HOME
DETAILS

സഹനം

  
backup
August 16, 2021 | 1:55 AM

8964564563648-2

പ്രശസ്തനായ ശൈഖ് അബുല്‍ഹസന്റെ അപദാനങ്ങള്‍ കേട്ട ചെറുപ്പക്കാരനായ ദര്‍വീശിന് അദ്ദേഹത്തെ കാണാനുള്ള അതിയായ ആഗ്രഹമുണ്ടായി. ഒരുദിവസം തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനായി ശൈഖിന്റെ താമസസ്ഥലമായ കിഴക്കന്‍ പ്രവിശ്യയിലേക്ക് ദര്‍വീശ് യാത്രപുറപ്പെട്ടു. യാത്ര വളരെ കഠിനവും ദൈര്‍ഘ്യമേറിയതുമായിരുന്നു. സ്ഥലത്തെത്തിയ ഉടനെ ദര്‍വീശ് ശൈഖിനെ കുറിച്ച് അന്വേഷണമാരംഭിച്ചു. പട്ടണത്തിന്റെ ഊടുവഴികളിലൂടെയെല്ലാം നടന്ന് മണിക്കൂറുകളെടുത്താണ് ശൈഖിന്റെ വസതി കണ്ടുപിടിച്ചത്. ഒടുവില്‍ വാതിലിനു മുട്ടുമ്പോള്‍ ദര്‍വീശിന്റെ ഹൃദയം ആവേശംകൊണ്ട് പടപടാ തുടിക്കുന്നുണ്ടായിരുന്നു.
'ആരാണ്?'
അകത്തു നിന്ന് ഒരു സ്ത്രീശബ്ദം ഉയര്‍ന്നു.
'ഞാന്‍ ശൈഖിനെ കാണാന്‍ വന്നതാണ്. വളരെയധികം യാത്രചെയ്ത് തലഗാനയില്‍ നിന്നാണ് വരുന്നത്'.
ദര്‍വീശ് കരയുന്നതുപോലെ പറഞ്ഞു.
'എന്തൊരു പടുവിഡ്ഢിയാണ് നീ? ദൈവം ഉപേക്ഷിച്ച ഈ നാട്ടിലേക്കാണോ നീ ഇത്രയധികം യാതനകള്‍ സഹിച്ചു യാത്രചെയ്തത്? അതും എന്തിന്? നിനക്ക് വേറെ സുകൃതമൊന്നും ചെയ്യാനുണ്ടായിരുന്നില്ലേ?'- സ്ത്രീ ശകാരിച്ചു.
'എന്തു മണ്ടന്‍ ആശയമാണ് നിന്റെ പൊട്ടത്തലയില്‍ കയറിക്കൂടിയത്? അതോ നിന്നെ പിശാച് വഴിതെറ്റിച്ചതാണോ?'
സ്ത്രീ ദര്‍വീശിനെ ഭത്സിച്ചുകൊണ്ടേയിരുന്നു.
ദര്‍വീശിനെയും ശൈഖിനെയും അവള്‍ കണക്കറ്റ് പരിഹസിച്ചു. ശൈഖിനെ കാണാനുള്ള ചെറുപ്പക്കാരന്റെ അവസാനത്തെ ആശയും കെടുത്താന്‍ തന്നാലാവുംവിധം ആ സ്ത്രീ ശ്രമിച്ചു.
'അങ്ങനെയെല്ലാമാവട്ടെ, മഹതീ, എവിടെ ചെന്നാല്‍ ശൈഖിനെ കാണാമെന്ന് എനിക്കൊന്നു പറഞ്ഞുതരൂ'- ദര്‍വീശ് അപേക്ഷിച്ചു.


