HOME
DETAILS

പക്ഷി മനുഷ്യനൊത്ത്

  
backup
June 23, 2022 | 4:46 AM

75424532-2

എന്‍.പി അബ്ദുല്‍ അസീസ് മാന്നാര്‍

ലോക പ്രശസ്ത പക്ഷിനിരീക്ഷകനായ ഡോ. സാലിം അലിക്കൊപ്പം പക്ഷിനിരീക്ഷണം നടത്താന്‍ അപൂര്‍വ ഭാഗ്യം ലഭിച്ചവരില്‍ ഒരാളാണ് ചെങ്ങന്നൂര്‍ കുട്ടമ്പേരൂര്‍ കള്ളിയത്ത് ഗോകുലത്തില്‍ ഡോ.ജി ഗോപകുമാര്‍. ഇന്നു പശുവളര്‍ത്തലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇദ്ദേഹത്തോട് പശുവിനെയാണോ പക്ഷിയെയാണോ കൂടുതല്‍ ഇഷ്ടമെന്നു ചോദിച്ചാല്‍ കണ്ണടച്ചു പറയും, പക്ഷികളെയെന്ന്. പിന്നെ എങ്ങനെ ക്ഷീരകര്‍ഷകനായി എന്ന ചോദ്യത്തിന് അല്‍പം നിരാശകലര്‍ന്ന സ്വരത്തില്‍ ഉത്തരം തരും, സാഹചര്യം അങ്ങനെയാക്കി എന്ന്.

പക്ഷിനിരീക്ഷണത്തിലെ
കാര്‍ക്കശ്യം

'വലിയ കര്‍ക്കശക്കാരനായിരുന്നു സാലിം അലി. പക്ഷികളെ കുറിച്ചുള്ള പഠനകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയാറായിരുന്നില്ല. അവയെ നിരീക്ഷിക്കുമ്പോള്‍ കിട്ടുന്ന വിവരങ്ങള്‍ കുറ്റമറ്റതായിരിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. അക്കാര്യത്തില്‍ ചെറിയ സൂക്ഷ്മതക്കുറവു പോലും അദ്ദേഹം സഹിക്കില്ല, അംഗീകരിക്കുകയുമില്ല- ഇതു പറയുമ്പോള്‍ പക്ഷികളെക്കുറിച്ചു പഠിക്കാനായി ഏറെ നാള്‍ സാലിം അലിയോടൊപ്പം ചെലവഴിച്ചതിന്റെ ഓര്‍മകള്‍ ഡോ.ഗോപകുമാറിന്റെ മുഖത്തു തെളിയുന്നു.
ചിട്ടയായ ജീവിതത്തിന്റെ ഉടമയായ സാലിം അലി എല്ലാവരോടും സുഹൃത്തായിട്ടായിരുന്നു ഇടപഴകിയിരുന്നത്. പക്ഷേ പക്ഷിനിരീക്ഷണ വിവരങ്ങള്‍ വളരെ കൃത്യതയോടെയല്ല തയാറാക്കിയതെന്ന നേരിയ സംശയം ഉണ്ടെങ്കില്‍പ്പോലും തന്റെ കീഴില്‍ നിരീക്ഷണം നടത്തുന്നവരോട് ദേഷ്യപ്പെടുന്നതില്‍ ഒരു ദാക്ഷിണ്യവും അദ്ദേഹം കാണിച്ചിരുന്നില്ല. മാത്രമല്ല, ഉയര്‍ന്ന നിലവാരമുള്ള ഇംഗ്ലിഷ് പദങ്ങള്‍ ഉപയോഗിച്ചു വേണം പ്രൊജക്ടുകള്‍ തയാറാക്കി സൂക്ഷിക്കേണ്ടതെന്നും അദ്ദേഹത്തിനു നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് പക്ഷികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകളും പഠനങ്ങളുമെല്ലാം ലോകം അംഗീകരിച്ചതും കുറ്റമറ്റതായതും- ഗോപകുമാര്‍ പറയുന്നു.

