മലയാളി ഉംറ തീർത്ഥാടകരെയുമായി പോകുന്നതിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു, സഹമലയാളി ഡ്രൈവറുടെ സാഹസികമായ ഇടപെടൽ ഒഴിവായത് വൻ ദുരന്തം
റിയാദ്: ഉംറ തീര്‍ഥാടകരുമായി യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് തിരുവമ്പാടി നസീം (50) ആണ് കുഴഞ്ഞു വീണു മരിച്ചത്. സഹഡ്രൈവറുടെ സാഹസികമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്. മദീനയില്‍ നിന്ന് റിയാദിലേക്ക് വരുമ്പോള്‍ 560 കിലോമീറ്റര്‍ അകലെ ഉഖ്‌ലതുസ്സുഖൂറില്‍ ബുധനാഴ്ച ഉച്ചക്കാണ് സംഭവം.
വാദിനൂര്‍ ഉംറ ഗ്രൂപ്പിന്റെ ബസ് ആണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. 40 ലധികം ഉംറ തീര്‍ഥാടകരുണ്ടായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഉംറ കര്‍മം കഴിഞ്ഞ് മദീന സന്ദര്‍ശനത്തിന് ശേഷം ബുധനാഴ്ച രാവിലെ റിയാദിലേക്ക് തിരിച്ച ബസ് ഉഖ്‌ലതുസ്സുഖൂറിലെത്തിയപ്പോഴാണ് ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥതയുള്ളതായും ബസ് നിയന്ത്രണം വിടുന്നതായും അസിസ്റ്റന്റ് ഡ്രൈവര്‍ക്ക് മനസ്സിലായത്. എക്സ്പ്രസ് ഹൈ വെയിൽ ഈ സമയം ബസ് ഏറ്റവും വേഗത ഏറിയ ട്രാക്കിലും ആയിരുന്നു.
ഉടന്‍ തന്നെ നിയന്ത്രണം ഏറ്റെടുത്ത് ബസ് സൈഡിലേക്ക് മാറ്റിയതോടെ വൻ ദുരന്തം ഒഴിവായി. ഡ്രൈവറെ പിന്നീട് ഉഖ്‌ലതുസ്സുഖൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഉഖ്‌ലതുസ്സുഖൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്ത് നിസാര്‍ ആശുപത്രിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."