HOME
DETAILS

പുതുവർഷം ഓർമയും പ്രതീക്ഷയും

  
backup
December 31, 2023 | 6:05 PM

new-year-memory-and-hope

ജെ.പ്രഭാഷ്

ഓരോ വർഷവും ആടിയൊടുങ്ങുമ്പോൾ അതിന്റെ സ്ഥാനത്ത് മറ്റൊരു വർഷം പിറന്നുവീഴുന്നു. ഒരു കിനാവും നിത്യമല്ല, ഒന്നിനു പിറകെ മറ്റൊന്നായി അവ വരുന്നു എന്നതു പോലെയാണ് കാലവും. ഓർമയും പ്രതീക്ഷയും പോലെ കാലം നിൽക്കുന്നു. കഴിഞ്ഞതെല്ലാം ഓർമയും വരാനിരിക്കുന്നത് മുഴുവൻ പ്രതീക്ഷയും.
പോയ വർഷത്തെ നാം എങ്ങനെയാണ് ഓർത്തെടുക്കുക? യുദ്ധവും സാമൂഹിക സംഘർഷങ്ങളും ജനാധിപത്യത്തിന്റെ ഇടർച്ചയും ചേർന്ന് സൃഷ്ടിച്ച അശാന്തിയിലൂടെയാണ് ഓർമ കടന്നുപോകുന്നത്.

സമാധാനവും സന്തോഷവും തീരെ ഉണ്ടായിരുന്നില്ലെന്നല്ല. അത് ഒറ്റപ്പെട്ട തുരുത്തുകൾ മാത്രമായിരുന്നു.ഗസ്സയുടെയും ഉക്രൈന്റെയും മണിപ്പൂരിന്റെയും അത്തരം അനേകം മനുഷ്യാവകാശ ലംഘനങ്ങളുടെയും നടുവിൽ നമുക്ക് ആമോദിക്കാനാവില്ലല്ലോ. ആയിരക്കണക്കിന് മനുഷ്യരാണ് ഗസ്സയിലും ഉക്രൈനിലും കൊല്ലപ്പെട്ടതും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നതും. മണിപ്പൂരിൽ കൊല്ലപ്പെട്ടവരുടെ കണക്കെടുപ്പ് നടക്കുന്നതേയുള്ളു. മരിച്ചവരാരും മരണം മോഹിച്ചവരല്ല.

ചൈനീസ് വിവാഹത്തിലും ശവസംസ്കാരത്തിലും സംഗീതമുള്ളതുകൊണ്ട് രണ്ടും തമ്മിൽ വ്യത്യാസമില്ലെന്ന് പറയാറുണ്ട്. ഇതുതന്നെയാണ് ഗസ്സയുടെയും ഉക്രൈനിന്റെയും മണിപ്പൂരിന്റെയും കാര്യവും. മനുഷ്യത്വമില്ലായ്മയാണ് മൂന്നിന്റെയും മൗലികഭാവം. തടവറയിൽനിന്ന് തൂക്കുമരത്തിലേക്ക് കൊണ്ടുപോകുന്നൊരു പ്രതിയുടെ പെരുമാറ്റത്തെക്കുറിച്ച് ജോർജ് ഓർവെൽ നൽകുന്ന ദൃക്സാക്ഷി വിവരണം മനുഷ്യത്വം നഷ്ടപ്പെട്ട നമുക്ക് പാഠമാകേണ്ടതാണ്. "അയാളുടെ മുടിച്ചുരുളുകൾ നെറ്റിക്ക് മുന്നിൽ നൃത്തം ചെയ്യുന്നു.

കാലിലെ പേശികൾ ഉയർന്ന് താഴുന്നു. നനഞ്ഞ തറയിൽ പാദത്തിന്റെ അടയാളം പതിഞ്ഞ് കിടക്കുന്നു. നടക്കുന്നതിനിടയിൽ വഴിയിൽ വെള്ളം കണ്ടപ്പോൾ, കാൽ നനയാതിരിക്കാനാവണം, അയാൾ അറിയാതെ എടുത്ത് ചാടി …' . കഴുമരത്തിലേക്കുള്ള യാത്രയ്ക്കിടയിലും മനുഷ്യൻ ജീവനെക്കുറിച്ച് ചിന്തിക്കുന്നു എന്നാണ് ഓർവെൽ സൂചിപ്പിക്കുന്നത്. മനുഷ്യ ശരീരത്തിൽനിന്ന് ജീവന്റെ തുടിപ്പെടുത്തുമാറ്റാൻ നമുക്കെന്തവകാശം എന്നദ്ദേഹം തുടർന്ന് ചോദിക്കുന്നു. ഇതുതന്നെയാണ് ഗസ്സയും ഉക്രൈനും മണിപ്പൂരും ഉന്നയിക്കുന്ന ചോദ്യവും.

