പാലക്കാട്ടെ പടയോട്ടം കോട്ടപിടിക്കാന്‍മുന്നണികള്‍, പാലക്കാടന്‍ കാറ്റിനു ചൂടേറും
പാലക്കാട്: പശ്ചിമഘട്ട മലനിരകളില്‍നിന്നുള്ള പാലക്കാടന്‍ ചൂടും പ്രതീക്ഷകളെ വഴി തിരിച്ചുവിട്ട് ചുരമിറങ്ങുന്ന മലയോരക്കാറ്റും. മൂന്നു മുന്നണികള്‍ അഴിച്ചുവിട്ട പോരാട്ടച്ചൂടാണ് പാലക്കാട്ടെങ്കിലും നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള യു.ഡി.എഫ്-എല്‍.ഡി.എഫ് നേര്‍ക്കുനേര്‍ അങ്കമാണ് മണ്ഡലംനിറയേ.
പതിനെട്ടാം നൂറ്റാണ്ടില്‍ ഹൈദരലിയിലൂടെ പിറവികൊണ്ട ടിപ്പുസുല്‍ത്താന്‍ കോട്ട നിലകൊള്ളുന്ന ഈ മണ്ഡലത്തെ തങ്ങളുടെ രാഷ്ട്രീയ കോട്ടയാക്കാനുള്ള പോരാട്ടത്തിനാണ് മുന്നണികള്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. 23 വര്‍ഷങ്ങള്‍ക്കു ശേഷം പിടിച്ചെടുത്ത കോട്ടകാക്കാന്‍ യു.ഡി.എഫും നഷ്ടപ്പെട്ട കോട്ട തിരിച്ചു പിടിച്ചെക്കാന്‍ എല്‍.ഡി.എഫും പോരാടുമ്പോള്‍ സാന്നിധ്യമുറപ്പിക്കാന്‍ എന്‍.ഡി.എയുമുണ്ട്.
1996 വരെ കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തേയും (സി.പി.ഐയും സി.പി.എമ്മും) മാറിമാറി പിന്തുണച്ചുവന്ന പാലക്കാടിന് 1996 മുതല്‍ ചെങ്കോട്ടപ്പദവി ലഭിച്ചു. തദ്ദേശ, നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലെല്ലാം കൂടുതലും ഇടത്തോട്ടു ചാഞ്ഞുള്ള പാരമ്പര്യമായിരുന്നു അതിനു കാരണം. സുന്നാ സാഹിബിലൂടെയും വി.എസ് വിജയരാഘവനിലൂടെയും കാത്തുവന്ന കോണ്‍ഗ്രസ് പാരമ്പര്യത്തിന് എന്‍.എന്‍ കൃഷ്ണദാസും എം.ബി രാജേഷും രണ്ടു പതിറ്റാണ്ടോളം തുടര്‍ച്ചയായി വിലങ്ങു തടിയായി നില്‍ക്കുകയായിരുന്നു. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പു വേളകളിലും പാലക്കാടിന്റെ ഭൂപടം ചുവന്നുതന്നെ നിന്നു.
ആ ചരിത്രത്തില്‍ വിശ്വാസമര്‍പ്പിച്ച രാഷ്ട്രീയ നിരീക്ഷകരുടെയും മാധ്യമങ്ങളുടെയും സര്‍വേ ഏജന്‍സികളുടെയും വിശ്വാസ്യത കൂടി തകര്‍ത്താണ് 2019ല്‍ വി.കെ ശ്രീകണ്ഠന്‍ പാലക്കാട്ട് വിജയക്കൊടി പാറിച്ചത്. ഒരൊറ്റ സര്‍വേകളിലും രണ്ടാം സ്ഥാനത്തുപോലും വി.കെ ശ്രീകണ്ഠനെ പരിഗണിച്ചിരുന്നില്ല. ഇവരെല്ലാം മൂന്നാം സ്ഥാനക്കാരനാക്കി പിന്തള്ളിയപ്പോഴും താന്‍ ചെയ്തുവച്ച ഗ്രൗണ്ട്വര്‍ക്കിലായിരുന്നു ശ്രീകണ്ഠന്റെ വിശ്വാസം. അന്ന് ഡി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കുമുമ്പ് ജില്ലയിലാകെ നടത്തിയ പദയാത്രയും അതിലൂടെ ചിട്ടപ്പെടുത്തിയ അടിത്തറയും ശ്രീകണ്ഠനു തുണയായി.
യു.ഡി.എഫിന് ഏറെ വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ആ പദയാത്രയുടെ അലയടി കൂടി വോട്ടായി മാറിയതായിരുന്നു ശ്രീകണ്ഠന്റെ വിജയത്തിലെ ഹൈലേറ്റ്. ജനപ്രതിനിധിയായതോടെ അടിത്തട്ടിലുള്ള പ്രവര്‍ത്തകരിലും പൊതുസമൂഹത്തിലും സ്വാധീനമുണ്ടാക്കാനാണ് ശ്രീകണ്ഠന്‍ കൂടുതല്‍ പരിശ്രമിച്ചിട്ടുള്ളത്. ഓരോ ചടങ്ങുകളില്‍ സംബന്ധിക്കുമ്പോഴും വേദിയില്‍ ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ സമയം സദസ്സിലുള്ളവരോടൊപ്പം ചെലവഴിച്ചും സൗഹൃദം പങ്കുവച്ചും പാലക്കാടന്‍ ജനതയ്ക്ക് പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ നവ്യാനുഭവം തന്നെ പകര്‍ന്നു ശ്രീകണ്ഠന്‍.
അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പൊതുജനത്തെ വോട്ടിനായി സമീപിക്കുമ്പോള്‍ വി.കെ ശ്രീകണ്ഠനുള്ള ആത്മ വിശ്വാസവും തന്റെ ശൈലിയില്‍തന്നെ. വികസന കാഴ്ചപ്പാടിലും ശ്രീകണ്ഠന്‍ പ്രത്യേക ശൈലി സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലും മറ്റും പൊതുജനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മേഖലകളില്‍ കൂടുതല്‍ എം.പി ഫണ്ട് ചെലവഴിക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്.
ഇടതുപക്ഷവും എന്‍.ഡി.എയും റോഡ് ഷോകളില്‍ ശ്രദ്ധിക്കുമ്പോള്‍ ശ്രീകണ്ഠന്‍ മുന്നണി നേതൃത്വത്തോട് 24ാം തീയതി വരെ സമയം ചോദിച്ച് പൂര്‍ണമായും ഗൃഹസന്ദര്‍ശനങ്ങളില്‍ മുഴുകി. പാര്‍ലമെന്റ് മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഒപ്പം നിന്ന മണ്ണാര്‍ക്കാട്, പട്ടാമ്പി, പാലക്കാട് നിയമസഭാ മണ്ഡലങ്ങള്‍ക്കുപുറമെ രണ്ടുമണ്ഡലങ്ങള്‍ കൂടി ഇത്തവണ യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നാണ് ശ്രീകണ്ഠന്റെ അവകാശവാദം.
ഒരിക്കലും തകരാത്ത ചെങ്കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന പാലക്കാട് നഷ്ടപ്പെട്ട ഷോക്കില്‍നിന്ന് ഇപ്പോഴും എല്‍.ഡി.എഫ് മോചിതരായിട്ടില്ല.
പാലക്കാട് തിരിച്ചു പിടിക്കുകയെന്നത് ആത്മാഭിമാനത്തിന്റെ പ്രശ്‌നം കൂടിയായി ഇടതു മുന്നണിക്കും പ്രത്യേകിച്ച് സി.പി.എമ്മിനും. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളെ തന്നെ ആ ചുമതല ഏല്‍പ്പിച്ചത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എ. വിജയരാഘന്റെ വരവോടെ പാര്‍ട്ടി ഘടകങ്ങളിലും ഓളമുണ്ടായി. പാര്‍ട്ടിയുടെ കേഡര്‍ രീതി കൂടിയാകുമ്പോള്‍ ഇത്തവണ പാലക്കാടിനെ വീണ്ടും ചെങ്കോട്ടയാക്കാമെന്നു തന്നെയാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം മാത്രമല്ല ഇടതുപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്ക് അടിവരയിടുന്നത്. നഷ്ടപ്പെട്ട ചെങ്കോട്ട തിരിച്ചു പിടിക്കാന്‍ ഒരു വര്‍ഷം മുമ്പു തന്നെ ആസൂത്രണവും പദ്ധതികളുമായി പാര്‍ട്ടി ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സി.പി.എമ്മിന് സംസ്ഥാന തലത്തില്‍ ഗ്രൂപ്പിസം ഏറെ തലവേദനയായ ജില്ലയായിട്ടുകൂടി പാലക്കാട്ട് ബ്രാഞ്ച് കമ്മിറ്റികളെ നേരത്തെ തന്നെ തെരഞ്ഞെടുപ്പിന് ഒരുക്കാന്‍ കഴിഞ്ഞു എന്നത് എല്‍.ഡി.എഫിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
മലമ്പുഴ, ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിയമസഭാ മണ്ഡലങ്ങള്‍ കൊണ്ട് വന്‍ മുന്നേറ്റമുണ്ടാക്കുകയും കോങ്ങാടിനെയും പട്ടാമ്പിയേയും ഒപ്പം നിര്‍ത്തുകയുമാണ് എല്‍.ഡി.എഫ് ലക്ഷ്യം. ഈ തന്ത്രം ഫലിച്ചാല്‍ മണ്ണാര്‍ക്കാട്, പാലക്കാട് നിയമസഭാ മണ്ഡലങ്ങള്‍ കൊണ്ടുള്ള ലീഡിനെ മറികടക്കാനാകുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍.
സംസ്ഥാനത്ത് എന്‍.ഡി.എ മുന്നണി വിജയസാധ്യത കല്‍പിച്ച മണ്ഡലം കൂടിയാണ് പാലക്കാട്. എന്നാല്‍ ബി.ജെ.പിയുടെ ഈ കണക്കുകൂട്ടല്‍ എത്രത്തോളം വിജയം കാണുമെന്ന് കണ്ടറിയണം. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ പാലക്കാട്, മലമ്പുഴ മണ്ഡലങ്ങള്‍ മാത്രമാണ് 30 ശതമാനത്തിനടുത്ത് വോട്ടുനേടാന്‍ സാധിക്കുന്ന മണ്ഡലങ്ങള്‍. എന്തായാലും മൂന്ന് മൂന്നണികളുടെയും പ്രതീക്ഷകളും കണക്കുകൂട്ടലുകളും തെരഞ്ഞെടുപ്പ് പോരാട്ടത്തിലും പാലക്കാടിനെ ചുട്ടുപൊള്ളിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."