പോക്സോ കേസ് ഇരകളിൽ വിഷാദരോഗം- ആത്മഹത്യ ചെയ്തത് 44 അതിജീവിതകൾ
തിരുന്നാവായ: കേരളത്തിൽ ബാലപീഡനം ഉയർന്നത് 2016 മുതൽ. കഴിഞ്ഞ എട്ടര വർഷത്തിനിടെ 31,171 കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ നടന്നത് 28,728 അറസ്റ്റുകൾ. പീഡനശേഷം 44 അതിജീവിതകളാണ് ആത്മഹത്യ ചെയ്തത്. സർക്കാർ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. 31,000-ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞമാസം നിയമസഭയിൽ അവതരിപ്പിച്ച കണക്കുകളും വ്യക്തമാക്കുന്നുണ്ട്.
പത്തനംതിട്ടയിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 30 കേസുകൾ രജിസ്റ്റർ ചെയ്യുകയും 57 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് ശേഷമാണ് ഈ കണക്ക് പുറത്തുവന്നത്. 31,171 കേസുകൾ പോക്‌സോ പ്രകാരം റിപ്പോർട്ട് ചെയ്തത് 2016 ജൂൺ മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിലാണ്. ഇക്കഴിഞ്ഞ ജനുവരി ആദ്യം മുതൽ 17 വരെ മാത്രം 271 പോക്‌സോ കേസുകളും 175 അറസ്റ്റുകളും റിപ്പോർട്ട് ചെയ്തു. പോക്‌സോ കേസുകൾ ഉണ്ടായിട്ടും ശിക്ഷിക്കപ്പെട്ടത് 2,614 കേസുകളിൽ മാത്രമാണ്.
പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ 2022 മുതൽ ഗണ്യമായി വർധിച്ചു. 2016നും 2021നും ഇടയിൽ ഓരോ വർഷവും ഏകദേശം 3,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2022-ൽ 4,518, 2023-ൽ 4,641, 2024 ൽ 4594 എന്നിങ്ങനെയാണ് അതിവേഗ കോടതികളിൽ നിന്നുള്ള കണക്കുകൾ. പോക്‌സോ അതിജീവിച്ചവർക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആത്മഹത്യകളെ പരാമർശിച്ച്, അതിജീവിച്ചവരെ പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ബന്ധപ്പെട്ടവർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തവർക്കിടയിൽ ആത്മഹത്യാ പ്രവണത വർധിച്ചിരിക്കുന്നതും കമ്മിഷൻ ഗൗരവത്തിലെടുക്കുന്നുണ്ട്.
ആഘാതത്തിന് വിധേയമായ ശേഷം, അവർക്ക് വിഷാദം അനുഭവപ്പെടുന്നു. ഈ ഘട്ടത്തിൽ മാനസിക പിന്തുണ നൽകുന്നുണ്ടെന്ന് വിവിധ സർക്കാർ വകുപ്പുകൾ കമ്മിഷനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുറ്റം ആരോപിക്കപ്പെട്ട പ്രതികൾ കുടുംബത്തിനുള്ളിലോ സമീപത്തോ ആണെങ്കിൽ അതിജീവിതർക്ക് അഭയം നൽകേണ്ടത് ബന്ധപ്പെട്ടവരുടെ ചുമതലയാണ്. ഇത്തരം ഘട്ടത്തിലെ വീഴ്ച്കളാണ് കുട്ടികളിൽ വിഷാദം ഉണ്ടാക്കുന്നതെന്നും ബാലാവകാശ കമ്മിഷൻ പ്രതിനിധി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."