വയനാട് ടൗൺഷിപ്പ് നിർമാണത്തിൽ കേന്ദ്രത്തെ പൂർണ്ണമായി ആശ്രയിക്കാതെ സംസ്ഥാനം സ്വന്തം നിലക്ക് തുക കണ്ടെത്തണമെന്ന് കേന്ദ്രം
കൊച്ചി: ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ മുണ്ടക്കൈ -ചൂരൽമല പ്രദേശത്തെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് തുക കണ്ടെത്തി പ്രവർത്തനങ്ങൾ തുടങ്ങണമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പുനരധിവാസത്തിന് കേന്ദ്രസർക്കാരിനെ പൂർണ്ണമായി ആശ്രയിക്കരുതെന്നും കേന്ദ്രസഹായം എത്രയെന്നത് അറിയാൻ ഇനിയും കാത്തിരിക്കണമെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.
പുനരധിവാസത്തിൽ കേന്ദ്ര സഹായത്തിനായി കാത്തിരിക്കരുതെന്നും സ്വന്തം നിലയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കണമെന്നും സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും നിർദ്ദേശം നൽകി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ 75ശതമാനം തുക ചിലവഴിച്ച ശേഷം കോടതിയെ അറിയിക്കാനും സംസ്ഥാനത്തോട് പറഞ്ഞിരിക്കുകയാണ്. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം പറയാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വായ്പ എഴുതിത്തള്ളുന്നതിൽ കൊവിഡ് കാലത്ത് പോലും മൊറട്ടോറിയം മാത്രമാണ് നൽകിയതെന്നും കേന്ദ്രം ഇന്ന് ഈ വിക്ഷയത്തെക്കുറിച്ച് വിശദീകരണം നൽകി.
അതേസമയം,വയനാട് ദുരന്ത ബാധിതർക്കായി നേരത്തെ സർക്കാർ തീരമാനിച്ച 750 കോടിയുടെ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിനുള്ളിൽ പറയുന്നുള്ളു. ഇതിനായി ബജറ്റിൽ തുക നീക്കിവെച്ചതായി പ്രസംഗത്തിൽ പറയുന്നില്ല. എന്നാൽ, പണത്തിന് തടസമുണ്ടാകില്ലെന്ന് ധനമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.
ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ രണ്ട് ടൗൺഷിപ്പുകൾക്ക് നിർമിക്കുന്നതിനായി രണ്ടു എസ്റ്റേറ്റുകളിൽ സ്ഥലം വാങ്ങിക്കും. ഇതിൽ ആയിരം ചതുരശ്ര അടിയുള്ള വീടുകൾ നിർമിക്കുന്നതാണ്. ഇതിനായി 750 കോടിയുടെ പദ്ധതിയാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രഖ്യാപിക്കുകയാണ് ബജറ്റ്. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സിഎസ്ആർ ഫണ്ട് ,സ്പോണർഷിപ്പ്, കേന്ദ്ര ഗ്രാൻറ് തുടങ്ങിയവയിൽ നിന്നായിരിക്കും സമാഹരിക്കുക. അധികമായി ആവശ്യം വരുന്ന ഫണ്ട് സർക്കാർ അനുവദിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ പറയുന്നത് .
വയനാട് ദുരന്തബാധികർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവനയായി ഇതുവരെ 718 .61 കോടിയാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 8.15 കോടിയാണ് അനുവദിച്ചിരിക്കുന്നത്. എസ്ഡിആർഎഫിൽ നിന്ന് 2006 മുതൽ എയർ ലിഫ്റ്റിങ് ചെലവിന് നൽകേണ്ടിയിരുന്ന 120 കോടി ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കേന്ദ്രം വേണ്ടെന്ന് വെയ്ക്കുകയും ചെയ്തിട്ടുണ്ട്. മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി വയനാടിനായി ഈ പണം ഉപയോഗിക്കാമെന്ന് വ്യക്തത വരുത്തി.
ദുരന്തബാധിതർക്കായി അയിരം ചതുരശ്ര അടിക്ക് 30 ലക്ഷം വേണമെന്നതിനാൽ വീട് നിർമിച്ചു നൽകാൻ സന്നദ്ധത അറിയിച്ച സ്പോൺസർമാരിൽ ചിലർ ആശയക്കുഴപ്പത്തിലാണിപ്പോൾ. പുനർനിർമാണത്തിനും പുനരുദ്ധാരണത്തിനുമായി 2221 കോടി ആവശ്യപ്പെട്ടാണ് കേന്ദ്രത്തിന് പിഡിഎൻഎ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇത്തവണ കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമൊന്നും ഉണ്ടായില്ല. എന്നാലും 750 കോടി പദ്ധതിക്കുള്ള വരവു കണക്കിൽ കേന്ദ്ര ഗ്രാൻഡുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."