മനുഷ്യത്വം സൂപ്പർമാർക്കറ്റിലും ഓൺലൈനിലും ലഭിക്കുന്ന സാധനമല്ലെന്ന് ഇവർ ഓർമപ്പെടുത്തുന്നു.മനുഷ്യന് സംസ്കാരത്തെയും നാഗരികതയെയും കുറിച്ചുള്ള ബോധം നഷ്ടപ്പെട്ടിരിക്കുന്നു. ബഹുസ്വരതയും വൈവിധ്യവും എടുക്കാ ചരക്കായിരിക്കുന്നു. സമാധാനത്തിന്റെ സ്ഥാനം രാജ്യരക്ഷയും ദേശസ്നേഹവും മത-സാമുദായിക ചിന്തയും അപഹരിച്ചിരിക്കുന്നു. പരസ്പരം വിണ്ടുകീറി നിൽക്കുന്നൊരു ലോകത്താണ് ജീവിക്കുന്നത് എന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു. ഇവിടെ ചരിത്രം മനുഷ്യരെ തമ്മിൽ അടിപ്പിക്കാനുള്ള ആയുധമാണ്. ചരിത്രത്തിന്റെ വ്യാഖ്യാനത്തിലെ അവസാന വാക്ക് അധികാരം കൈയാളുന്നവരുടേതാണല്ലോ. സ്ഥലനാമങ്ങൾ മാറ്റാൻ ഇന്ത്യയിൽ നടക്കുന്ന ശ്രമങ്ങൾ ഇതിന്റെ തെളിവാണ്. ഭരണഘടന നമ്മെ ഭാരതത്തിൽനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ, ഇന്ത്യൻ ഭരണകൂടത്തിന്റെ ശ്രമം നേരെ തിരിച്ചാണ്.


സ്ഥലനാമങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനികുമാർ സുപ്രിംകോടതിയിൽ ഫയൽ ചെയ്തൊരു പരാതി ഓർമവരുന്നു. വിചാരണക്കിടയിൽ, ജസ്റ്റിസ് കെ.എം ജോസഫ് മതവിശ്വാസം പൗരന്മാരുടെ മൗലികാവകാശമാണെന്ന് നിരീക്ഷിച്ചപ്പോൾ അതിന് വാദിഭാഗം നൽകിയ മറുപടി ചരിത്രത്തിന്റെ ദുർവ്യാഖ്യാന സാധ്യതകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. അത് ഇന്ത്യക്കാർക്കുള്ളതാണ്, കുടിയേറ്റക്കാർക്കുള്ളതല്ല എന്നാണ് അവർ വാദിച്ചത്. കൂട്ടത്തിൽ അവർ ഒരു ചോദ്യവും ഉന്നയിച്ചു. മുഹമ്മദ് ഗസ്നിക്കും ഗോറിക്കും ഇന്ത്യയുമായി എന്ത് ബന്ധമാണുള്ളത്?


സെൻ ബുദ്ധിസത്തിൽ ഒരു ചോദ്യമുണ്ട്. നിങ്ങളുടെ മുത്തശ്ശി ജനിക്കുന്നതിന് മുൻപ് നിങ്ങൾ എവിടെയായിരുന്നു? ഈ ചോദ്യം മറ്റൊരു രീതിയിൽ അശ്വനികുമാർ ഉന്നയിക്കുന്നു. പ്രശ്നത്തെ പലരീതിയിൽ നമുക്ക് സമീപിക്കാം. എന്നാൽ, ഏറ്റവും അഭികാമ്യമായത് മുത്തശ്ശി എവിടെ ജനിച്ചു എന്നതല്ല, നാം എവിടെ ജനിച്ചു എന്നതാണെന്ന് പറയുന്നതാവും. നാം ജനിച്ചിടമാണ് നമ്മുടെ ഇടം. പക്ഷേ, ചരിത്രത്തെ പോരാട്ടത്തിന്റെ ആയുധമാക്കുന്നവർക്ക് ഈ ഉത്തരം പഥ്യമാവില്ല.

