ഇറാഖിലെ സ്ഥാനപതിക്കു നേരെ വധശ്രമം: പിന്നില്‍ ഇറാനാണെന്നു തെളിവ് ലഭിച്ചതായി സഊദി
റിയാദ്: ഇറാഖിലെ സഊദി അറേബ്യന്‍ സ്ഥാനപതിക്കു നേരെ വധശ്രമം. സഊദിയുടെ ഇറാഖിലെ അംബാസിഡറായ സാമിര്‍ അല്‍ സബാഹിന് നേരെയാണ് കഴിഞ്ഞ ദിവസം വധശ്രമം നടന്നത്. ബാഗ്ദാദിലെ സഊദി നയതന്ത്ര കാര്യാലയത്തില്‍ നിന്നു ബാഗ്ദാദ് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. എന്നാല്‍ ആക്രമണത്തില്‍ സ്ഥാനപതി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെ ചെറിയ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇത് പൊളിഞ്ഞതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരിന്നു.
ഇറാഖിലെ ശീഈ ഗ്രൂപ്പാണ് വധശ്രമത്തിന് പിന്നിലെന്നാണ് ആരോപണം. ഇവര്‍ക്ക് സഹായകരമായി ഇറാനും മുഖ്യ പങ്കുപവഹിച്ചതായി സഊദി അറേബ്യ തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖ് ശീഈ വിഭാഗം സംവിധാനം ചെയ്ത വധശ്രമം ഇറാനുമായി നേരിട്ട് ബന്ധമുള്ള ഇറാനിലെ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ഔസ് അല്‍ ഖഫാജി നേതൃത്വം നല്‍കുന്ന ഖര്‍സാന്‍ മിലിട്ടറി യൂണിറ്റുമായി ചേര്‍ന്നാണ് കൊലപാതകം നടത്താന്‍ ശ്രമം നടന്നത്.
അംബാസിഡറുടെ യാത്രക്കിടെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് ആയുധങ്ങളുമായി വരുന്നതെന്ന് തോന്നിപ്പിക്കും വിധം എത്തിയ പ്രത്യക വാഹനത്തില്‍ നിന്നും ആര്‍.പി.ജി 7 മിസൈല്‍ ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ കവചിത വാഹനത്തിനു നേരെ ആക്രമണം നടന്നത്. ശ്രമം പരാജയപ്പെട്ടതോടെ ആക്രമികള്‍ സുന്നി മേഖലയായ രിദ്‌വാനിലേക്ക് രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ ഗള്‍ഫ് മേഖലയില്‍ തീവ്രവാദികളെ സഹായിക്കുന്ന സമീപനമാണ് ഇറാന്‍ പിന്തുടരുന്നതെന്നും ഇതിനെ നേരിടുന്നതിനായി തങ്ങളുമായി ഇറാഖ് സഹകരിക്കുന്നില്ലെന്നും സഊദി അംബാസിഡര്‍ സാമിര്‍ അല്‍ സബ്ഹാന്‍ പറഞ്ഞു. എംബസ്സിയില്‍ നിന്നും വിമാനത്താവളത്തിലേക്ക് പോകാനായി ഹെലികോപ്റ്റര്‍ സംവിധാനം നല്‍കാന്‍ ഇറാഖ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ നിരാകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തില്‍ സഊദി അറേബ്യ നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി. ഭീഷണികള്‍ കൊണ്ടും തങ്ങള്‍ ഇറാഖില്‍ നിന്നും പിന്‍മാറുന്ന പ്രശ്‌നമില്ലെന്നും, ഇറാഖ് ജനതയെ സഹായിക്കുന്നതിനുള്ള തങ്ങളുടെ നിലപാട് തുടരുമെന്നും സഊദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."