നെതന്യാഹു പറയുന്നു, താല്‍ക്കാലികമായി വെടിനിര്‍ത്താം, യുദ്ധം അവസാനിപ്പിക്കില്ല; ഗസ്സയില്‍ സമാധാനം പുലരുമോ...
ജെറുസലേം:ലബനാന് പിന്നാലെ ഗസ്സയിലും വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദിമോചനം മുന്‍നിര്‍ത്തിയുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ മത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് നെതന്യാഹു പറഞ്ഞിരിക്കുന്നത്. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഒരുക്കമല്ലെന്നും ഇസ്‌റാഈല്‍ ഭരണാധികാരി വ്യക്തമാക്കുന്നു.
സംഗതി ഹമാസ് പിടികൂടി ബന്ദികളാക്കിയ ഇസ്‌റാഈലികളെ മോചിപ്പിക്കുന്നതിലൂടെ മാത്രമേ നെതന്യാഹുവിന് തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കൂ എന്നതാണ് യാഥാര്‍ഥ്യം. ഹമാസിന്റെ കൈവശമുള്ള ബന്ദികളില്‍ വിദേശികളുമുണ്ട്. ഗസ്സയെ കടുത്ത വ്യോമാക്രമണത്തിലൂടെ ഭൂമിയിലെ നരകമാക്കിയിട്ടും ബന്ദിമോചനം ഇതുവരെയും സാധ്യമായിട്ടില്ല. ഇപ്പോഴും നൂറിലേറെ ബന്ദികള്‍ ഹമാസിന്റെ കസ്റ്റഡിയിലാണ്. ഹിസ്ബുല്ലയുമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതോടെ ബന്ദിമോചനത്തിന് ഹമാസിനുമേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താനാണ് ഇസ്‌റാഈലിന്റെ പദ്ധതി.
അതേസമയം, ഗസ്സയില്‍ ഹമാസ് ഭരണം ആവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ യുദ്ധം തുടരുമെന്നും നെതന്യാഹു ആവര്‍ത്തിക്കുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉയര്‍ത്തുന്ന സമ്മര്‍ദവും ബന്ദികളുടെ ബന്ധുക്കള്‍ ആരംഭിച്ച പുതിയ പ്രക്ഷോഭ പരിപാടികളുമാണ് നെതന്യാഹുവിന്റെ പുതിയ പ്രഖ്യാപനത്തിന് പിന്നില്‍ എന്നാണ് സൂചന.
വെടിനിര്‍ത്തലിനുള്ള സമഗ്ര പദ്ധതി ഈജിപ്ത് അവതരിപ്പിക്കുമെന്ന് ഹിസ്ബുല്ലയുമായി ബന്ധമുള്ള അല്‍ അഖ്ബാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചക്കായി ഈജിപ്ത് പ്രതിനിധി സംഘം ഇസ്‌റാഈലില്‍ എത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രായമായവര്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കി ബന്ദികളെ ഘട്ടങ്ങളായി മോചിപ്പിക്കണമെന്നാണ് മുന്നോട്ട് വെക്കുന്ന വ്യവസ്ഥ. ഇതിന് സമാന്തരമായി ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള ചര്‍ച്ചയും നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ആക്രമണം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന ഹമാസിന്റെ പ്രഖ്യാപിത നിലപാടിനിടെ, ഇസ്‌റാഈല്‍ എത്രകണ്ട് വിട്ടുവീഴ്ചക്ക് തയാറാകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതിനിടെ, ലബനാനില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചും അക്രമണം നടത്തിയിരിക്കുകയാണ് ഇസ്‌റാഈല്‍. ഗസ്സയിലും ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. 34 പേരാണ് ഇന്നലെ മത്രം കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."