കാരണം ഇവർക്ക് ഇഷ്ടം ജനങ്ങൾ ഇന്നലത്തെ ഘടികാരത്തിൽ നോക്കി ജീവിക്കുന്നതാണ്, ചരിത്രത്തിൽനിന്ന് പാഠങ്ങൾ പഠിക്കാതെ അതിലെ തെറ്റുകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നതാണ്.
ഇത്തക്കാരുടെ ലക്ഷ്യം അധികാരം മാത്രമാണെന്ന് പോയ വർഷം വീണ്ടും തെളിയിച്ചു. ഒപ്പം അവരുടെ അധികാരക്കൊതിയിൽ ജനാധിപത്യത്തിന്റെ കാൽ ഇടറുന്ന കാഴ്ചയും അത് കാണിച്ചുതന്നു. ദലിത് ന്യൂനപക്ഷ പീഡനങ്ങൾ, വിമത സ്വരങ്ങളുടെ അടിച്ചമർത്തലുകൾ, വിദ്വേഷ പ്രസംഗങ്ങൾ, അനീതിയോടുള്ള സന്ധിചേരലുകൾ, കോർപറേറ്റ് പ്രീണനങ്ങൾ … ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്

പാർലമെന്റിൽനിന്ന് 146 പ്രതിപക്ഷാംഗങ്ങളെ പുറത്താക്കിയത്.
പാർലമെന്റിൽ പോലും പ്രതിപക്ഷ ശബ്ദമില്ലെങ്കിൽ പിന്നെ പരമാധികാര ജനാധിപത്യ റിപബ്ലിക് എന്ന് ഘോഷിക്കുന്നതിൽ എന്ത് അർഥമാണുള്ളത്? ജനാധിപത്യം വളരുന്നത് ജനങ്ങളും ജനപ്രതിനിധികളും പരസ്പരം സംസാരിക്കുമ്പോഴും കേൾക്കുമ്പോഴുമാണ്. ഇതിൽ എതിർ ശബ്ദങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത്. കാരണം, അവ ജനാധിപത്യത്തിന്റെയും പൗരത്വത്തിന്റെയും ഏറ്റവും ഉന്നത ഭാവത്തെ കുറിക്കുന്നു. മറ്റുള്ളവർ പറയാൻ മടിക്കുന്നതാണ് എതിർ ശബ്ദങ്ങളിൽ മുഴങ്ങുന്നത്.

അത് മറ്റുള്ളവർക്കു വേണ്ടിയുള്ള ശബ്ദവുമാണ്. അതുകൊണ്ടുതന്നെ അതിനെ ഇല്ലാതാക്കുമ്പോൾ ജനാധിപത്യം ശോഷിക്കുന്നു. ഇതിനൊരു മറുവശവുമുണ്ട്. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും അവരുടെ ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നം നീതിനിഷേധത്തിന്റേതാണെന്ന് ഓർക്കുക. അനീതിയുടെ ഈ കഥയാണ് എതിർ സ്വരങ്ങളിലൂടെ പുറത്തുവരുന്നത്. തന്മൂലം, അതിനെ ഇല്ലായ്മ ചെയ്യുന്നതിൽ നീതിനിഷേധത്തിന്റെ മറ്റൊരു തലവുമുണ്ട്.


ജനാധിപത്യത്തിന്റെ പുറംതോട് അതുപോലെ നിൽക്കുന്നു, പക്ഷേ അകക്കാമ്പ് ഇല്ലാതാകുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ജനാധിപത്യത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കപ്പെടുമ്പോഴും അതിന്റെ സ്ഥാപനസ്വരൂപങ്ങൾ നാശോന്മുഖമാകുന്നു. മന്ത്രിയും മേയറും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളുമൊക്കെ ഇപ്പോഴുമുണ്ട്. എന്നാൽ അവരിലൊന്നും ജനാധിപത്യത്തിന്റെ ഉൾത്തുടിപ്പില്ല.


