ഒറ്റ തോൽവിയിൽ ഇംഗ്ലണ്ടിന്റെ തലയിൽ വീണത് തിരിച്ചടിയുടെ റെക്കോർഡ്
കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ തോൽവിക്ക് പിന്നാലെ ഏകദിന പരമ്പര ഇംഗ്ലണ്ടിന് നഷ്ടമാവുകയും ചെയ്തു. മാത്രമല്ല ഒരു തിരിച്ചടിയുടെ റെക്കോർഡുമാണ് ഇംഗ്ലണ്ടിനെ തേടിയെത്തിയത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ 300+ റൺസ് നേടിയിട്ടും പരാജയപ്പെടുന്ന ടീമായാണ് ഇംഗ്ലണ്ട് മാറിയത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ 28 മത്സരങ്ങളാണ് ഇംഗ്ലണ്ട് 300+ റൺസ് നേടിയിട്ടും പരാജയപ്പെട്ടത്. 27 മത്സരങ്ങൾ പരാജയപ്പെട്ട ഇന്ത്യയാണ് രണ്ടാം സ്ഥാനത്തുള്ളത്. 23 തോൽവിയുമായി വെസ്റ്റ് ഇൻഡീസും 19 തോൽവിയുമായി ശ്രീലങ്കയും ആണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളത്.
അതേസമയം രോഹിത് ശർമ്മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 90 പന്തിൽ 119 റൺസാണ് രോഹിത് അടിച്ചെടുത്തത്. 12 ഫോറുകളും ഏഴ് സിക്സറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്. ശുഭ്മൻ ഗിൽ അർദ്ധ സെഞ്ച്വറി നേടിയും വിജയത്തിൽ നിർണായകമായി. 50 പന്തിൽ 60 റൺസാണ് ഗിൽ നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. ശ്രേയസ് അയ്യർ 47 പന്തിൽ 44 റൺസും നേടി. അക്‌സർ പട്ടേൽ 44 പന്തിൽ പുറത്താവാതെ 41 റൺസും നേടി മികച്ച പ്രകടനം നടത്തി.
ഇംഗ്ലണ്ടിനായി ജോ റൂട്ട്, ബെൻ ഡക്കറ്റ് എന്നിവർ അർദ്ധ സെഞ്ച്വറി നേടി. 72 പന്തിൽ 69 റൺസാണ് റൂട്ട് നേടിയത്. ആറ് ഫോറുകളാണ് റൂട്ടിന്റെ ബാറ്റിൽ നിന്നും പിറന്നത്. ബെൻ ഡക്കറ്റ് 56 പന്തിൽ 65 റൺസും നേടി. 10 ഫോറുകളാണ് താരം നേടിയത്. ലിയാം ലിവിങ്സ്റ്റൺ 32 പന്തിൽ 41 റൺസും ബട്ലർ 35 പന്തിൽ 34 റൺസും നേടി.
ഇന്ത്യൻ ബൗളിങ്ങിൽ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തകർപ്പൻ പ്രകടനമാണ് നടത്തിയത്. മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, ഹർഷിദ് റാണ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും നേടി. ഫെബ്രുവരി 12നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. അഹമ്മദാബാദിലാണ് മത്സരം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."