സാലിം അലിയോടൊപ്പം

ബിരുദപഠനം കഴിഞ്ഞു ഒരു പ്രകൃതി ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹവും പേറിയാണ് ഗോപകുമാര്‍ മുംബൈയില്‍ എത്തിയതും ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയില്‍ അംഗമായതും. ചെടികളും പക്ഷികളും മണ്ണും തുടങ്ങി എല്ലാം ഉള്‍പ്പെട്ട പഠനമായിരുന്നു മനസില്‍. അതിന്റെ ഭാഗമായി ഓരോന്നിനെക്കുറിച്ചുമുള്ള അടിസ്ഥാന പഠനവും നടത്തി. തുടര്‍ന്നായിരുന്നു പക്ഷികളെക്കുറിച്ചുള്ള പഠനത്തില്‍ എത്തിപ്പെട്ടതും സാലിം അലിയുടെ ശിഷ്യനായി പ്രവര്‍ത്തിക്കുന്നതും. അക്കാലത്ത് വാഷിങ്ടണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്മിത്ത് സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷ് ആന്റ് വൈല്‍ഡ് എന്ന സ്ഥാപനം പക്ഷികളുടെ ദേശാടനത്തെക്കുറിച്ചുള്ള ഗവേഷണം നടത്തുന്നതിനായി ഏല്‍പിച്ചതു സാലിം അലിയെയായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. ഡോ. സുഗതന്‍ പെരുമ്പാവൂര്‍, ഡോ. പ്രേം വര്‍ക്കി ഉമ്മന്‍ തിരുവനന്തപുരം എന്നിവരുള്‍പ്പെടെ നാലുപേരായിരുന്നു ആ സംഘത്തിലെ മലയാളികള്‍.


തമിഴ്‌നാട്ടിലെ വേദാരണ്യം എന്ന സ്ഥലത്തായിരുന്നു ഗവേഷണവും പഠനവും. അതിനായി നിരവധി പുസ്തകങ്ങള്‍ വായിക്കാനും പഠിക്കാനും സാലിം അലി പ്രേരിപ്പിച്ചു. അതു ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ക്കും ചിട്ടകള്‍ക്കും കാരണമായി. പക്ഷികളെ നിരീക്ഷിക്കുമ്പോള്‍ സാലിം അലി കാണിച്ചിരുന്ന അതീവ സൂക്ഷ്മതയും ജാഗ്രതയും പാഠമാക്കാനായത് പില്‍ക്കാലത്തു തനിക്ക് ഏറെ ഗുണംചെയ്തതായും ഗോപകുമാര്‍ സ്മരിക്കുന്നു. നിരീക്ഷണത്തിനായി നേരത്തെ തന്നെ വ്യക്തമായ രൂപരേഖ തയാറാക്കുക സാലിം അലിയുടെ ചിട്ടകളില്‍ ഒന്നായിരുന്നു. ഒപ്പം ഒന്നിച്ചുള്ള നിരീക്ഷണവും പഠനവും വേണം എന്നു സഹപ്രവര്‍ത്തകര്‍ക്കുള്ള ഉപദേശവും. കൂടാതെ തനിക്കു തോന്നുന്നതു മാത്രം കുറിച്ചുവയ്‌ക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പഠിപ്പിച്ചു.
ഓരോ പ്രദേശത്തും യാത്രചെയ്യുമ്പോള്‍ കാണുന്ന പക്ഷികളെക്കുറിച്ച് എഴുതാന്‍ ഓരോ പക്ഷികള്‍ക്കും പ്രത്യേകം നോട്ട്ബുക്കുകള്‍ നിര്‍ബന്ധമായിരുന്നു. കാണുന്നതെല്ലാം ഒന്നിച്ച് ഒരേ ബുക്കില്‍ എഴുതിവയ്ക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഏതു വിഷയത്തെക്കുറിച്ചും ആഴത്തില്‍ പഠിക്കണമെങ്കില്‍ അവയ്ക്കായി മാറ്റിവച്ച പുസ്തകത്തില്‍ തന്നെ എഴുതിയാലേ സൂക്ഷ്മത പുലര്‍ത്താനാകൂ എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ഒരിക്കല്‍ അദ്ദേഹത്തിനു സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ തന്നെ ഏല്‍പിച്ചിരുന്ന പക്ഷികളെക്കുറിച്ചല്ലാത്ത മറ്റൊരു പക്ഷിയുടെ പേര് അപ്രതീക്ഷിതമായി കടന്നുകൂടിയതില്‍ അദ്ദേഹം തന്നോട് ദേഷ്യപ്പെട്ടതും മേലില്‍ ഇതാവര്‍ത്തിക്കരുതെന്നു കര്‍ശന നിര്‍ദേശം നല്‍കിയതും ഗോപകുമാര്‍ ഓര്‍ക്കുന്നു. അദ്ദേഹവുമായി കഴിഞ്ഞുകൂടിയ ഏതാനും വര്‍ഷങ്ങള്‍ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നുവെന്നും ഓരോ കാര്യത്തിലും സാലിം അലി പുലര്‍ത്തിയിരുന്ന കൃത്യനിഷ്ടത അദ്ദേഹവുമായി സഹകരിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളവര്‍ക്കെല്ലാം ഏറെ സഹായകമായിട്ടുണ്ടെന്നും ഡോ.ഗോപകുമാര്‍ പറയുന്നു.