രാഷ്ട്രീയത്തിന്റെ ഭാഷതന്നെ സഭ്യേതരവും രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള ബന്ധം ശത്രുസൈന്യങ്ങളുടേതിന് സമാനവുമാണ്. രാഷ്ട്രീയത്തിൽനിന്ന് ധാർമികത കുടിയിറങ്ങിയതിന്റെ ലക്ഷണമാണിത്. ഇതിനിടയിൽപ്പെട്ട് ജനങ്ങൾ അരാഷ്ട്രീയവൽക്കരിക്കപ്പെടുകയും പ്രശ്നങ്ങളുടെ കാതലിലേക്ക് ഇറങ്ങിച്ചെല്ലാൻ അവർക്ക് കഴിയാതെയും വന്നിരിക്കുന്നു.


പോയ വർഷത്തിന്റെ ബാക്കിപത്രത്തിൽ നീതിയുടേതിനെക്കാൾ ഭാരം അനീതിയുടേതട്ടിനാണ്. "എത്രയനന്തദുരന്തങ്ങൾ/ അതിലിത്തിരി നേർത്ത ശുഭാന്തങ്ങൾ' എന്ന് അയ്യപ്പ പണിക്കർ പറഞ്ഞത് ഓർമയില്ലേ.
ഇന്നലെകൾ ഇങ്ങനെയൊക്കെ പരിണമിച്ചാലും നാളെകളെ മനുഷ്യൻ പ്രതീക്ഷയോടെയാണ് വരവേൽക്കുന്നത്. എല്ലാം ശുഭപര്യവസായി ആകും എന്നതിനെക്കാൾ സംഭവിക്കുന്നതെന്തായാലും അതിൽ അർഥം കണ്ടെത്തുന്നതാണ് പ്രതീക്ഷയുടെ കാതൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിൽ അതിക്രമം: ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

കോഴിക്കോട് അടക്ക മോഷ്ടിച്ച് കടക്കുന്നതിനിടെ ചാക്ക് പൊട്ടി റോഡിൽ വീണു; കൊപ്ര മോഷണത്തിലും പങ്കെന്ന് സൂചന; മൂവർസംഘം പിടിയിൽ

Kerala
  •  a day ago
No Image

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; വിവാഹസംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ തീയതി നീട്ടി; ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ 30 വരെ സമയം

Kerala
  •  a day ago
No Image

"ഇന്ത്യക്കാർ ക്രിയേറ്റീവ് അല്ലെന്ന് ആര് പറഞ്ഞു?" ചലാൻ തട്ടിപ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് പ്രശസ്ത സ്റ്റാൻഡ്അപ്പ് കൊമേഡിയൻ; പുതിയ തട്ടിപ്പുരീതി ഇങ്ങനെ

National
  •  a day ago
No Image

യു.പിയിൽ വീട്ടിനുള്ളിൽ നിസ്‌കരിച്ചവർ അറസ്റ്റിൽ; ശക്തമായ പ്രതിഷേധം 

National
  •  a day ago
No Image

ഇൻഡോറിൽ പരാജയം രുചിച്ച് ഇന്ത്യ; മൂന്നാം ഏകദിനത്തിലെ വിജയത്തോടെ കിവീസിന് പരമ്പര

Cricket
  •  a day ago
No Image

ട്രംപ് ഞങ്ങളെ ചാവേറുകളാക്കി വഞ്ചിച്ചു: പരാതിയുമായി ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭകർ   

International
  •  a day ago
No Image

ഭാര്യക്ക് വാങ്ങിയ സ്വർണ മോതിരം വിമാനത്താവളത്തിൽ നഷ്ടമായി; നിരാശനായ ഇന്ത്യൻ പ്രവാസിക്ക് തുണയായി ദുബൈ എയർപോർട്ട് ഉ​ദ്യോ​ഗസ്ഥിന്റെ സത്യസന്ധത

uae
  •  a day ago
No Image

കൊച്ചിക്ക് പിന്നാലെ പൊന്നാനിയും: ആയിരം കോടിയുടെ കപ്പൽ നിർമ്മാണശാലയ്ക്ക് ഉടൻ തുടക്കമാകും

Kerala
  •  a day ago