ഒളിവില്‍ കഴിഞ്ഞത് 18 വര്‍ഷങ്ങള്‍, അഞ്ചല്‍ കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താന്‍ സി.ബി.ഐയെ സഹായിച്ചത് കേരള പൊലിസ്
കൊല്ലം: അഞ്ചലില്‍ യുവതിയേയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടാനായി നിര്‍ണായക വിവരം നല്‍കിയത് കേരള പൊലിസ്. മുഖ്യപ്രതി ദിവില്‍ കുമാറിന്റെ മേല്‍വിലാസം ഉള്‍പ്പെടെ കണ്ടെത്തിയത് സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചാണ്. മുഖ്യപ്രതി ദിവില്‍ കുമാറിന്റെ 18 വര്‍ഷം മുമ്പുള്ള ഫോട്ടോ ടെക്‌നിക്കല്‍ ഇന്റലിജന്‍സ് രൂപ മാറ്റം വരുത്തി പരിശോധിച്ചു. ഇതിന് ഫേസ്ബുക്കില്‍ ഒരു വിവാഹ ഫോട്ടോയുമായി സാദൃശ്യമുണ്ടായി. വ്യാജ വിലാസത്തില്‍ മറ്റൊരു പേരില്‍ പോണ്ടിച്ചേരിയില്‍ താമസിക്കുകയായിരുന്നു പ്രതി. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രതികളാണെന് തിരിച്ചറിഞ്ഞു. ഈ വിവരം സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
18 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയിലാകുമ്പോള്‍ ഒരമ്മയുടെ പോരാട്ടത്തിന്റെയും കണ്ണീരിന്റേയും വിജയം കൂടിയാണ്. തന്റെ മകളും ദിവസങ്ങള്‍മാത്രം പ്രായമുള്ള പിഞ്ചോമനകളും കഴുത്തറത്ത് രക്തംവാര്‍ന്ന് ചേതനയറ്റ് കിടക്കുന്നതുകണ്ട അലയമണ്‍ രജനിവിലാസത്തില്‍ ശാന്തമ്മയുടെ കണ്ണീരുണങ്ങാത്ത പോരാട്ടത്തിന്റെ വിജയമാണ് ഇന്നലെ കണ്ടത്. കൊലപാതകത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൈനികരായ അലയമണ്‍ ചന്ദ്രവിലാസത്തില്‍ ദിവില്‍കുമാര്‍, കണ്ണൂര്‍ ശ്രീകണ്ഠപുരം പുതുശ്ശേരി വീട്ടില്‍ രാജേഷ് കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നടത്തിയ ആസൂത്രണ കൊലപാതകമാണിതെന്ന് തെളിഞ്ഞത്.
2006 ഫെബ്രുവരി ആറിനാണ് ശാന്തമ്മയുടെ മകള്‍ രഞ്ജിനിയെയും കൊച്ചുമക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ നീതിക്കായുള്ള പോരാട്ടത്തിലായിരുന്നു പിന്നീട് ശാന്തമ്മ. സംഭവം നടന്ന ദിവസം ചെറുമക്കള്‍ രണ്ട് പേരെയും കുളിപ്പിച്ച് ഒരുക്കി ഉറക്കി കിടത്തി അവര്‍ക്ക് മുത്തം കൊടുത്താണ് ശാന്തമ്മ വീട്ടില്‍ നിന്ന് പുറത്തുപോയത്. കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്ത് ഓഫിസിലേക്ക് പോയതായിരുന്നു അവര്‍. തിരികെയെത്തുമ്പോള്‍ അവര്‍ കണ്ടത് കട്ടിലില്‍ കഴുത്തറ്റ നിലയിലുള്ള കുരുന്നു ശരീരങ്ങളെയാണ്. കുട്ടികളുടെ അമ്മ പുറത്തേ മുറിയില്‍ മരിച്ച നിലയിലും.
മകളുടേയും ചെറുമക്കളുടെയും ഘാതകരെ കണ്ടെത്താന്‍ വേണ്ടി അവര്‍ എല്ലാ തലത്തിലും പരിശ്രമങ്ങള്‍ നടത്തി. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അടക്കം ഉണ്ടായെങ്കിലും അതൊന്നും ശാന്തമ്മയെ തളര്‍ത്തിയില്ല. ആദ്യം ലോക്കല്‍ പൊലിസാണ് കേസ് അന്വേഷിച്ചത്. അന്വേഷണം ഇഴഞ്ഞുനീങ്ങിയതോടെ ശാന്തമ്മ ഹൈക്കോടതിയെ സമീപിച്ച് സി.ബി.ഐയെക്കൊണ്ട് അന്വേഷണം ഏറ്റെടുപ്പിച്ചു.
2006 ജനുവരി 26 നാണ് അവിവാഹിതയായ രഞ്ജിനി ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. അയല്‍വാസിയായ ദിവില്‍കുമാറുമായി ഇവര്‍ അടുപ്പത്തിലായിരുന്നു. കുഞ്ഞുങ്ങളുടെ പിതൃത്വം ദിവില്‍കുമാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നിഷേധിച്ചു. തുടര്‍ന്ന് രഞ്ജിനി വനിതാകമ്മിഷന് പരാതിനല്‍കുകയും ഡി.എന്‍.എ പരിശോധനക്ക് വിധേയനാകാന്‍ ദിവില്‍കുമാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ഇയാള്‍ തയാറായിരുന്നില്ല. തുടര്‍ന്നാണ് രഞ്ജിനിയേയും കുഞ്ഞുങ്ങളേയും കൊലപ്പെടുത്തുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം പ്രതികള്‍ നടപ്പാക്കിയത്.
ഇന്ത്യന്‍ ആര്‍മിയില്‍ ആയിരുന്ന ഇവര്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോകുകയും പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പോണ്ടിച്ചേരിയില്‍ വേഷവും രൂപവും തൊഴിലും മാറി ഇവര്‍ ജീവിക്കുന്നുവെന്ന് കണ്ടെത്തിയത്. മറ്റൊരു വിലാസത്തില്‍ വ്യാജപേരുകളില്‍ വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."