അവന്റെ കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞിരുന്നു. 'വിഡ്ഢികളെ പറഞ്ഞു പറ്റിച്ചുകൊണ്ടിരിക്കുന്ന സൂത്രക്കാരനെ കാണണമെന്നു തന്നെയാണോ നിന്റെ ആഗ്രഹം? നിന്നെപ്പോലെയുള്ള ആയിരക്കണക്കിന് മണ്ടന്മാരെ അയാള്‍ ഇതിനോടകം തന്നെ വലയിലാക്കിയിട്ടുണ്ട്. മൂപ്പരെ കാണാതിരിക്കലാണ് നിനക്ക് നല്ലത്. ചതിയില്‍ പെടാതെ വീട്ടിലേക്ക് മടങ്ങിക്കോ. അയാള്‍ ശരിക്കും ഒരു വശീകരണ വിദ്യക്കാരനാണ് എന്നോര്‍ക്കുക. നിന്നെ ആരോ പറഞ്ഞുപറ്റിച്ചതായിരിക്കണം. നിന്നെപ്പോലെയുള്ള കോമാളികളാണ് ഇയാളെ വലുതാക്കുന്നത്. അയാളുടെ അഹന്തയെ പെരുപ്പിക്കാതെ വേഗം നാടുപിടിക്കാന്‍ നോക്കിക്കോളൂ'. സ്ത്രീ ഒരു പ്രഭാഷണം തന്നെ നടത്തി.
യുവ ദര്‍വീശിന് തന്റെ ചെവികളെ വിശ്വസിക്കാനായില്ല.


സ്ത്രീക്കു ഭ്രാന്തായിരിക്കും എന്ന് അവന്‍ വിചാരിച്ചു. എങ്ങനെയെങ്കിലും ശൈഖിനെ കണ്ടേ പോകൂ എന്ന വാശിയില്‍ അവന്‍ പതുക്കെ അവിടെ നിന്നു പിന്‍വാങ്ങി. മറ്റാരോടെങ്കിലും ശൈഖിനെ കുറിച്ച് ചോദിക്കാം എന്ന് തീരുമാനിച്ചു.
പക്ഷേ, പോവുന്നതിനുമുമ്പ് ശൈഖിന്റെ ഭാര്യയാണെന്ന് അവന്‍ മനസിലാക്കിയ സ്ത്രീയോട് ഇങ്ങനെ പറഞ്ഞു: 'നിങ്ങളുടെ ഭര്‍ത്താവിന്റെ പ്രകാശം കിഴക്കും പടിഞ്ഞാറും എത്തിയിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ക്കത് കിട്ടാനുള്ള ഭാഗ്യമുണ്ടായില്ല. നിങ്ങളുടെ ദുഷിച്ച വാക്കുകള്‍ കേട്ട് ഞാന്‍ വീട്ടിലേക്ക് മടങ്ങുകയില്ല. അല്ലാഹുവിന്റെ പ്രകാശം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന നിങ്ങളെപ്പോലുള്ള വവ്വാലുകള്‍ എത്രയോ ഉണ്ട്. നിങ്ങളുടെ ദുഷ്ടവാക്കുകളില്‍ ഞാന്‍ വഞ്ചിതനാവുകയില്ല. വിട! ദൈവം നിങ്ങളുടെ ദുഷിച്ച ആത്മാവിനെ രക്ഷിക്കട്ടെ!'
തന്റെ ദേഷ്യത്തിനു ലേശം ശമനം കിട്ടിയ യുവദര്‍വീശ് അവിടെനിന്നിറങ്ങി കണ്ടവരോടൊക്കെ ശൈഖിനെ കുറിച്ച് ചോദിച്ചു. കുറെ പേരോട് അന്വേഷിച്ചതിനു ശേഷം ഒരാള്‍ ശൈഖ് കാട്ടില്‍ വിറകുപെറുക്കാന്‍ പോയിട്ടുണ്ട് എന്നറിയിച്ചു.


