കൊന്നൊടുക്കുന്നു, അഭയകേന്ദ്രങ്ങള്‍ ഓരോന്നായി തകര്‍ത്ത് ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 100 ലേറെ മനുഷ്യര്‍
ഗസ്സ: ഇടതടവില്ലാതെ മിസൈല്‍ വര്‍ഷിച്ചും ബോംബിട്ടും ഡ്രോണുകളും സൈനിക വാഹനങ്ങളും ഉപയോഗിച്ചും ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്നത് തുടരുകയാണ് ഇസ്‌റാഈല്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരെ പ്രത്യേകമായി ലക്ഷ്യം വച്ചാണ് ആക്രമണങ്ങള്‍. എല്ലാം നഷ്ടപ്പെട്ട ജനതയുടെ അവസാന ആശ്രയമായ അഭയാര്‍ഥി ക്യാംപുകളാണ് സയണിസ്റ്റ് നരമേധര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. പതിനായിരങ്ങളാണ് ഇവിടങ്ങളില്‍ തിങ്ങി പാര്‍ക്കുന്നത്.
രക്തരൂഷിതമായ 24 മണിക്കൂറാണ് കഴിഞ്ഞു പോയത്. എങ്ങും പരുക്കേറ്റവര്‍. ചിതറിത്തെറിച്ച മൃതദേഹങ്ങള്‍. ചോരക്കളമാണ് ഗസ്സ. വടക്കന്‍ ഗസ്സ മുനമ്പിലെ അല്‍ ശാതി അഭയാര്‍ഥി ക്യാംപിന് നേരെ സയണിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ പകുതിയിലേറെയും കുട്ടികളും സ്ത്രീകളും വയോധികരുമാണ്. ആക്രമണത്തില്‍ ബഹുനില ജനവാസ കെട്ടിടം ഉള്‍പ്പെടെ തകര്‍ന്നു. വടക്കന്‍ ഗസ്സയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഭവനരഹിതരായ ഫലസ്തീനികളാണ് ഇവിടെ വസിച്ചിരുന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരുക്കുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാധാരണക്കാരായ ആളുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. 1948ല്‍ സ്ഥാപിച്ച അല്‍ ശാതി കേന്ദ്രം, ഗസ്സയിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ അഭയാര്‍ഥി ക്യാംപുകളിലൊന്നാണ്.
ഗസ്സയിലെങ്ങും കനത്ത ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ മവാസിയിലെ ടെന്റ് ക്യാംപുകള്‍ക്ക് നേര്‍ക്കുണ്ടായ മിസൈല്‍ വര്‍ഷത്തില്‍ 25 പേരും കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. കുട്ടികളും സ്ത്രീകളും അഭയംതേടിയിരുന്ന താല്‍ക്കാലിക ടെന്റുകള്‍ക്ക് നേരെ രണ്ട് മിസൈലുകളാണ് ഇസ്‌റാഈല്‍ സൈന്യം പ്രയോഗിച്ചത്. ആദ്യ ആക്രമണത്തെത്തുടര്‍ന്ന് ക്യാംപിന് പുറത്തിറങ്ങിയവര്‍ക്ക് നേരെ വീണ്ടും മിസൈല്‍ അയച്ച് കൂട്ടക്കൊല ചെയ്യുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എ.പി റിപ്പോര്‍ട്ട്‌ചെയ്തു.
24 മണിക്കൂറിനുള്ളില്‍ 101 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. ഇത് മൃതദേഹങ്ങളുടെ മാത്രം കണക്കാണെന്നും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന ജീവനുള്ളതോ, ജീവന്‍ വേര്‍പ്പെട്ടുപോയതോ ആയ ഫലസ്തീനികള്‍ ഇതില്‍പ്പെടില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ 169 പേരെയാണ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടതും ഇന്നലെയാണ്.
ഇതോടെ ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 37,551 ലധികം ഫലസ്തീനികളാണ് ഗസ്സയില്‍ മാത്രം കൊല്ലപ്പെട്ടത്. 85,000 പേര്‍ക്ക് പരുക്കേറ്റു. വെസ്റ്റ് ബാങ്കില്‍ 552 പേരും കൊല്ലപ്പെട്ടു. 5,200 പേര്‍ക്ക് പരുക്കേറ്റു. പതിനായിരത്തോളം പേരെയാണ് ഫലസ്തീന്‍ അതോരിറ്റിയുടെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കില്‍നിന്ന് സയണിസ്റ്റ് അധിനിവേശ സൈനികര്‍ നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയത്.
അതിനിടെ വെസ്റ്റ് ബാങ്കില്‍ നിയമവിരുദ്ധമായി കുടിയേറിയ ഇസ്‌റാഈലിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഫലസ്തീന്‍ പോരാളികളാണ് സംഭവത്തിന് പിന്നിലെന്ന് ഇസ്‌റാഈല്‍ ആരോപിച്ചു. കാറോടിച്ചുപോകുകയായിരുന്ന ഇയാളെ വെടിവച്ചുകൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം വാഹനത്തിന് തീയിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."