എക്കോളജിയില്‍ ഡോക്ടറേറ്റ് എടുത്തശേഷം വിവിധ കോളജുകളില്‍ അധ്യാപകനാകാന്‍ അവസരം ലഭിച്ചിട്ടുള്ള ഗോപകുമാര്‍ കേരള ഫോറസ്ട്രി പ്രൊജക്ടില്‍ എക്കോളജിസ്റ്റായും കിലയില്‍ എക്‌സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. തുടര്‍ന്നു വിശ്രമജീവിതം നയിക്കുന്ന അദ്ദേഹം പിന്നീട് കാര്‍ഷിക മേഖലയിലേക്കു തിരിയുകയായിരുന്നു. ഇപ്പോള്‍ ഇരുപതോളം പശുക്കളെയും ആട്, താറാവ്, കോഴി തുടങ്ങിയവയേയും വളര്‍ത്തുന്ന ഒരു നല്ല കര്‍ഷകനായി മാറി. നെല്‍കൃഷിയിലും വ്യാപൃതനായ അദ്ദേഹം കാര്‍ഷികവൃത്തി അഭിവൃദ്ധിപ്പെടുത്താന്‍ എന്തെല്ലാം ചെയ്യാനാകുമെന്നതിനെക്കുറിച്ച് പഠിക്കുന്നുമുണ്ട്.

പറന്നകന്ന കുരുവി

ആകാശം പോലെ അതിരുകളില്ലാത്ത പക്ഷികളുടെ ലോകത്തു പറന്നുനടന്ന സാലിം മൊയ്‌നുദ്ദീന്‍ അബ്ദുല്‍ അലി എന്ന സാലിം അലിയുടെ കയ്യില്‍ പക്ഷിനിരീക്ഷണത്തിനായി അക്കാലത്തെ ഒരു ബൈനോക്കുലര്‍ മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. ഒരു പക്ഷിയുടെ ശബ്ദം കേട്ടാല്‍ അതിന്റെ രൂപഭാവങ്ങളും ലോകത്ത് അത് എവിടെയെല്ലാമുണ്ട്, അതിന്റെ സഞ്ചാരപാത, ആഹാരക്രമങ്ങള്‍ എന്നിവയെല്ലാം പറയാന്‍ അദ്ദേഹത്തിനു നിമിഷങ്ങള്‍ മതിയായിരുന്നു. പക്ഷികളെക്കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തി. പത്മശ്രീയും പത്മവിഭൂഷനും രാജ്യസഭാംഗത്വവുമെല്ലാം അതില്‍ പെടും. ലോകത്തെ നിരവധി രാജ്യങ്ങളില്‍ സഞ്ചരിച്ച അദ്ദേഹം കേരളത്തില്‍ തട്ടേക്കാടു പക്ഷിസങ്കേതത്തില്‍ രണ്ടു പ്രാവശ്യം എത്തിയിരുന്നു. അവിടെ അദ്ദേഹം 167 തരം പക്ഷികളെ കണ്ടെത്തിയതായി ബേര്‍ഡ്‌സ് ഓഫ് കേരള എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