യുവ ദര്‍വീശ് നേരെ പട്ടണത്തിനു വെളിയിലുള്ള കാട്ടുപ്രദേശത്തേക്ക് നടന്നു. എന്തിനാണ് ശൈഖ് ദുഷ്ടയായ ഒരു സ്ത്രീയെ വിവാഹം കഴിച്ചത് എന്ന് അത്ഭുതപ്പെടുകയായിരുന്നു അവന്‍. ആ രണ്ട് വിരുദ്ധ ധ്രുവങ്ങള്‍ ഒരുമിച്ച് കഴിയുന്നത് അവന് സങ്കല്‍പിക്കാനായില്ല. പക്ഷേ, മനസില്‍ നിന്ന് ആ ചിന്തകള്‍ അവന്‍ വേഗം തന്നെ മായ്ച്ചുകളഞ്ഞു. ശൈഖിനെ കാണുകയോ അദ്ദേഹത്തിന്റെ യഥാര്‍ഥസ്ഥിതി മനസിലാക്കുകയോ ചെയ്തിട്ടില്ലല്ലോ. കഥ പൂര്‍ണമായി അറിയാതെ വിധിക്കുന്നത് ശരിയല്ല എന്ന് അവനു തോന്നി.
ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കാട്ടിലെത്തിയത് അവനറിഞ്ഞില്ല.
അവിടെ അത്ഭുതകരമായ കാഴ്ചയാണ് അവനെ വരവേറ്റത്. വൃദ്ധനായ ഒരാള്‍ വലിയൊരു വിറകുകെട്ടുമായി ഒരു സിംഹത്തിന്റെ പുറത്തിരിക്കുന്നു. ചാട്ടവാറായി കയ്യില്‍ ഒരു സര്‍പ്പം.
'സൂക്ഷിക്കണേ, ചെറുപ്പക്കാരാ. നിന്റെ ചിന്തകള്‍ സത്യത്തില്‍ നിന്നു വ്യതിചലിച്ച് കാടുകയറി പോവാതെ നോക്കണം'. യുവാവിന്റെ മനസു വായിച്ച് വൃദ്ധന്‍ പറഞ്ഞു.


ഇതിനിടെ ശൈഖ് ശിഷ്യന്റെ അരികെ എത്തിയിരുന്നു. തന്റെ ഭാര്യ ശിഷ്യനോട് പറഞ്ഞിരിക്കുന്ന വാക്കുകള്‍ ശൈഖ് ഭാവനയില്‍ കണ്ടു. അദ്ദേഹം യുവ ദര്‍വീശിനോട് പറഞ്ഞു: 'ഞാന്‍ അവളെ സഹിക്കുന്നത് എന്റെ അഹന്തയെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയല്ല. ക്ഷമ ഉണ്ടായിരുന്നില്ലെങ്കില്‍ എനിക്ക് എങ്ങനെ സാധിക്കുമായിരുന്നു ഈ സിംഹത്തെ ഇണക്കാന്‍? ആളുകള്‍ എന്തു പറയുന്നു, ചിന്തിക്കുന്നു എന്നത് എന്റെ വിഷയമല്ല. സര്‍വ്വശക്തന്റെ പൂര്‍ണമായ ചൊല്‍പ്പടിയിലാണ് ഞാന്‍. അവനുവേണ്ടി ഞാന്‍ എന്റെ ജീവിതം പൂര്‍ണമായി സമര്‍പ്പിക്കുന്നു. ഭൗതിക കാരണങ്ങളാലല്ല അവളെയോ മറ്റുള്ളവരെയോ ഞാന്‍ സഹിക്കുന്നത്. അല്ലാഹു എത്രമാത്രം മഹാമനസ്‌കനാക്കിയിരിക്കുന്നു എന്നു മറ്റുള്ളവര്‍ കാണുന്നതിനു വേണ്ടിയാണ് ഞാന്‍ അവളോടൊപ്പം ജീവിക്കുന്നത്'.
യുവ ദര്‍വീശ് ശൈഖിനെയും അദ്ദേഹം ഇണക്കിയ സിംഹത്തെയും വണങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  a month ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  a month ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  a month ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  a month ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'കഴിവില്ലാത്തവർ നേതൃത്വത്തിൽ'; ദക്ഷിണ കൊറിയൻ കോച്ച് ഹോങ് മ്യുങ്-ബോ രാജിവെച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

Football
  •  a month ago
No Image

കിരീട വരൾച്ച തീർക്കാൻ ബ്രസീൽ, അട്ടിമറി വീര്യവുമായി ജപ്പാൻ; ലോകകപ്പിലെ ജീവനമരണ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Football
  •  a month ago
No Image

ഗസ്സ വംശഹത്യ, പീഡനം, ലൈംഗിക അതിക്രമം....ഇറ്റാമര്‍ ബെന്‍-ഗ്വിറിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പിന് ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പരാതി 

International
  •  a month ago