ദ കേരള സ്റ്റോറി ആരും കാണുന്നില്ലെന്നതിൽ സന്തോഷം: രാഹുൽ ഗാന്ധി
ഇടുക്കി: ദ കേരള സ്റ്റോറി 2 ആരും കാണുന്നില്ലെന്നതിൽ സന്തോഷമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്നതും ആരും സിനിമ കാണുന്നില്ലെന്നതും സന്തോഷം ഉണ്ടാക്കുന്നതാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി കേരള സ്റ്റോറി 2വിനെക്കുറിച്ച് സംസാരിച്ചത്. കേരളവും അതിന്റെ സംസ്കാരവും പാരമ്പര്യവും എന്താണെന്ന് മനസ്സിലാക്കിയിട്ടുള്ള വലിയൊരു ഭൂരിപക്ഷം ഉണ്ടെന്നും അത് കാണിച്ചു തരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യമെമ്പാടും ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുവാനും ചില വിഭാഗത്തെ അപരവൽക്കരിക്കാനും സിനിമകളെയും മാധ്യമങ്ങളെയും ആയുധമാക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും അതിനു വേണ്ടി വലിയ തോതിൽ പണം ചെലവാക്കുന്നുവെന്നും ഇത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
നേരത്തെ മതസൗഹാർദത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ച് സിംഗിൾ ബെഞ്ച് ഏർപ്പെടുത്തിയ 15 ദിവസത്തെ സ്റ്റേ, ഡിവിഷൻ ബെഞ്ച് നീക്കിയതോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ട്രെയിലർ പുറത്തിറങ്ങിയത് മുതൽ വലിയ രാഷ്ട്രീയ സാമൂഹിക വിവാദങ്ങൾക്കാണ് ചിത്രം വഴിവച്ചത്.
കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണെന്നും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ആരോപിച്ച് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചിരുന്നു. നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങൾ അടക്കം ട്രെയിലറിൽ ഉൾപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."