്ച, കുറുക്കന്‍, കഴുകന്‍, മൂങ്ങകള്‍, അരണകള്‍ തുടങ്ങിയ അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ ജീവജാലങ്ങളുടെ സങ്കേതം കൂടിയാണിത്. ആരണ്യവനം രൂപപ്പെടുത്താനുള്ള ശരവണന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി ഭാര്യ വത്സലയും മകള്‍ പ്ലസ്ടു വിദ്യാര്‍ഥിനി നര്‍സെല്‍വിയുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  3 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  3 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  3 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  3 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  3 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  3 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  3 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  3 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  3 days ago
No Image

ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ സൗജന്യമായി പ്രദർശിപ്പിക്കാം; കേരളത്തിന് മാത്രം പ്രത്യേക അനുമതി

Kerala
  •  3 days ago