അലഞ്ഞു നടന്നു കാടുകള്‍ കയറിയിറങ്ങി കാറ്റും മഴയുമേറ്റായിരുന്നു സാലിം അലിയുടെ പഠനം. ബിരുദം നേടാന്‍ അവസരം ലഭിക്കാതിരുന്ന അദ്ദേഹത്തിന് ആ ഒറ്റ കാരണംകൊണ്ട് സര്‍ക്കാര്‍ ജോലി ലഭിച്ചില്ല. അതിനുശേഷം തന്നെ കാണാന്‍ വരുന്ന വിദ്യാര്‍ഥികളോട് ബിരുദം എടുക്കണമെന്ന് അദ്ദേഹം ഉപദേശിക്കുമായിരുന്നു. കണക്കിലും കര്‍ക്കശക്കാരനായിരുന്ന അദ്ദേഹത്തിനു പക്ഷിസര്‍വേകള്‍ നടത്താന്‍ ഹൈദരാബാദ് നൈസാമില്‍ നിന്നും പണം ലഭിച്ചപ്പോള്‍ ആ പണം ചെലവഴിച്ചതിന്റെ ഏറ്റവും ചെറിയ തുകയുടെ കണക്കുപോലും അദ്ദേഹം എഴുതി സൂക്ഷിച്ചിരുന്നു. 76 വര്‍ഷത്തിലൊരിക്കല്‍ പ്രത്യക്ഷപ്പെടുന്ന ഹാലിയുടെ ധൂമകേതുവിനെ രണ്ടുവട്ടം കാണാനുള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായി. സാലിം അലിയുടെ ആത്മകഥയുടെ പേരാണ് 'ഫാള്‍ ഓഫ് എ സ്പാരോ'. 91ാം വയസില്‍ 1987 ജൂണ്‍ 20നു പക്ഷികളുടെ കൂട്ടുകാരന്‍ ലോകത്തുനിന്നു പറന്നകലുമ്പോള്‍ പറവകളെ സ്‌നേഹിക്കുന്നവര്‍ക്കായി ഒട്ടനേകം അറിവുകള്‍ ബാക്കിവച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ സാവകാശം ചോദിച്ചേക്കും; വിശദമായ ചോദ്യാവലി തയ്യാറാക്കി ഇ.ഡി

Kerala
  •  14 days ago
No Image

തർക്കങ്ങളും ജംബോ പട്ടികകളും; പഴ്‌സനൽ സ്റ്റാഫ് നിയമനം നീളുന്നു

Kerala
  •  14 days ago
No Image

വഴിമുട്ടി ചുരം വികസനം; എന്ന് തീരും ദുരിതയാത്ര; ഗതാഗതക്കുരുക്ക് രൂക്ഷം

Kerala
  •  14 days ago
No Image

'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്': ആദ്യമായി പ്രത്യക്ഷപ്പെട്ടത് 'വടകര സ്‌ക്വാഡ്' എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍; അഡ്മിന്‍മാരെ ചോദ്യം ചെയ്യും 

Kerala
  •  14 days ago
No Image

ഇറാനില്‍ യു.എസ് വ്യോമാക്രമണം; തിരിച്ചടിച്ച് ഇറാന്‍, മിഡില്‍ ഈസ്റ്റിലെ സൈനികത്താവളങ്ങള്‍ ഉള്‍പെടെ ലക്ഷ്യമിടുമെന്ന് അമേരിക്കക്ക് താക്കീത്, വീണ്ടും യുദ്ധഭീതി

International
  •  14 days ago
No Image

'കാരണഭൂത' നെ കണ്ടെത്തിയില്ല; നേതൃമാറ്റ ആവശ്യം വെട്ടി സി.പി.എം

Kerala
  •  14 days ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ

Kerala
  •  14 days ago
No Image

മഴയും കാറ്റും; ജാഗ്രത നിർദേശവുമായി കെ.എസ്.ഇ.ബി; പൊട്ടിവീണ കമ്പികളുടെ സമീപത്തേക്ക് പോകരുത്

Kerala
  •  14 days ago
No Image

വൻകിട കമ്പനികളുടെ ഭൂമി കൈയേറ്റം; തോട്ടഭൂമി തിരിച്ചുപിടിക്കാൻ കച്ചകെട്ടി സർക്കാർ

Kerala
  •  14 days ago
No Image

5 വർഷത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 36,000 പേർ; കൂടുതലും പുരുഷന്മാർ; 595 കുട്ടികളും

Kerala
  •  14 days ago